Thursday, 23 January 2014

പ്രാകൃതികം

ഇന്നലെ..
നീല സില്‍ക്ക് വിരിപ്പിന്‍റെ സുഭഗതയില്‍
ഇണ ചേര്‍ന്നുറങ്ങിയ ഞങ്ങള്‍,
ഉണര്‍ന്നെണീറ്റത്,
പൂഴിമണ്ണിന്‍റെ വിശാലതയിലേക്ക്...!

ഇളംമണ്ണ് വിതാനിച്ച ഉടലുകളേറി
ഞങ്ങള്‍ പ്രഖ്യാപിച്ചുഃ
""ഇനി പ്രകൃതിയിലേയ്ക്ക്""...

ആദ്യം ഞങ്ങള്‍ നഗ്നരായി..
പാദുകങ്ങളും ആഭരണങ്ങളും
ഊരിയെറിഞ്ഞു..

കുളിക്കാതെ പുണര്‍ന്നു.
പല്ലുതേയ്ക്കാതെ ഞങ്ങള്‍ കൈമാറിയത്,
ലഹരി പുകയുന്ന കഞ്ചാവുമ്മകള്‍..
നഖങ്ങള്‍ വളര്‍ത്തി
പുലിത്തേറ്റകളാക്കി..
ജടപിടിച്ച മുടിയിലെ പേനുകള്‍
പുതിയ നൈസര്‍ഗ്ഗികസുഖത്തില്‍
തുള്ളിച്ചാടി,വര്‍ഗ്ഗസങ്കരണത്തിന്‍റെ
ഗാഥകള്‍ പാടി..

പകല്‍ത്തണുപ്പില്
ഇളംവെയിലിന്‍റെ ചില്ലകള്‍
കൂട്ടിയിട്ട് ഞങ്ങള്‍ തീകാഞ്ഞു..

രാത്രിയില്‍
നിഗൂഢഗന്ധങ്ങള്‍  ഉതിര്‍ത്തുവരുന്ന
ദിക്കറിയാക്കാറ്റുകള്‍
ഞങ്ങളുടെ ഊഷരസങ്കേതങ്ങളെ
തണുപ്പിച്ചു..

പാതിരാനേരത്ത്..
വന്യസൗന്ദര്യമാകെ-
പ്പ്രദര്‍ശിപ്പിച്ചുഴറുന്ന
നിശാചരികളുടെ മായക്കാഴ്ചകള്‍
കാണാന്‍ ഞങ്ങള്‍
പതുങ്ങിനടന്നു..

ഞാന്‍ പെറുന്നത്..
ഈ മണ്‍കിടക്കയിലേയ്ക്കായിരിക്കുമെന്നും,
ഉടച്ചുമറിച്ചെന്നെ,ശൂന്യയാക്കി
അവന്‍ വന്ന്.,
ശേഷം കുതിച്ചാര്‍ക്കുമെന്നും,
പച്ചമീന്‍ തിന്ന്,പുഴയില്‍ മറിഞ്ഞ്,
കരയില്‍ മദിച്ച്,
മരത്തിനോടും മാനിനോടും
ചങ്ങാത്തം കൂടി
ഇവിടെയിങ്ങനെ
ജീവിച്ചുതിമിര്‍ക്കുമെന്നും
ഞങ്ങള്‍ ആലോചിച്ചുറപ്പിച്ചു!

അന്നു രാത്രി..
നിലാവടര്‍ന്നുവീണു വെളുത്ത
മണല്‍പരപ്പില്‍,മലര്‍ന്നുകിടക്കെ...

കടകവളകളണിഞ്ഞൊരു കൈത്തലം
ഞങ്ങളെ പിടിച്ചുയര്‍ത്തി..!
കയ്യിലൊരു ചായക്കൂട്ട് വച്ചു നീട്ടിയിട്ട്
വിളറിയ മരക്കൂട്ടത്തിനെ
ഹരിതം തേച്ചോരുക്കാന്‍ പറഞ്ഞു,

ഉണങ്ങിയ നനവിടങ്ങളില്‍
പിന്നെ ഞങ്ങളെക്കൊണ്ട്
ഉറവിന്‍റെ വിത്ത് പാകിപ്പിച്ചു..
ആകാശത്തൂയലാടിപ്പിച്ചു..
നക്ഷത്രങ്ങളെക്കൊണ്ടുമ്മ വെയ്പിച്ചു..
ഒടുവില്‍..
ക്ഷീണിച്ചുതളര്‍ന്ന ഞങ്ങളെ

ഉറക്കെയാശ്ളേഷിച്ച്,
നിതാന്ത നിര്‍വ്യതിയിലാഴ്ത്തി...

ഒരു നാടന്‍പാട്ട്


നേരം നെറുകയില്‍ കേറ്റൊല്ലെ പെണ്ണേ,
നേരത്തെഴുന്നേറ്റ് കഞ്ഞിവെയ്ക്കെണ്ടെ..

കാടും പടലും പറിക്കെന്‍റെ പെണ്ണെ,
കാത്തങ്ങിരുന്ന് മുടിക്കല്ലെ മുറ്റം..

ഉരിനെല്ലിടിച്ച് അവിലാക്കില്‍ പെണ്ണെ,
ഉടല്‍ തെളിഞ്ഞീടും വടിവൊത്ത വണ്ണം..

നിനയാതെ സ്വരമങ്ങ് പൊങ്ങൊല്ലെ പെണ്ണെ,
നെടുകെ വലിച്ചങ്ങ് കീറുംഞാനെങ്കില്‍..

കണങ്കാല്‍ കണക്കിന്ന് കാട്ടൊല്ലെ പെണ്ണെ,
കുടഞ്ഞൊന്നുടുമുണ്ട് താഴ്ത്തിയുടുത്തോ..

മൂളിമൂളിക്കേട്ട് നിന്നോളൂ പെണ്ണേ,
മൂളിപ്പാട്ടെന്നാല്‍ കേള്‍ക്കേണ്ട തെല്ലും..

പുറകെ മണത്തു നടക്കണ്ട പെണ്ണേ,
പലതുണ്ടു കാര്യമറിയേണ്ട നീയൊന്നും..

ഞാവല്‍ക്കണ്‍കാട്ടി ക്ഷണിക്കൊല്ലെയാരേം,
ഞാനില്ലേ സ്വര്‍ലോകം കാണിക്കാന്‍ പൊന്നെ..

അഞ്ചാറു പെറ്റാലും വേണ്ടില്ല പെണ്ണെ,
അല്പവും ചോരില്ലെന്നാഗ്രഹം നിന്നില്‍..

കല്‍പനയല്ലിവയൊന്നും ചൊടിക്കൊല്ലെ,
കണ്ണേ,നീയില്ലേല്‍ ഞാനില്ല!സത്യം..

Tuesday, 24 December 2013

നേര്‍മണങ്ങള്‍


രണ്ടു നാള്‍
അയാള്‍ സുഷുപ്തിയിലായിരുന്നു..

മൂന്നാംദിനമാ
കറുപ്പുമയക്കത്തില്‍ നിന്നും
വെളിപാടുകൊണ്ടെണീറ്റയാള്‍
അദ്ഭുതകരമായി
മണം പിടിക്കാന്‍ തുടങ്ങി!

ആദ്യമമ്പരപ്പില്‍ കുഴങ്ങി
പിന്നെ തന്‍റെ
നാസാരന്ധ്രങ്ങള്‍ ത്വരിതം
തുറക്കുമതിജാലവിദ്യയില്‍
ഊറ്റം കൊണ്ടു..

ഒന്നാമതായ് കിട്ടിയത്
കായല്‍ ചേറിന്‍റെ മണം..
തന്‍റെയുടല്‍ വമിപ്പിച്ചയാ
രാസപ്രവാഹത്തിലലിഞ്ഞയാള്‍
ഒരു പച്ചത്തവളയായി..

രാത്രിയൊരുന്മാദസ്വപ്നത്തില്‍ നി-
ന്നുന്നിദ്രമെണീറ്റ്
സ്വയം ഭോഗിച്ചമൂല്യ-
ജീവകണങ്ങള്‍ പൊഴിച്ചടങ്ങവേ
പെട്ടെന്നാ മൂക്കുകുഴല്‍ തുറന്നു!
അതുറക്കെ പ്രഖ്യാപിച്ചതൊരു
കര്‍പ്പൂരഗന്ധം!?
ഞെട്ടി സാഷ്ടാംഗം പ്രണമിച്ചയാളതിനെ..
അതിദ്രുതം മുഖം ചേക്കേറ്റിയെന്നിട്ടാ
പുതപ്പിന്‍ ലജ്ജയില്‍..

വയലില്‍,വഴിയിടങ്ങളില്‍,
ആശുപത്രി വരാന്തയില്‍
പ്രസവമുറിയില്‍,ഉറവുതിരും
രതിസമ്മേളനങ്ങളില്‍
അപൂര്‍വ്വമണങ്ങളിലുഴറി-
യലിഞ്ഞയാളൊരു ഗന്ധക്കൂട്ടായി..

പ്രേമമുയിര്‍ത്തൊരു രാത്രിയില്‍..
അവളുടെ കുളിക്കാത്ത ഉടലാരണ്യത്തില്‍
മൂക്കു കൂര്‍മ്പിക്കവെ..
പൂത്ത കണ്ണുകള്‍ കൂമ്പിയയാള്‍
പറഞ്ഞു:
''ഇവള്‍ക്ക് പാമ്പിന്‍റെ മണം''.

നേരിന്‍റെ മണങ്ങളൊരു പിടി,യേറ്റി
അയാള്‍ മണക്കുകയാണ്..

[പ്രചോദനംഃഎന്‍റെ ഒരു പ്രിയ സുഹൃത്ത്,അദ്ദേഹം ഒരു  ഗന്ധാസ്വാദകനാണ്]

Monday, 9 December 2013

കിനാവീട്

പൊഴിയടര്‍ന്ന
പായ്മേല്‍
ചുരുണ്ടടങ്ങി
ജോസഫ്
നനുത്ത പല്ലിക്കാലുകള്‍
കിനാക്കണ്ടു..

കാപ്പിമട്ടൂര്‍ത്തിയ
ചവര്‍പ്പ്
തലകറക്കിയപ്പോള്‍
കയ്ചു കാര്‍ക്കിച്ചാ-
ക്കനവിനെയവന്‍
തുപ്പിയോടിച്ചു..

പണിതീരാത്ത
വെട്ടുകല്‍ച്ചുമരില്‍
കുത്തിയിരുന്ന്
വെളുക്കോളം
കൊത്തങ്കല്ല്
കളിച്ചിട്ടിപ്പോള്‍
നടുകടച്ചില്!

നാളത്തെക്കളിയിലാ
മാലാഖക്കൊച്ചിനെ
തോല്‍പിച്ചു
പതം വരുത്തുമെ-
ന്നവനാണയിട്ടു.

ഇന്നലെയടര്‍ന്നു-
വീണ നക്ഷത്ര-
മൊരോമനപ്പാടു -
വീഴ്ത്തിയ നിലംനോക്കി
ആവലാതിപ്പെട്ടൊടുക്കം
ജോസഫ് തന്‍റെ
സ്വപ്നവീട്ടിലെ
മണ്‍തറയില്
നെടുവീര്‍പ്പു കുഴച്ചൊഴിച്ച്
കോണ്‍ക്രീറ്റിട്ടു.

ചുമര്‍ തുഴഞ്ഞേറിയ
പല്ലിക്കാലുകളിടയ്ക്ക്
വഴിമുട്ടി
മുഖംതിരിച്ച്
കണ്‍മിഴിച്ചവനെ
കളിയാക്കിയപ്പോള്‍
അവനാ
പണിതീരാവീട്ടില്
നിസ്സഹായതയുടെ-
യൊടുക്കത്തെ
കട്ട പാകി..

കാടു മടുത്ത
കരിനാഗങ്ങ-
കളകത്തിഴഞ്ഞു കേറി-
യിണ ചേര്‍ന്ന് നിത്യം
പെരുകിയപ്പോള്‍
വേഗമവന്‍
വീട്ടിന്നൊരര-
ക്ഷിതാവസ്ഥയുടെ
കതകുണ്ടാക്കി..

ഇടയ്ക്കൊന്നൂയലാടാന-
കത്തൊളിച്ചു കേറിയ
മേഘക്കുഞ്ഞുങ്ങളെ
കണിശം പുറത്താക്കാ-
നവനാ വീട്ടിനൊര-
പകര്‍ഷതയുടെ
ഷീറ്റു മേഞ്ഞു..

ചുമരില്‍
അനിശ്ചിതത്വത്തിന്‍റെ
വെള്ള പൂശി
ഗതികേടു കറുപ്പിച്ച
കല്ലടുപ്പില്‍
പാലുകാച്ചി
ഇന്നു ജോസഫ് പുരകേറി..

Saturday, 7 December 2013

പനിപ്പേച്ച്..

എന്നില്‍ നിന്നുയിര്‍ത്തെന്നാത്മസ്വരൂപമിന്നലെയുടലിന്നടിയില്‍ നിന്നൊരു ചില്ലുപാടയായ്

ഉച്ചക്കിടക്കയിലെന്‍റെ പനിമാപിനിയിലക്കങ്ങളുച്ചം വിളിച്ചയുന്മത്ത നേരത്ത്..

പൊങ്ങിയതുപോയൊരു ബലൂണിന്നനായാസവേഗത്തിലാ മച്ചിന്‍പുറത്തോട്ടൊരു സ്വാതന്ത്ര്യക്കൊതിയുമായ്..

ഞെട്ടി ഞാന്‍  തട്ടിയെറിഞ്ഞെന്‍പനിച്ചിന്തയെയങ്ങു ചാടി- നോക്കിയൊരുപാടോടിയൊന്നതിനെയൊന്നെ,ത്തിപ്പിടിക്കുവാന്‍..

കിട്ടിയൊടുക്കമെന്നൂക്കനൊരു ചാട്ടത്തിലാഞ്ഞുപിടിച്ചതിനെ കെട്ടിഞാന്‍ മുറുക്കിയെന്‍ പാവാടച്ചരടില്‍

തൊട്ടു ഞാനാക്കാലുമുത്തിയെന്നിട്ടെന്നോടു ചേര്‍ത്തുരിയാടിയിനി
വിട്ടുപോകല്ലെയൊരു നിമിഷാര്‍ത്ഥം പോലും..

Wednesday, 27 November 2013

പെരുക്കം

എന്റെ കിടക്കയില് നീന്നെ ഞാന് മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അന്നാ നീണ്ടിടനാഴിയില്
വെച്ചെന്റെ കാല്നഖം വഴിയാണ്
നീയെന്നില് കേറി പെരുത്തത്..
എന്റെ പെറ്റിക്കോട്ടിന്റെ വെളുമ്പനകം
അപഹരിച്ചു നീയെന്റെ കണ്മിഴിപ്പിച്ചു..
പ്രഭാതത്തിലെന്റെ നാട്ടുവഴിച്ചുവടുകളില്
കണ്ണെറിഞ്ഞെന്നെ ത്രസിപ്പിച്ചു.
നിന്റെ തൊണ്ടമുഴയിലെയൊരു കുന്ന് ,
കൂര്മ്പന് മൂക്കിന്നറ്റത്തെയൊരു സൂര്യന്..
നെഞ്ചു വിതച്ച മുടി വിത്തുകളിലമരും കാട്..
അതിതീവ്രനിറമൊഴിച്ച് അവയെ ചാലിച്ചൊരു
ക്യാന്വാസിലാക്കി ഞാന് ‍കൊണ്ടുനടന്നു..
രണ്ടാം വരവില് നീ കണ്ട ഞാനൊരു പരിപൂര്ണ..
ആകെ ചുമന്നതിതാരുണ്യത്തിന്റെയൊരിട്ടക്കുഴല്തോക്ക്
..
എന്റെ കാല്മടമ്പുയര്ത്തിക്കാട്ടി
നിന്നില് കൊതിയേറ്റി ഞാനുതിരാന് തുടങ്ങി..
ഉരുമ്മിനിന്ന കാറ്റിനെ ഊതിയെറിഞ്ഞ്
എന്റെ ചെവിയിടുക്കില്
നീ നിന്റെ പടയൊരുക്കം പറഞ്ഞു
അലയൊഴുകുമാ ജടക്കാട് ഞാന് ചവച്ചിറക്കി
ഞെരിയാണിയിലമര്ന്നുയര്ന്ന്
ആ വടിവിടങ്ങളിലുമ്മവച്ചലകു ചാര്ത്തി
നിന്റെ ഊര്ദ്ധ്വപ്രവാഹത്തിന്നൂക്കത്തിലെന്റെ
കാല്മുട്ടിടങ്ങള് ജ്വലിച്ചുണര്ന്നു
ഒരു തീപ്പോളയിഴയറുത്തു വന്നെന്റെ യുടലേറിയപ്പോള്
അടിവയറ്റിലൊരു ഞാണൊലി..
ഇഴപിരിച്ചുമുറുക്കിയൊരു പായിലടിഞ്ഞ്
ഞാനൊടുക്കമെന്റെ പടമുരിഞ്ഞു നിന്നെ പുതപ്പിച്ചു.
ഇന്നു നിന്നെ ഞാനിവിടെ മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അരികത്തതിശൈത്യമുറച്ചൊരു കൂട മഞ്ഞായി ഞാനും..

Thursday, 21 November 2013

രാവാകണം..

രാവാകണം..
ശ്യാമമുരുക്കിയൊഴിച്ച്
കറുപ്പിച്ചൊരു തൊലിനേടണം..

സുഭഗനിലാവിലിരുള്‍-
ചാലിച്ചലിയിച്ചാ-
രുമേ കാണാത്ത
പേരറിയാത്തൊരു നിറം പൂശണം..

രഹസ്യമിണ ചേര്‍ന്നൊടുവി-
ലൊളിവിടം തേടുന്ന
തരുലതാശാഖിതന്‍
ഛായാപടങ്ങളാം
നിഴല്‍ പേറണം..

രാവാകണമെനിക്കു
നിന്നിലെന്‍
കൂര്‍ത്ത രസപ്പല്ലിറക്കി-
യൊരുന്മാദ ഭയമിറു-
ത്തതിന്ദ്രിയ ലയമാകണം..

രാപ്പക്ഷിയൊന്നിെന്റ
കണ്ണുകെട്ടീട്ടങ്ങ്
കൂടുതെറ്റിച്ചിട്ടതിന്
ചാവൊരുക്കും
ചതിച്ചുരുളാവണം

ക്രൗര്യമേറട്ടെയെന്‍
ലോലമാനസ നാട -
പൊട്ടട്ടെയിരുളു -
കേറട്ടെയതിലധികമാം-
കല്മഷ മഷി പടരട്ടെയാകെ -
മാറി മറിയട്ടെ ഞാന്‍..

ആര്‍ക്കുന്നു ഞാ-
നത്ര കറുക്കുവാ-
നിരുളിടവഴിയിലെന്‍
രാജ്യമുറപ്പിക്കാന്‍.