Monday, 3 December 2018

അന്നൊക്കെ

ഇന്നത്തെ ജനയുഗം വാരാന്തത്തില്‍ കവിതയുണ്ട്.

അന്നൊക്കെ..
........................

എൺപതുകളിലെ
പ്രണയമൊക്കെ
എങ്ങനെയായിരുന്നാവോ?

അന്നൊക്കെ
നിലാവ് കൂടുതൽ
പൊഴിഞ്ഞിരുന്നാവോ..
*പേരറിയാത്ത മരങ്ങളില്‍,
*വീട്ടിലേയ്ക്കുള്ള വഴിയില്‍..
സര്‍വ്വത്ര ഊര്‍ന്നുവീണിട്ടുണ്ടാകാം
നിലാശീലുകള്‍.

കലാലയങ്ങളിലന്ന്
ചുവപ്പുവാകകള്‍
നിറയെനിറയെ പൂത്തിരുന്നത്രേ,
ഒരു വശ്യച്ചുവപ്പായവ
ഓരോ കരളിലും
പടര്‍ന്നുകിടന്നിരുന്നത്രേ,
സിരകളില്‍ വിപ്ളവത്തിന്റെ
ചോര പായിച്ചത്രേ..

അന്നൊക്കെ
കാല്‍പനികതയുടെ
ഓടം തുഴഞ്ഞ്,ആളുകള്‍
ബ്രഹ്മാണ്ഡം മുഴുക്കെ
ഉലാവി രസിച്ചു കാണും.
**"ഷീ,ഷാഡോ ഓഫ് സം  ഗോള്‍ഡന്‍ ഡ്രീം,
ടെന്‍ഡര്‍ റിഫ്ളക്ഷന്‍ ഓഫ് ദി ഇറ്റേര്‍ണല്‍ മൂണ്‍''..
ആ ''അനശ്വരചന്ദ്രിക''യില്‍
''അവളു''ണ്ടെന്ന് പറഞ്ഞ
''ഷെല്ലി''യോടൊപ്പം
മഞ്ഞലിഞ്ഞ സസക്സിന്റെ
തെരുവീഥിയിലൂടെ
ദേവഗന്ധമുള്ളൊരു പ്രണയിനിയെ
കിനാക്കണ്ട്
അവരൊക്കെ
നടനടന്നിട്ടുണ്ടാകാം,

ഉറച്ച തൈരിനും
അച്ചിങ്ങാപ്പയറ് തോരനുമൊക്കെ
അന്ന് കുറച്ചൂടെ
സ്വാദായിരുന്നു കാണും,
പക്ഷിക്കൂട്ടങ്ങളന്ന്
ഏറ്റവും ധാരണയോടെ
കൂടുതല്‍ നിര്‍ഭീകരായി
പറന്നുനടന്നിട്ടുണ്ടാകും,
എങ്കിലും ഭയപ്പിക്കുന്ന
കടലിരമ്പങ്ങള്‍
അന്നും ഉണ്ടായിരുന്നുകാണും,
വിശ്വാസങ്ങള്‍
നിനയാതെ
തകര്‍ന്നിട്ടുണ്ടാകാം ,
സാമ്രാജ്യങ്ങള്‍ പൊടുന്നനെ
നിപതിച്ചിട്ടുണ്ടാകാം ,
സ്വപ്നം പൊലിഞ്ഞ്
ഒരു ജനത
യാഥാര്‍ഥ്യത്തിന്റെ തേങ്ങല്‍
തൊണ്ടയില്‍ കുരുക്കിയിട്ട്
നിസ്വരായി,കുറേ നേരമിരുന്നിരിക്കാം...

എങ്ങനെയായിരുന്നാവോ
ശരിക്കും എണ്‍പതുകളിലെ
പ്രണയം..
ശാസനങ്ങളെ ഭേദിച്ച്,
വാതില്‍പൂട്ട് പൊട്ടിച്ച്,
പുറത്തുകടന്നതൊരു
ഗഗനചാരിയായി,
സ്വര്‍ഗ്ഗവാതിലുകള്‍
മുട്ടിത്തുറപ്പിച്ചാവോ ..
അത് 
നവ്യ പാരിജാതമണ-
മുതിര്‍ത്തിരുന്നാവോ..
ജീവിതത്തിന്റെ
മണല്‍പ്പുറത്ത്
ഇണചേര്‍ന്നുണര്‍ന്ന്,
വീണ്ടുമിണചേര്‍ന്ന്
മരണം വന്നപ്പോള്‍ മാത്രം
മുറിച്ചു കഷണപ്പെട്ടുപോകുന്ന
രണ്ടാത്മാക്കളുടെ,
ശരീരങ്ങളുടെ
ഇഴചേര്‍ന്നിഴുകലായിരുന്നാവോ..
അതോ അതൊരു
ഇന്ദ്രജാലമായിരുന്നോ........

ചങ്ങാതി,
ഈ എണ്‍പതുകളിലെ
പ്രണയം
എങ്ങനെയായിരുന്നാവോ?

*ഡി.വിനയചന്ദ്രന്‍ കൃതികള്‍
**ഷെല്ലിയുടെ വരികള്‍  Epipsychidion എന്ന കവിതയില്‍ നിന്നും

Friday, 16 November 2018

പൂവിന്റെ ആഗ്രഹം

പൂവിന്റെ ആഗ്രഹം
===============
കവിതഃശ്രീ മാഖന്‍ലാല്‍ ചതുര്‍വ്വേദി
വിവര്‍ത്തനംഃനിഷാ നാരായണന്‍

ഒട്ടുമില്ലഭിലാഷ-
മാ രത്നഹാരത്തിന്റെ
വക്കിലായ് കുരുങ്ങുവാന്‍
സുന്ദരീ സുരബാലേ!

ഇല്ലയാശയുമേതു -
മാ പ്രേമമിഥുനം തന്‍
രാഗമാലയില്‍ നവ്യ-
ഗന്ധമായ് വിലസീടാന്‍.

കൊണ്ടെറിഞ്ഞീടൊല്ലെന്നെ,
സമ്രാട്ടിന്‍ മൃതശീത-
മഞ്ഞുകാല്‍കളില്‍ ഈശാ!
മറ്റൊരു തണുപ്പാകാന്‍.

തെല്ലൊരു മോഹം പോലു-
മില്ലില്ല ദേവന്‍മാര്‍തന്‍
മസ്തകചൈതന്യത്തെ
തഴുകും പകിട്ടാകാന്‍.

ഉണ്ടൊരാഗ്രഹം മാത്ര-
മുദ്യാന നോട്ടക്കാരാ,
ശീഘ്രം ,നിന്‍ കയ്യാലെന്നെ
ഇറുത്തങ്ങെടുക്കുക.

എറിഞ്ഞീടുകയെന്നി-
ട്ടാ വഴീല്‍;രാജ്യം കാത്ത
പെരിയോര്‍,മഹാധീര-
രെത്രയോ നടന്നുപോയ്!

Thursday, 1 November 2018

ഒരു മലാംഗിയന്‍ തിസീസ്


ഒരു മലാംഗിയന്‍ തിസീസ്
===================

നീ ഒരാണോ പെണ്ണോ അല്ലെന്ന്,
മാനത്തുതന്നെ സ്ഥിരവാസമെന്ന് ,
മനുഷ്യന്റെ വാസനാവികൃതികളൊന്നുമില്ലാത്ത
വെറും സാധുവെന്ന്,
മണമില്ലാത്ത,നിറമില്ലാത്ത,
നിരാകാരന്‍,നിര്‍മമന്‍,നിസ്തുലന്‍,
സദാചാരന്‍,സച്ചിന്‍മയനീ  നീയെന്ന്.

പരമകാരുണികനായ അല്ലാഹുവിന്റെ
അര്‍ശിനെ വഹിക്കുന്നവന്‍ നീ,
പ്രകാശത്തിന്റെ അടരുകളില്‍
തങ്ങിവിളങ്ങുന്നവന്‍,
നരകത്തെ ,സ്വര്‍ഗ്ഗത്തെ വിരല്‍പ്പുറംചുറ്റി
കാറ്റു പറത്തി,ഇടിമിന്നല്‍ താങ്ങി,
സൂര്‍ എന്ന കാഹളമൂതുന്നവന്‍,
ആത്മാവിനെ പിടിച്ചെടുക്കുന്നവന്‍,
ഒരുമ്പെട്ടോന്‍,
വലിയ ഉത്തരവാദിത്തക്കാരന്‍ നീ..

ഹേയ് മലക്ക്...

നിന്നാല്‍  പ്രേമിക്കപ്പെടുക
അസംഭവ്യം തന്നെയാണ്!

പ്രേമമെന്നാല്‍ പൊക്കിയുയര്‍ത്തിയ
ചില മതിലുകള്‍ ചാടിക്കടന്ന്
അവിടുള്ളൊരു ചമ്പകയിതളിനെ
ഹൃദയത്തോടെ അടര്‍ത്തിക്കൊണ്ടുപോരുകയെന്നതാണ്.
പ്രേമിക്കുകയെന്നാല്‍ പൂട്ടിക്കിടക്കുന്ന
ചില വാതിലുകള്‍ തള്ളിത്തുറന്ന്
അവിടത്തെ പ്രത്യേകമണത്തെ
കരളില്‍ പുരട്ടുകയെന്നതാണ്.

..ഫ്ത്താ അല്‍ ബാബ്..
ലോസമാത്ത് ഫ്ത്താ അല്‍ ബാബ്..

സ്വര്‍ഗത്തിലെ,രത്നഖചിതമായ
റയ്യാന്‍ വാതില്‍പൊളികള്‍ പയ്യെ  തുറക്കപ്പെട്ടു!!
*ജിബ്രീലും *അസ്റാഈലും *റക്കീബുമൊക്കെ
ഇരിക്കുന്നുണ്ട്.
നീലക്കണ്ണുകളില്‍ സ്വപ്നങ്ങളുടെ ജാലം വിരിച്ച്
ജിബ്രീല്‍..
നിലാവു തോരാത്ത വെള്ളിച്ചിറകുകളുമായി
റക്കീബ്..
ആത്മാക്കളുടെ കണക്കുപുസ്തകത്തിലെ
ഇതള്‍പോലുള്ള താളുകള്‍ മറിച്ച്
അസ്റാഈല്‍..

ഒന്ന് പ്രേമിക്കുമോ?
നീട്ടിപ്പിടിച്ച കൈകളില്‍ പക്ഷെ ജിബ്രീല്‍
ദൈവ സന്ദേശത്തിന്റെ ദിവ്യമായ
മൈലാഞ്ചിച്ചാറ് തേച്ചു.
*മീകാഈല്‍ അപ്പോള്‍
ദിവ്യപ്രേമത്തിന്റെ മഴ പെയ്യിച്ചു.
അസ്റാഈല്‍ പ്രേമത്തിന്റെ റൂഹിനെ പിടിച്ച്
ദിവ്യജ്ഞാനത്തിന്റെ തടങ്കലിലിടാന്‍ നോക്കി.
ഹൊ മലക്കേ,തോറ്റു!
നിന്നാല്‍ പ്രേമിക്കപ്പെടുക
അത്ര എളുപ്പമൊന്നുമല്ല!!

കൈ വലിച്ചെടുത്ത്
മലാംഗിയന്‍ തിസീസിന്റെ
അവസാനപേജും പൂര്‍ത്തിയാക്കി
ഇറങ്ങിനടന്നു.
പ്രേമത്തിന്റെ അന്തിവെളിച്ചം പടര്‍ന്ന നടവഴി.
പുറകില്‍ നിന്നൊരു നിശ്വാസം
പിന്‍ കഴുത്തിലെ കാണാമറുകിനെ
തട്ടിയെറിഞ്ഞ്,തോള്‍വള ചുറ്റി
അരക്കെട്ടിലേയ്ക്കിറങ്ങി.
കാതില്‍ പ്രേമത്തിന്റെ  'ദിഖ്റു'കള്‍,
കൈവേഗങ്ങളൊന്ന് വയറുചുറ്റി
പൊക്കിള്‍ച്ചുഴിയില്‍ ആഴം നോക്കുന്നു,
മറുകൈ ,രാവ് മയങ്ങുന്ന
മാര്‍വ്വിടങ്ങളില്‍ കിനാക്കളെ തേടി
ഇടത്,ഹൃദയാന്തരാളത്തിലേക്ക്
ആഴ്ന്നിറങ്ങുന്നു...
മലക്ക്!!

ഹൃദയത്തില്‍ തൊടുന്നവനാണ് മലക്ക്.
അല്ലാതെ മറ്റാരുമല്ല.

*മലക്കുകള്‍

എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്
==================================

ആരാണ് ഒരു വിഷാദവേശ്യയാവാന്‍
ആഗ്രഹിക്കാത്തത്?

വിഷാദം ബ്രോമൈഡോ വെലേറിയനോ നല്‍കുന്ന ഒരു അര്‍ഥബോധാവസ്ഥയാവാം.
ആ രാജ്യത്തില്‍  ഒരു പണിയും ചെയ്യാതെ മയങ്ങിക്കിടക്കുകയേ വേണ്ടൂ,
ഒരിക്കലയാള്‍നിങ്ങളെ കാണാന്‍വരും.
നിങ്ങളെ '**ഡെല്‍ഗഡീനാ...
എന്നു പ്രേമപൂര്‍വം വിളിക്കും.

രാത്രി മുഴുവനും മയങ്ങിക്കിടക്കുന്ന നിങ്ങളുടെ ശരീരം  തലോടിക്കൊണ്ടേയിരിക്കും.

നിങ്ങളുടെ മുറിയാകെ ചേതോഹരവസ്തുക്കളെക്കൊണ്ട് നിറയ്ക്കും.

നിങ്ങളുടെ മുഖത്തിന് ഏറ്റവും ചേര്‍ന്ന
ഇയര്‍ റിംഗുകള്‍ ഉപഹാരമായി തലയിണക്കീഴെ  വെച്ചിട്ടു പോകും.

യൂറോകള്‍ ചെലവാക്കി എല്ലാ ദിവസവും അയാള്‍ നിങ്ങളെ കാണാന്‍ വേണ്ടി മാത്രം ദൂരത്തുനിന്നു വരും.

യഥാര്‍ഥത്തില്‍ നിങ്ങളുണരേണ്ടെന്നുതന്നെയാണ് അയാള്‍ക്ക്..
നേരം പുലരുന്നതുവരെ ഉറങ്ങുന്ന നിങ്ങളെ , വെറുതെ നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്യും.

നിങ്ങള്‍ക്കുവേണ്ടി പൊടിപിടിച്ചുകിടക്കുന്ന, തന്റെ വീട് നന്നായിത്തന്നെ തട്ടിക്കുടഞ്ഞെടുക്കും.
നിറയെ ചിത്രങ്ങള്‍ തൂക്കും.
നിങ്ങള്‍ക്കുവേണ്ടി ബ്രഡ്ടോസ്റ്റ് ഉണ്ടാക്കും.
അടുക്കളയില്‍ ഓടിനടന്നുപണിയുന്ന,
തുണികള്‍ ഉണക്കുന്ന,വീടു നോക്കുന്ന നിങ്ങളെ അയാള്‍സ്വപ്നംകാണും.

പ്രണയാര്‍ദ്രനായി ,അയാള്‍ നിങ്ങള്‍ക്കെഴുതുന്ന കത്തുകള്‍
ഏതോ ഒരു പ്രാദേശികജേര്‍ണലിലെ  ഡെയ്ലികോളത്തില്‍,
അഭിനിവേശത്തിന്റെ അലകളുയര്‍ത്തും.
പറയട്ടെ;അയാളൊരുകോളമിസ്റ്റാണ്.

സത്യം പറയൂ,
നിങ്ങള്‍ അയാളെ ശ്രദ്ധിക്കാനേ പോവുന്നില്ലെന്നുണ്ടോ?
പാതിബോധത്തില്‍ ഒരു സ്വപ്നമായെങ്കിലും അയാളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ?

ഒരു കാര്യം ഓര്‍ത്തോളൂ,
ഈ തൊണ്ണൂറാം വയസ്സില്‍ ആദ്യമായി അയാള്‍ പ്രണയിക്കുകയാണ്!

കേട്ടോളൂ, അയാളെന്നൊരാള്‍
നിങ്ങളുടെ അടിവയറ്റിലെ രോമങ്ങള്‍ വരെ എണ്ണിത്തിട്ടപ്പെടുത്തിവച്ചിട്ടുണ്ട്!!

ഇനി പറയൂ,
ഒടുക്കം
ഞങ്ങളിലാരാണ് ആ വിഷാദവേശ്യയാകാന്‍
ആഗ്രഹിക്കാതിരിക്കുന്നത്?!

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്- മാര്‍ക്വേസ്
**പിതാവിനാല്‍ പ്രണയിക്കപ്പെട്ട ,ഒരു മെക്സിക്കന്‍ നാടോടിക്കഥയിലെ മകള്‍

Pushp ki abhilasha


चाह नहीं मैं सुरबाला के
                  गहनों में गूँथा जाऊँ,

चाह नहीं, प्रेमी-माला में
                  बिंध प्यारी को ललचाऊँ,

चाह नहीं, सम्राटों के शव
                  पर हे हरि, डाला जाऊँ,

चाह नहीं, देवों के सिर पर
                  चढ़ूँ भाग्य पर इठलाऊँ।

मुझे तोड़ लेना वनमाली!
                  उस पथ पर देना तुम फेंक,

मातृभूमि पर शीश चढ़ाने
                  जिस पर जावें वीर अनेक

- माखनलाल चतुर्वेदी

പൂവിന്റെ ആഗ്രഹം
===============
കവിതഃശ്രീ മാഖന്‍ലാല്‍ ചതുര്‍വ്വേദി
വിവര്‍ത്തനംഃനിഷാ നാരായണന്‍

ഒട്ടുമില്ലഭിലാഷ-
മാരത്നഹാരത്തിന്റെ
വക്കിലായ് കുരുങ്ങുവാന്‍
സുന്ദരീ സുരബാലേ!

ഇല്ലയാശയുമേതു -
മാ പ്രേമമിഥുനം തന്‍
രാഗമാലയില്‍ നവ്യ-
ഗന്ധമായ് വിലസീടാന്‍.

കൊണ്ടെറിഞ്ഞീടൊല്ലെന്നെ,
സമ്രാട്ടിന്‍ മൃതശീത-
മഞ്ഞുകാല്‍കളില്‍ ഈശാ!
മറ്റൊരു തണുപ്പാകാന്‍.

തെല്ലൊരു മോഹം പോലു-
മില്ലില്ല ദേവന്‍മാര്‍തന്‍
മസ്തകചൈതന്യത്തെ
തഴുകും പകിട്ടാകാന്‍.

ഉണ്ടൊരാഗ്രഹം മാത്ര-
മുദ്യാന നോട്ടക്കാരാ,
ശീഘ്രം ,നിന്‍ കയ്യാലെന്നെ
ഇറുത്തങ്ങെടുക്കുക.

എറിഞ്ഞീടുകയെന്നി-
ട്ടാ വഴീല്‍;രാജ്യം കാത്ത
പെരിയോര്‍,മഹാധീര-
രെത്രയോ നടന്നുപോയ്!










എന്നെയങ്ങിറുത്തെടു-
ത്തെറിഞ്ഞേക്കുക,

















For balabhaskar

അലസമേതോ ജനല്‍ക്കാഴ്ച നീട്ടിയ
വിരസരാഗത്തില്‍ കണ്‍മയങ്ങീടവേ
ജ്വലിതദണ്ഡൊന്ന് മിന്നലിന്‍ മൂര്‍ച്ചയാ -
ലരികെവന്നെന്നില്‍  കൗതുകം ചേര്‍ക്കുവാന്‍.

പതിയെയറ്റം പിടിച്ചതിന്നക്കരെ
ഇടറിയെത്തവേ,വിസ്മിതനേത്രയാ-
യരിയ തന്ത്രികളൊന്നിലായ് പഞ്ചമ-
മധുരമന്ത്രണം കേട്ടങ്ങുണര്‍ന്നുപോയ്!

മനമുലഞ്ഞുപോയാ മോഹധാരയില്‍ ,
ഉടലു പൂത്തുലഞ്ഞുത്തുംഗ'ബോ'യതാ-
വയലിനില്‍ കോറുമുന്മാദ വീചിയില്‍,
പ്രിയതരന്‍ കേമനിദ്ദേവവാദകന്‍!!

മൃദുലമാ വിരല്‍ ചുംബിച്ചു,ചുണ്ടിലെ
ഹൃദയരാഗത്തിലാഴ്ന്നൂ,സ്മിതം പൂണ്ട
ചെറിയ കണ്ണിലായഞ്ചിക്കളിക്കുമാ
വിമലസംഗീതഗംഗയില്‍ മുങ്ങി ഞാന്‍.

ഇനിയിതില്ലിനി!ഇല്ല നിന്‍ വാനവ-
മധുനിനാദമിക്കരളു വാടുന്നെടോ..
അനിതരന്‍ സ്വച്ഛവിണ്ണില്‍ നീ മേവുക,
ചെറിയോര്‍ ഞങ്ങളീ മണ്ണില്‍ മരിക്കട്ടെ.


Sunday, 29 July 2018

ലേബല്‍

ലേബല്‍
======

ജോസപ്പേ...
നോക്കെടാ ഈ ലോകം എത്ര സുന്ദരാ...
നെറഞ്ഞ കാടും പച്ചേം
ഓടോടി വീശണ കാറ്റും
അച്ചാലും മുച്ചാലും ആറും തോടും
ചിച്ച്ലം ചിച്ചുലം അണ്ണാന്‍മാരും
പാടണ ചാടണ കിളീം മാനും
കൂട്ടിനാവോളം ഞങ്ങള് കൂട്ടാരും
ഒന്ന് ചിയറപ്പെന്റെ ജോസ്പ്പേ ..
ഡാ..

കൂട്ടരേ,ഞാന്‍ ജോസഫ് മറിയക്കുട്ടി ജോസ്.
ഒളിച്ചുവെയ്ക്കുന്നില്ല,ഞാനൊരു
പാരനോയിയ രോഗിയാണ്.
കുറേപ്പേര്‍ എന്നെ കൊല്ലാന്‍ വരുന്നതായി
ഞാന്‍ നിരന്തരം സങ്കല്‍പിച്ചു,
അതിന്റെ മൂര്‍ധന്യത്തില്‍
ഇന്നലെ വഴിയില്‍ വെറുതെ നിന്ന
ഒരു ഹോം ഗാര്‍ഡിനെ അടിച്ചു കൊന്നു.
ഒളിച്ചുവെയ്ക്കുന്നില്ല ഞാന്‍,
മൂന്നുമാസം മുന്‍പ് തെരുവില്‍ കണ്ട
ഒരു ഗുജറാത്തി വഴിവാണിഭക്കാരിയെ
വലിച്ചിഴച്ചുകൊണ്ടുപോയി
ബലപൂര്‍വ്വം ഭോഗിച്ചു.
അവളുടെ കയ്യിലുള്ള ആ കളിബ്യൂഗിളിന്,
ഹോ!പേടിപ്പിക്കുന്നൊരുതരംശബ്ദമായിരുന്നു.
ഗയ്സ്..ഭീതിരോഗമാണെനിക്ക്,
ഒളിച്ചുവെച്ചിട്ടെന്തു കാര്യം?
ഒരു ഫിക്ഷന്‍ എഴുത്തുകാരനാണ് ഞാന്‍.
കല്‍പിതകഥകളെ കളിയാക്കുന്ന
ഫ്യോദോര്‍ എന്നു വിളിപ്പേരുള്ള തോമസിനെ
മുന്‍പ്,കഴുത്തുഞെരിച്ചു വല്ലാതാക്കി
കോണിപ്പടിയ്ക്കടിയില്‍ വെച്ചു.
ദസ്തയോവ്സ്കി ആസ്വാദനത്തിലൂടെ
അവന്‍ തന്നൊരു *ഖയോസ്;ഓ!പേടിച്ചുപോയി.
ഇനി ഒളിച്ചുവെയ്ക്കാനേ പോകുന്നില്ല,
പേടിരോഗം ഒരു കുറ്റമല്ല.
'ഏതുണ്ടെടാ കാല്‍പന്തല്ലാതെ ഊറ്റം
കൊള്ളാന്‍ വല്ലാതെ'
---അന്ന് സെവന്‍സില്
വിംഗ് ബാക്കിന്റെ നാഭിക്കിട്ട് തൊഴിച്ച്
കലി തീര്‍ത്ത പഴയ ജോസഫല്ല ഞാന്‍ ചങ്ങായീസ്,
-ഇന്നെനിക്ക് നിലാവിനെ വരെ പേടിയാണ്.

...........ജോസഫ്,
നിങ്ങളുണരുകയാണ്,
പൂര്‍വ്വാധികം ഉല്ലാസവാനാണ് നിങ്ങള്‍,
ഉന്മേഷത്തോടെ നിങ്ങളീ മുറിയിലെ
ഓരോ വസ്തുക്കളേയും നോക്കുന്നു.
ഈ ബ്ളിംകിങ്ങ് ലൈറ്റുകള്‍,പെന്‍ഡുലം
പോക്കറ്റ് വാച്ച്..ഒരു ഹിപ്പ് നോട്ടൈസറുടെ
മുറിയില്‍ ഇവ,വേണമെന്നാണ്.

ജോസഫ്,നീ വിദൂരത്തേക്ക് നോക്കുന്നു.
അവിടെ ഏതോ പ്രവിശ്യകള്‍ തമ്മിലുള്ള
അതിര്‍ത്തിപ്രശ്നങ്ങള്‍ക്ക്
ആഗോളമാനം കൊടുത്ത്,ലോകം ആകെമൊത്തം
ഹറാമെന്നും ഹലാലെന്നും തിരിച്ചിരിക്കുന്നു.
പല ചേരികള്‍ ഇവിടെ
വേണമെന്നാണ്.

ജോസഫ്,ഈ പുസ്തകം നോക്കൂ,
നിറയെ പൊരുതലുകളാണ്.
അവയെ  ധര്‍മാധര്‍മ്മങ്ങളുടെ യുദ്ധങ്ങളാക്കി,
ഒടുക്കം ധര്‍മം തന്നെ ജയിക്കുക വേണമെന്നാണ്.

പോരാട്ടങ്ങള്‍ക്കൊടുവില്‍
സാമ്രാജ്യങ്ങള്‍ ഉണ്ടാക്കപ്പെടണമെന്നാണ്,
നായകനെപ്പോഴും സത്വഗുണങ്ങള്‍ വേണമെന്നാണ്.
ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അതേ രാഗത്തില്‍
തന്നെ തീരണമെന്നാണ്.
നാടകത്തിനൊരു ക്ളൈമാക്സില്ലെങ്കില്‍
പോക്കണംകേടാണെന്നാണ്.
കാടനങ്ങനെയാണെന്നാണ്,
നാടനിങ്ങനെയാണെന്നാണ്,
ഹാ..ജോസഫ്..
ചില ലേബലുകളില്‍ അന്ത്രയോസും
അര്‍ഷിദും അഡോള്‍ഫും മൈക്കേലുമൊക്കെ
പരുവപ്പെട്ടുപോയിരിക്കുന്നു!
പാരനോയിയ എന്ന കമ്പാര്‍ട്ട്മെന്റില്‍..സുഹൃത്തേ,
നീയും വല്ലാതെ
പരുവപ്പെട്ടു പോയിരിക്കുന്നു.

ജോസപ്പേ,എടുത്തുചാട്രാ..
താഴെയിപ്പൊഴും അന്നത്തെ നീരൊഴുക്കാടാ..
കപ്പേം പൂളോന്‍കറീം തിന്ന്,കടുപ്പമൊരു കട്ടനടിച്ച്,ഈ ലേബലങ്ങ് കീറിക്കള മച്ചൂ,
നീ ഇപ്പഴും ഞങ്ങടെ മിന്നും ബാക്ക്സ്റ്റോപ്പറ്..
സാബറ്റാഷ്....