Friday, 29 January 2016

ഈ പലകുറി പ്രവേശങ്ങള്‍ പറയുന്നത്.........

=======================

ആറ്റുവെള്ളത്തില്
മൂന്നാംവട്ടം
മുടിയുലുമ്പി നിവര്‍ന്നപ്പോഴാണ്
വേദനയുടെ ഒരു മുടിക്കീറ്
അവശേഷിപ്പിച്ച്
പതിന്നാലാമത്തെ പ്രേമവും
ഒഴുകിയകന്നത്..

തൊണ്ടിപ്പഴം പോലെ ചുമന്ന് ഒരു പ്രേമം,
നിലാവിലുതിര്‍ന്ന മറ്റൊന്ന്,
വഴിവക്കില്‍ നിന്നത്,
അയല്‍വക്കത്തെ തൊടിയില്‍ കിളിര്‍ത്തത്,
ആകാശക്കാഴ്ച തന്നത്,
ഇനിയും  പേരിടാതെ,നീലച്ചും
ചോന്നും പോടായും
ഓര്‍മക്കളങ്ങളില്‍
സ്ഥലം പിടിച്ചവയുടെ കൂട്ടായി
ഇന്നീ പതിന്നാലാമത്തേതിനേയും
അക്കമിട്ടിരുത്തി,
സ്വസ്ഥമാക്കി..

എല്ലാ പ്രേമവഴികള്‍ക്കും
കഞ്ചാവിന്‍റെ മണമാണ്,
ഞൊടിയിലവിടെ കാടുകള്‍ പൂക്കും.
വടിവൊത്ത നീളന്‍ കാല്‍പാടുകളുടെപുറകെ പോയാല്‍ മതി,
പൂത്ത ഗന്ധമാദനത്തെയും
വിരല്‍ത്തുമ്പിലാക്കാം,
നിലാവ് കുടിക്കാം,
ലക്കില്ലാതെ ഓടി
നിഴലുകളുമായി കൂട്ടിയിടിക്കാം,
മരച്ചില്ലയില്‍ തൂങ്ങിയാടി,പെരുവിരലെത്തി ച്ച്
ആകാശത്തെ തൊടാം ,
തോന്ന്യാമലകള്‍ ചവിട്ടിക്കയറാം .

ഒരു മുന്‍പ്രേമത്തെ
വീണ്ടും കണ്ടുമുട്ടിയെന്നാല്‍
  അതിന്‍റെ കണ്‍തടങ്ങള്‍  നോക്കുക,
പ്രേമവടുക്കള്‍ കാണും.
പത്താം പ്രേമത്തെ നീണ്ട ഇടവേളക്കു ശേഷം
കണ്ട്,അതിന്‍റെ ദീര്‍ഘിച്ച വടുക്കറുപ്പിലൊന്നില്‍ 
'മര്‍ഹം 'പുരട്ടി ,സന്ധിയായി.

ആദ്യത്തേതും പതിമൂന്നാമത്തേയും
പ്രേമങ്ങള്‍
പിറവിയെടുത്ത വിശുദ്ധ 'സംസം' ഉറവകള്,
ഇലയനക്കം പോലൊരൊമ്പത്,
  ഉന്മാദത്തിന്‍റെ കിണറുകള്‍
തുറന്നു തന്നത് മൂന്നും ആറും,
പതിനൊന്നാം പ്രേമമൊരു
മിഠായിച്ചുവപ്പ്,
അഞ്ചൊരു രാത്രി,പത്ത് പകലുപോലെ
നേരുകേടിന്‍റെ കരിങ്കുപ്പായത്തില്‍
ഒരേഴാം ഇഴ,
രണ്ടിനും നാലിനുമൊരേ പോലുള്ളിരട്ടമുഖങ്ങള്‍,
എട്ടൊരു കിനാവിന്‍റെ ചിരി,
സ്മൃതിവര പോലുമിടാതെയൊരു പന്ത്രണ്ട്!

പ്രേമമൊഴിഞ്ഞ ദിനങ്ങള്‍ക്ക്
ഒരിരുട്ടുമുറിയുടെ തണുപ്പാണ്.
പതിന്നാലാം പ്രേമവുമൊഴിഞ്ഞുപോയ
ആ രാത്രി,
മുഴുവന്‍ പ്രേമങ്ങളും അടുത്തുവന്ന്
കിടക്കയില്‍ ചേര്‍ന്നുകിടന്നു,
അവരുടെ നിശ്വാസങ്ങള്‍ക്ക്
ഒരേ താളമായിരുന്നു,
ഒരേ ശരീരഗന്ധങ്ങള്‍ വമിപ്പിച്ച്
അവര്‍ മുറി നിറച്ചു,
പ്രേമപാടവം  വര്‍ണിച്ച
അവരുടെ കഥകളെല്ലാം
ഒരേ തരമായിരുന്നു,
തിടുക്കത്തിലവര്‍  മുഖംമൂടി  മാറ്റി,
ഒരേ മുഖത്തോടെ അവരുടെ
ചുണ്ടുകള്‍ ഒരേ ചിരി  വരച്ചു,
താടി പിടിച്ചുയര്‍ത്തി,അവരാ ചിരി
ഈ ചുണ്ടില്‍ ചേര്‍ത്തു,കരളില്‍ തലോടി........

മുറ്റത്തെ
മൈലാഞ്‌ചിത്തലപ്പിന്നും  'ബഹാറി'ന്‍റെ ഈണം,
നിലാവ്  പൊഴിയുന്നുണ്ട്,
ഇണയെത്താതെ ഒരു  കാറ്റ്
പുറത്ത്  കാത്തുനില്‍പുണ്ട്,
'നീ'ഒരു നോട്ടം നീട്ടുന്നുണ്ട്,
'ഞാന്‍ '  ഈ  സിത്താറില്‍ ശ്രുതിയിണക്കട്ടെ..

Monday, 29 September 2014

വിശുദ്ധം


വിശുദ്ധം
========

കൂട്ടുകാരി.,
നിനക്ക് കന്യാമറിയത്തിന്‍റെ ഛായയുണ്ട്.

ഇന്നലെ,
നിന്നില്‍ നിന്നിറങ്ങീവന്ന
സൗമ്യതയുടെ പൂച്ചക്കുഞ്ഞ്
എന്‍റെ കൈരോമപ്പടികള് കേറി,
ചീകിയൊതുക്കാത്ത
നീളന്‍ മുടിച്ചുരുളുകളില്
കുറെ കളിച്ചു.

രൂപക്കൂട്ടില്‍ ,
കര്‍ത്താവിനെയേറ്റുന്ന
ആ നീലഞരമ്പുകളുടെ ജാലങ്ങള്‍ക്ക്
നിന്‍റെ ആര്‍ദ്രതയുടെ
ജാലവിദ്യയുണ്ടെന്ന്
ഞാന്‍ പറയും.

നിന്‍റെ
ഉടല്‍നീളത്തില്‍
ഞാനൊരു കുപ്പായം തുന്നും.
അതിന്,
ഊനമില്ലാത്ത
നിന്‍റെ സ്നേഹത്തിന്‍റെ
നീലനിറമായിരിക്കും.

അതിനെ,
വിശുദ്ധിയുടെ
വയമ്പും ലവംഗവും
മണക്കും.

അതില്,
തിരുപ്പിറവിയെ
നെഞ്ചോട് ചേര്‍ത്ത്
മറിയമിറ്റിച്ച
വിശുദ്ധമുലപ്പാല്‍ നനവുണ്ടായിരിക്കും.

അതന്ന്,
ഗിലെയാദ് മലഞ്ചരിവുകളില്‍
വീശുന്ന
ഊഷരക്കാറ്റിന്നലകളിലെന്ന പോലെ
ശാന്തമായ്
പറന്നുകളിക്കും.

ഞാനിവിടെ,
ഈ യവപ്പാടത്തിന്നരികില്‍
നില്‍ക്കയാണ്;
നിന്‍റെ ആലയത്തിന്നരികില്‍.
അവിടത്തെ കല്‍ചുമരുകളില്‍
നിന്‍റെ തിരുവെഴുത്തുകളില്
ഞാനെന്‍റെ ലിപി
തിരഞ്ഞോട്ടെ.

നീ,
സ്വസ്ഥമായ്
അവിടെത്തന്നെയിരുന്നുകൊള്ളുക..











നമുക്കിനി
ഒരുമിച്ച്
നോവാം,
നീറാം.

ഇണചേരാം
പടവെട്ടാം
എന്നിട്ട്
സന്ധികളില്‍
ഏര്‍പ്പെടാം..
നീ പറഞ്ഞു.

ഞാന്‍ പറഞ്ഞു,
നീറ്റല്
നോവല്
ശരിക്ക്
പൊള്ളിക്കണം

ഇണചേരലില്
നമ്മള്
ഇഴുകണം,

പോരടിക്കല്
ത്രസിപ്പിക്കണം.
എന്നിട്ടൊടുക്കം
ഉടമ്പടികളില്
ഒപ്പിട്ട്
നമുക്ക്
സന്തോഷിക്കാം..

നീയെനിക്ക്
സ്വഭാവികത
തന്നൂ പ്രിയനെ..
ഇന്നേയ്ക്ക് 16 ാമത് വര്‍ഷം തികയുന്നു.

ഒരു നിയമാവലി


-------------

ഇന്ന് വരുമല്ലോ..

ഗേയ്റ്റ് പൂട്ടാറില്ല
എങ്കിലും മതില് ചാടിക്കോ;
പൊക്കം കുറവാണ്.

പൂമുഖവാതിലിന്‍റെ
സാക്ഷ പോയിട്ട്
കുറെയായി.
അകത്തുകടക്കാന്‍
എന്നാലും
പിന്‍വാതില്
തുറന്നിട്ടിട്ടുണ്ട്.

ഒരുതോര്‍ത്തുമുണ്ട്
വെറുതെ
തലവഴിയിട്ടോളൂ..
മിക്കവരും
അങ്ങനെയാണ്.

രീതികള്
തെറ്റിക്കണ്ട..
കാലുറകള്‍
അടുക്കളവരാന്തയില്
ഇടാതെ,
ഗോപ്യത
സൂക്ഷിക്കാന്‍
ഒതുക്കത്തോടവ
കയ്യില്‍
ഊരിപ്പിടിച്ച്
കടന്നു വാ..

പൂച്ചനടത്തം
ഭാവിച്ചാല്‍
നന്ന്.

ഓരോ അടിക്കും
ഒരായിരംവട്ടം
ചുമ്മാ ഒന്ന്
ഇരുപുറംനോക്കിയാല്‍
ഒരു തികവ് വരും.

കതകൊന്നു മാത്രം
തുറന്നിടയിലൂടെ
നൂണ്ട്
കിടപ്പറയെത്താന്‍
ഇന്നലെക്കണ്ട
അമച്വര്‍ നടന്‍റെ
മെയ് വഴക്കം
വേണമെങ്കില്‍
അനുകരിക്കാം.

കാണുമ്പോളുടനടി
പൂണ്ടടക്കം
പിടിക്കുന്നതാണ്
വഴക്കം.
ചെവിയില്‍
എന്തെങ്കിലും
പറയാനുണ്ടെങ്കില്‍
അടക്കിത്തന്നെ മതി;
പതിവുതിടുക്കങ്ങളും
ആവേശമുറകളും
സ്ഥിരം രീതിയില് തന്നെ
പോട്ടെ.
പണ്ടേ പറഞ്ഞുവെച്ച
ശീലങ്ങള് മാറ്റണ്ട.

പുലരുംമുന്‍പെ
തിരിച്ചോ..
ആരും
വെളുക്കുവോളം
നില്‍ക്കാറില്ല.

കറുപ്പും,
മറയും,
മുള്‍വേലിയും,
ആളെ കുഴക്കുംഉള്‍വഴികളും
പ്രിയമുള്ള
എന്‍റെ ജാരാ!
നീ നിയമങ്ങളൊന്നും തെറ്റിക്കണ്ട.

ഇനിയും
ഇരുട്ടത്തു വരിക..
മനസ്സ് തരാതെ
മടങ്ങുക..































Monday, 2 June 2014

എഴുതിവച്ചത്..എഴുതിവെയ്ക്കാത്തത്

"ചുംബിക്കുമ്പോള്‍
കാലുകള്‍ ഇനി നമുക്കു പിണച്ചുവയ്ക്കാം,"
അവന്‍ പറഞ്ഞു.

ഞാനപ്പോള്‍ നിലാവിനെ നോക്കുകയായിരുന്നു.
"മുറ്റത്തെ അരളിപ്പൂക്കളില്‍
ഞാന്‍ എന്‍റെ പ്രണയം കുടഞ്ഞിട്ടിട്ടുണ്ട്
എന്‍റെ ഉന്മാദം മുഴുവന്‍നിറച്ചെടുത്ത്
അവയിപ്പോള്‍ ചുവന്ന് തുടുത്തിട്ടുണ്ടാകും..
ഒരു പൂ നീ പറിച്ചോളൂ.."
നിലാവ് പറഞ്ഞു.

അവനെന്‍റെ ഉടലിന്നടിയിലൂെട
നീണ്ടുകൊണ്ടിരുന്നു..
ചുംബനങ്ങള്‍ എങ്ങനെ സ്വാഭാവികങ്ങളാക്കാമെന്നെങ്ങോ
വായിച്ചു പഠിച്ചിട്ടുണ്ടത്രേ..
ജാലകവിടവിലൂടെ
മഴതോര്‍ന്നൊരോലത്തുമ്പ്,
തന്‍റെ അവസാന തുള്ളി പ്രണയജലവുമൂറ്റി
മണ്ണിനിറ്റിക്കുന്നത്കണ്ട്
വരണ്ടുണങ്ങിയ നാവ് ഞാന്‍ നൊട്ടിനുണഞ്ഞു..
ആര്‍ക്കുന്ന തൊണ്ടയുംകൊണ്ടവനോടൊട്ടിയാ
കുതിവെള്ളപ്പാച്ചിലിലൊഴുകാന്‍ തുനിയവെ,
പരവശതയില്‍,
കുനിഞ്ഞ് തലയിണയടിയില്‍
മറന്ന പാഠം തപ്പുന്നയവന്‍റെ മുഖംകണ്ട്
ഹതാശമൊരു ചാലിലൂടെ
ഞാന്‍ വീണ്ടും നിലാവിലേയ്ക്കൂളിയിട്ടു..

അവന്‍ ചോദ്യങ്ങള്‍ തുടങ്ങി.
എന്തുതരം ചുംബനങ്ങളാണ് നിനക്ക് പ്രിയം,
അവയ്ക്ക് സ്വാദ് വേണമോ?
ഇരുളിലതു തിളങ്ങണമോ
ചുണ്ടുകള്‍ തമ്മില്‍ കൊരുക്കുമ്പോള്‍ നിനക്ക് പൊള്ളണമോ....

ഞാനവന്‍റെ നട്ടെല്ലിലൂടെ
കൃത്യമായി താഴോട്ടൊഴുകുന്ന
ഒരു വിയര്‍പ്പുചാല്‍ കണ്ടുപിടിക്കുകയായിരുന്നു..
ഞാന്‍ പറഞ്ഞു:
"നോക്കൂ,ഇതാണ് പ്രണയനദി..
തുടങ്ങിയാല്‍ ഇടതടവില്ലാതെ
ദിശയില്ലാതെ
ദിക്ക് മറന്ന്
നിയമം നോക്കാതെ
രോമകൂപങ്ങളെ വരെ കടപുഴക്കി
തിളപ്പിച്ചുരുക്കി നമ്മെ ലാവയാക്കുന്നത്..
അതിലൂടൊഴുകിയാല്‍
ഇടയ്ക്ക്,അറിയാതെ നമ്മള്‍
അഭിമുഖമാവും,
അറിയാതെ പുണരും,
കാലുകള്‍ പിണയും,
ദേഹങ്ങളൊട്ടും,
അറിയാതെ വരുന്നയൊരു തൃഷ്ണ,
ഒരു തേരിലേറ്റി
നമ്മളറിയാതെ നമ്മെ കൊണ്ടുപോകും.."

"വരുംചുംബനങ്ങള്‍
സ്വാഭാവികവും സ്വാദിഷ്ടവുമായിരിക്കും പ്രിയനെ!"

Sunday, 6 April 2014

മകളും അച്ഛനും

പതിനേഴില്
പാദസരം
പതിവേറെ കിലുങ്ങിയപ്പോള്‍
അച്ഛന്‍ അവള്‍ക്ക്
കല്യാണമാലോചിക്കാന്‍ തുടങ്ങി:

മോളെ,നിനക്കാരെ വേണം?
കാതു കുത്തിയവനേയോ
കടുക്കനിട്ടവനേയോ
ടൗണില്‍ നാലഞ്ചുകട
സ്വന്തമായുള്ളൊരു
വാണിഭനേയോ..

വിവാഹ പരസ്യപ്പേജില്,

കണ്ടം തുണ്ടം
തങ്ങടെയിടങ്ങള്
കീറിമുറിച്ചെടുത്ത ശൊങ്കന്‍
അപ്പോത്തിക്കിരിമാര്,
കണ്ണായ സ്ഥാനം നോക്കി
അവിടിവിടെ
സ്വന്തംവാനം പാകി
അപദാനങ്ങള് പറഞ്ഞ്
ഞെളിയുന്ന എഞ്ചിനീയറ് കേമന്‍മാര്,
തെക്കുള്ള അതിപ്രാചീന റബ്ബര്‍ മുതലാളിമാര്,
വടക്കിന്‍റെ കരുത്തേറ്റുംഭൂവുടമകള് ,
കള്ളക്കണ്‍ട്രാക്റ്റര്‍മാര്,പലിശപ്രഭുക്കള്
തെളിഞ്ഞുചിരിക്കും രാഷ്രീയ പ്രബുദ്ധര്,
കവികള്,
കലാകാരന്‍മാര്,
ബുദ്ധിജീവികള്
അരാജകവാദികള്..
എന്നുവേണ്ടയെല്ലാരുമുണ്ടെന്‍റെ
പൊന്നുമോളെ..ആരെ വേണം നിനക്ക്,പറ-
ഈ അച്ഛന്‍ പിടിച്ചുകൊണ്ടെത്തരാം..

അച്ഛന്‍റെ പ്രിയപ്പെട്ട ചുട്ടമുളക് ചമ്മന്തീം
കഞ്ഞീം എടുത്തുവച്ചിട്ടുണ്ട്
ആ മഞ്ഞ ഖദര്‍ ഷര്‍ട്ടിസ്തിരിയിട്ട്
മേശപ്പുറത്ത് വച്ചിട്ടുണ്ട്
അമ്മ പറയും,ആ ഷര്‍ട്ടിന്‍റെ വിയര്‍പ്പുമണമാണ്
അമ്മയുടെ പ്രിയമണമെന്ന്..
എനിക്കാ വിയര്‍പ്പുമണമുള്ള
ആള്‍ മതിയച്ഛാ!
അയാള്‍ അച്ഛനെ പ്പോലെ ചിരിക്കണം കരയണം,
അച്ഛന്‍റെ നീളന്‍ മൂക്കിന്നറ്റത്തെ
സ്നേഹക്കുഴി അയാള്‍ക്കും വേണം,
അയാള്‍ പാര്‍ട്ടിക്ളാസുകളില്‍
അച്ഛനെപ്പോലെ പ്രസംഗിക്കണം,
പ്രതിദ്വന്ദികളോട് വാദിച്ചുജയിക്കണം,
വാക്കില്‍ ആര്‍ദ്രത വേണ,മിരുട്ടിലും
കൈപിടിച്ചുനടത്തുമൊരു ധീരതയുടെ
ടോര്‍ച്ച് മിന്നിക്കണം..

ഒടുക്കം വരെ
ആ കണ്ണുകളിലെനിക്കെന്നെ കാണണമച്ഛാ!











മകളും അച്ഛനും

പതിനേഴില്
പാദസരം
പതിവേറെ കിലുങ്ങിയപ്പോള്‍
അച്ഛന്‍ അവള്‍ക്ക്
കല്യാണമാലോചിക്കാന്‍ തുടങ്ങി:

മോളെ,നിനക്കാരെ വേണം?
കാതു കുത്തിയവനേയോ
കടുക്കനിട്ടവനേയോ
ടൗണില്‍ നാലഞ്ചുകട
സ്വന്തമായുള്ളൊരു
വാണിഭനേയോ..

വിവാഹ പരസ്യപ്പേജില്,

കണ്ടം തുണ്ടം
തങ്ങടെയിടങ്ങള്
കീറിമുറിച്ചെടുത്ത ശൊങ്കന്‍
അപ്പോത്തിക്കിരിമാര്,
കണ്ണായ സ്ഥാനം നോക്കി
അവിടിവിടെ
സ്വന്തംവാനം പാകി
അപദാനങ്ങള് പറഞ്ഞ്
ഞെളിയുന്ന എഞ്ചിനീയറ് കേമന്‍മാര്,
തെക്കുള്ള അതിപ്രാചീന റബ്ബര്‍ മുതലാളിമാര്,
വടക്കിന്‍റെ കരുത്തേറ്റുംഭൂവുടമകള് ,
കള്ളക്കണ്‍ട്രാക്റ്റര്‍മാര്,പലിശപ്രഭുക്കള്
തെളിഞ്ഞുചിരിക്കും രാഷ്രീയ പ്രബുദ്ധര്,
കവികള്,
കലാകാരന്‍മാര്,
ബുദ്ധിജീവികള്
അരാജകവാദികള്..
എന്നുവേണ്ടയെല്ലാരുമുണ്ടെന്‍റെ
പൊന്നുമോളെ..ആരെ വേണം നിനക്ക്,പറ-
ഈ അച്ഛന്‍ പിടിച്ചുകൊണ്ടെത്തരാം..

അച്ഛന്‍റെ പ്രിയപ്പെട്ട ചുട്ടമുളക് ചമ്മന്തീം
കഞ്ഞീം എടുത്തുവച്ചിട്ടുണ്ട്
ആ മഞ്ഞ ഖദര്‍ ഷര്‍ട്ടിസ്തിരിയിട്ട്
മേശപ്പുറത്ത് വച്ചിട്ടുണ്ട്
അമ്മ പറയും,ആ ഷര്‍ട്ടിന്‍റെ വിയര്‍പ്പുമണമാണ്
അമ്മയുടെ പ്രിയമണമെന്ന്..
എനിക്കാ വിയര്‍പ്പുമണമുള്ള
ആള്‍ മതിയച്ഛാ!
അയാള്‍ അച്ഛനെ പ്പോലെ ചിരിക്കണം കരയണം,
അച്ഛന്‍റെ നീളന്‍ മൂക്കിന്നറ്റത്തെ
സ്നേഹക്കുഴി അയാള്‍ക്കും വേണം,
അയാള്‍ പാര്‍ട്ടിക്ളാസുകളില്‍
അച്ഛനെപ്പോലെ പ്രസംഗിക്കണം,
പ്രതിദ്വന്ദികളോട് വാദിച്ചുജയിക്കണം,
വാക്കില്‍ ആര്‍ദ്രത വേണ,മിരുട്ടിലും
കൈപിടിച്ചുനടത്തുമൊരു ധീരതയുടെ
ടോര്‍ച്ച് മിന്നിക്കണം..

ഒടുക്കം വരെ
ആ കണ്ണുകളിലെനിക്കെന്നെ കാണണമച്ഛാ!