Wednesday 18 March 2020

താക്കീത്



താക്കീത്
========

നിലാവുണ്ട്..
എങ്കിലും പുല്ലാന്നിപ്പടര്‍പ്പില്‍
നിന്നൊരഭയാര്‍ഥി
തൊട്ടടുത്ത തേരകത്തിന്റെ
പളളയിലേയ്ക്ക് ഇഴഞ്ഞുകയറുന്നുണ്ട്.

നല്ല സൂര്യവെളിച്ചമാണ്.
അതുകൊണ്ടാകാം പകലില്‍പതുങ്ങി
ഒരു നക്ഷത്രം
ആശാരിയമ്പലത്തിന്റെ
വാനാതിര്‍ത്തിയില്‍ നിന്ന്
മൊയ്തീന്റെ ചായക്കടയുടെ
ആകാശപരിധിയിലേക്ക്
എടുത്തൊരു ചാട്ടംവച്ചുകൊടുത്തത്..

കൈത്തോട്ടില്‍ നിന്നൊരുടുമ്പ്
തന്റെ അടിയാധാരം തേടി
പുളഞ്ഞ്,റോട്ടിലേയ്ക്കൊരു കേറ്റം കേറി
വണ്ടിയ്ക്കടവെച്ചെന്ന് 
പിള്ളേര്,പറയുന്ന കേട്ടു.

പ്രണയമുണ്ടായിട്ടും
വലിഞ്ഞുകേറിവന്നവളെന്ന്
ഒറ്റമൂച്ചിന് അധിക്ഷേപിച്ച്
നീയെന്നെ പലായനത്തിന്റെ ഭാണ്ഡം
മുറുക്കിപ്പിക്കുകയാണ്.
അത് പറ്റില്ല.
അത് ഞാന്‍ സമ്മതിക്കില്ല.
എന്റെ പതിനാറടിയന്ത്രത്തിന്
പുലകുളിക്കാനുള്ളവനെ[അവളെ]
വയറ്റിലിട്ടുതന്നേച്ചും
ഈ പോക്രിത്തരം പറയരുത്.

ഒരേ ചട്ടീന്ന് ചോറുനക്കിത്തിന്ന
പട്ടീം പൂച്ചേം
മതിലിനപ്പുറോം ഇപ്പുറോം കോര്‍ത്ത്
ഇണചേര്‍ന്നുരസിച്ച
മൂര്‍ക്കനും മൂര്‍ക്കത്തീം
കരേലും വെളളത്തേലും മാറിമാറിച്ചാടി
ആ പോക്രാച്ചിത്തവളേം
എല്ലാം ഒരുമിച്ചുവന്നാ
കളി മാറും കേട്ടോ..

തമ്പ്രാ..വിട്ടുപിടി!




No comments:

Post a Comment