Monday, 20 March 2017

എന്തിനാണിപ്പോള്‍
ഇതൊക്കെ ആലോചിക്കുന്നത്?

എട്ട് മക്കളുണ്ടായിട്ടും
ആ വല്യവീട്ടിലൊറ്റയ്ക്ക് കഴിയുന്ന
വല്യമ്മച്ചിയുടെ കാര്യം,

മണ്ണൊട്ടും നനയ്ക്കാതെ
ഒന്നിനെയുമുണര്‍ത്താതെ
കാലം തെറ്റി വന്ന്,
പെയ്തു തീര്‍ന്നെന്നു
പറഞ്ഞുപോയ
ഇക്കൊല്ലത്തെ മഴകളെ,

നഗരത്തിലിന്നലെ
മത്സരയോട്ടത്തില്
ഒറ്റയിടിയ്ക്ക് തീര്‍ന്ന
രണ്ട് പിച്ചക്കാര് പിള്ളേരെപ്പറ്റി,

കണാരേട്ടന്റെ
മുടിഞ്ഞുപോയ കൃഷിയേയും
ബസ് സ്റ്റോപ്പിലെ
പൂട്ടിപ്പോയ
ഏക പെട്ടിക്കടയേയും കുറിച്ച്..

എന്തിനാണ് ഇതൊക്കെയിപ്പോഴും
ആലോചിക്കുന്നത്?

കുപ്പമഞ്ഞളിന്റെ
ചുവപ്പുമഞ്ഞയെ,
ഉച്ചയ്ക്ക്
കൂട്ടുകാരന്‍ തന്ന
ഉമ്മയെ,
കളഞ്ഞുപോയ
ആ ഓറഞ്ചുപെന്‍സിലിനെ,
എപ്പോഴും പിണങ്ങുന്ന
നാലാം ക്ളാസ്സിലെ
സെലിന്‍ ജോസഫിനെ ,

സെലിന്‍..
അവള് പറയാറുണ്ട്,
നീയൊക്കെ തനി ക്ളീഷേയാണെന്ന് ..
അവളെ കേട്ട്,
ബോബ് ഡിലന്റെ
''ത്യ്രൂ ഇറ്റ് ആള്‍ എവേ''മൂളി,
ചുമ്മാതെയുള്ളൊരു
ജാഥയില്‍
ചുമ്മാതെയൊന്ന് 
കേറിയിറങ്ങി,
ക്ഷീണിച്ച്,

ഒടുക്കം  പിന്നെയും
ഈ കലുങ്കേലിരുന്ന് ,
കുന്നിറങ്ങി വരുന്നൊരു
ചൂട്ടുകററയെ ഓര്‍ത്ത്,
ബി.പി.എല്ലുകാര്‍ക്ക്
വെട്ടിക്കുറച്ച
ഇരുപത് കിലോ
റേഷനരി വീതത്തേപ്പറ്റി
ആലോചിക്കാന്‍ തുടങ്ങി..

രണ്ട് ഉന്മാദികള്‍

രണ്ട് ഉന്മാദികള്‍
==============

വെറോ..
നീയൊരു
30'' 22'' 32''
സീറോസൈസ്
ഉടല്‍ക്കാഴ്ച,

പിങ്ക് സാരിയിലൊരു
റോസ് ദലം,

നെഞ്ചിട തൊട്ടുഴിഞ്ഞൊരു
സില്‍ക്ക് നൂല്‍,

ഒരു തോപ്പ്,
തോട്,
തോരാത്തത്,

മഞ്ഞ്,
മഴ,
മണ്ണുതിര്‍ത്തത്,

വെറോണിക്കാ..
എന്താണിതെന്റെ
കാതിടയിലൊരു കാറ്റ്?!

                
              അത്....
        അതു ഞാന്‍ വെച്ച ഉമ്മയാണ്..

ഈ മുടിപ്പിന്നലി-
ലൂടകത്തു കയറ്റി,
ഒരിമയനക്കത്തി-
ലൂടുടലുലച്ച് ,
ഒരു ചെറു ജിമുക്കി-
യാട്ടത്തിലൂയലാടിച്ച് ,
നനുത്ത സാരിത്തൊടല്‍-
കൊണ്ടെല്ലാടവും  വിന്യസിപ്പിച്ച്,
കണ്‍കെട്ടി,
അര കോര്‍ത്ത്,
ചേര്‍ത്ത്,
ചേര്‍ത്തുചേര്‍ത്ത്

ഒടുക്കം ഒരു
വിരല്‍ഞൊട്ടയായി
താഴെയിട്ടങ്ങനെ ..

കാമുകൻ
••••••••••••••

ഇടത്തും വലത്തും
മുൻപിലും പുറകിലും
എന്റെ നടപ്പുവഴികളിൽ
എെന്ദ്രജാലികപ്പൂ വിരിയിക്കുന്നു,

  നിന്റെ ചോടുകളിൽ കുറുനരിച്ചൂര്.

ഒരു വര,
ഒരു കാല്‍പാടി-
ടയ്ക്കുലാവു-
മൊരിളംവെയിലൊ-
ഴുകിയകലു-
മൊരു പുഴ-
യിടം വലം
തിളയ്ക്കുമൊരു
കര,യകമുണങ്ങാ-
ത്തൊരഗ്നി,യിളം നിറ-
നീരാളമാ,മാകാശ-
മൊഴുകുമൊരാര്‍-
ത്തി,യിരുള്  കത്തും
കൊടും ക്രൗര്യ-
മുഴറിയൊഴുകു-
മൊരു  കാമ,മൊടുക്കത്തെ-
ദാഹ,മാര്‍ജ്ജവ-
മെന്നാല്‍ കറുപ്പു,
തിന്നുമാലസ്യ-
മെല്ലാമൊരു
പെണ്‍ജീനേറിയാ-
ലെങ്ങനെ?

നിലപാട് വ്യക്തമാക്കുക..
അതിര്‍വരകള്‍ വരച്ച്,
കുഴികള്‍ വെട്ടി,
അതില്‍ മൈനുകള്‍ നിരത്തി,
ഇടയ്ക്കൊന്ന് പൂഴിക്കടകന്‍ പയറ്റി,
പതുങ്ങി,
എങ്കിലും കൊമ്പ് കൂര്‍പ്പിച്ച്,
പിന്തിരിപ്പനെന്ന് കാണിച്ച്,
തണുപ്പനെന്ന് തോന്നിപ്പിച്ച്,
ഒടുക്കം പള്ളേക്കുത്തുന്ന,
ആ ശത്രുരാജ്യനിലപാട്
കണിശം വ്യക്തമാക്കുക.

കുഴിയാനേ....

പ്രകാശന്റെ ദൂരങ്ങള്‍

പ്രകാശന്റെ ദൂരങ്ങൾ
==================

പ്രകാശാ,നിന്റെ  സ്ഥിരം വഴികളേതൊക്കെ?
നടപ്പുകൊതി വീണു വീണ്
ചെത്തം കൂടിയ
പള്ളിക്കൂടം വഴിയോ?
പാൽമിഠായി മണമുള്ള
കാദർക്കാടെ പീടികവഴിയോ,
വിരഹം പറ്റിപ്പിടിച്ച് ദീർഘിച്ചുപോയൊരു
കുണ്ടിടവഴിയോ..

പള്ളിപ്പടി തൊട്ട്
ഷാപ്പ് വരെയുള്ള
അര ഫർലോംഗ്  വഴി
നിന്റെലഹരിയുടഞ്ഞൊഴുകി
കുതിർന്നുപോയ
ഒരു  തുറന്ന പാട്ടാണ്.
ചൂളമടിക്കുന്ന കലുങ്കുവഴിയിൽ
നിന്റെ കൗമാരത്തലപ്പുകൾ
കലഹം പറയുന്നുണ്ട്,
ആരവങ്ങൾ വഴിതിരിഞ്‌ഞ്
സ്ക്കൂൾ ഗ്രൗണ്ടിലേയ്ക്കൊരു
ചാലുവഴി തെളിച്ചിട്ടുണ്ട്,
വനജയുടെ വീട്ടിലേയ്ക്കുള്ള
വഴിയുടെ തുടക്കം
ഒരു  ദേവദാരം   നിൽപ്പുണ്ട്,
രണ്ട്  അണലികൾ, കെട്ടുപിണഞ്ഞൊരു വഴി
വടക്ക്വോറത്ത്
രതി തീരാതെ പുളഞ്ഞുകിടപ്പുണ്ട്,
പ്രണയം ഉതിർന്നു തീർന്ന
വേരുകൾ പിണഞ്ഞൊഴുകിയ മരങ്ങൾ
ഭാര്യവീട്ടിലേയ്ക്കുള്ള  വഴിയേ
തണൽ വിരിക്കുന്നുണ്ട്..
അച്ഛന്റെ
സ്ഥിരം നോട്ടം പതിഞ്ഞുരുകിയ
വീട്ടിലേയ്ക്കുള്ള  വഴി, പോക്കുവെയിലായിന്ന്
ചാരുകസാലയിൽ  കയറിക്കിടപ്പുണ്ട്.

നെറികെട്ട
ചില    ആവേഗങ്ങൾ,
തലച്ചോറ് തുളച്ച് കണ്ണുകെട്ടിയപ്പോൾ
നീ  പോയ
ആയുസ്സിണങ്ങാത്ത
പിരിയൻവഴി
തെക്കോട്ടായിരുന്നല്ലേ..
അച്ഛനിലേയ്ക്കുള്ള  ആ വഴി
നടന്നപ്പോൾ
ചിരിക്കുന്ന മാലാഖമാര്
കൂട്ടുനടന്നുകാണും;പ്രകാശാ
അന്ന് നീ എത്ര കാതം താണ്ടി?