Wednesday, 18 March 2020

താക്കീത്



താക്കീത്
========

നിലാവുണ്ട്..
എങ്കിലും പുല്ലാന്നിപ്പടര്‍പ്പില്‍
നിന്നൊരഭയാര്‍ഥി
തൊട്ടടുത്ത തേരകത്തിന്റെ
പളളയിലേയ്ക്ക് ഇഴഞ്ഞുകയറുന്നുണ്ട്.

നല്ല സൂര്യവെളിച്ചമാണ്.
അതുകൊണ്ടാകാം പകലില്‍പതുങ്ങി
ഒരു നക്ഷത്രം
ആശാരിയമ്പലത്തിന്റെ
വാനാതിര്‍ത്തിയില്‍ നിന്ന്
മൊയ്തീന്റെ ചായക്കടയുടെ
ആകാശപരിധിയിലേക്ക്
എടുത്തൊരു ചാട്ടംവച്ചുകൊടുത്തത്..

കൈത്തോട്ടില്‍ നിന്നൊരുടുമ്പ്
തന്റെ അടിയാധാരം തേടി
പുളഞ്ഞ്,റോട്ടിലേയ്ക്കൊരു കേറ്റം കേറി
വണ്ടിയ്ക്കടവെച്ചെന്ന് 
പിള്ളേര്,പറയുന്ന കേട്ടു.

പ്രണയമുണ്ടായിട്ടും
വലിഞ്ഞുകേറിവന്നവളെന്ന്
ഒറ്റമൂച്ചിന് അധിക്ഷേപിച്ച്
നീയെന്നെ പലായനത്തിന്റെ ഭാണ്ഡം
മുറുക്കിപ്പിക്കുകയാണ്.
അത് പറ്റില്ല.
അത് ഞാന്‍ സമ്മതിക്കില്ല.
എന്റെ പതിനാറടിയന്ത്രത്തിന്
പുലകുളിക്കാനുള്ളവനെ[അവളെ]
വയറ്റിലിട്ടുതന്നേച്ചും
ഈ പോക്രിത്തരം പറയരുത്.

ഒരേ ചട്ടീന്ന് ചോറുനക്കിത്തിന്ന
പട്ടീം പൂച്ചേം
മതിലിനപ്പുറോം ഇപ്പുറോം കോര്‍ത്ത്
ഇണചേര്‍ന്നുരസിച്ച
മൂര്‍ക്കനും മൂര്‍ക്കത്തീം
കരേലും വെളളത്തേലും മാറിമാറിച്ചാടി
ആ പോക്രാച്ചിത്തവളേം
എല്ലാം ഒരുമിച്ചുവന്നാ
കളി മാറും കേട്ടോ..

തമ്പ്രാ..വിട്ടുപിടി!




കട്ടലോക്കല്‍


കട്ടലോക്കല്‍
==========
എറണാകുളം നോര്‍ത്ത് എത്തി.
സൈഡ് സീറ്റിലിരുന്നുകൊണ്ട്
വടയും കാപ്പിയും വാങ്ങിച്ചു.
വടയുടെ ചട്ണിക്കാണ് സ്വാദ്..

ഓപ്പസിറ്റ് ഒരു യുവതി,മോഡേണ്‍,
ഗോഗില്‍സില്‍,അവരും കാപ്പി വാങ്ങിച്ചു.
ആശ്വാസായി
റെയില്‍വേ കാപ്പി അത്ര മോശല്ല.
ഞാനും.
വീറോടെ കാപ്പി കുടിച്ചു
വട കടിച്ചുപറിച്ചു,നല്ല വട
സോഫ്റ്റ്.
വടാനന്ദം..എന്ത് സ്വാദാണ്
ബോധംകെട്ട് തീറ്റ തുടങ്ങി..
യുവതി കാപ്പി കുടിക്കുന്നില്ല.
വിന്‍ഡോ സൈഡില്‍ കാപ്പി വച്ചിട്ട്
മൊബൈലില്‍പരതുകയാണ്.
സംയമനം പാലിച്ച്,ഞാന്‍
ചുണ്ടൊക്കെ സ്റ്റൈലിഷാക്കി
പതുക്കെ ചവക്കാന്‍ തുടങ്ങി..
നീഡഡ് മാനേഴ്സ്..
യുവതി കാപ്പിക്കപ്പ് കയ്യിലെടുത്തു
ടാറ്റൂചെയ്ത നഖങ്ങള്‍..
കാപ്പികുടിച്ചുകൊണ്ട്,ഫോണില്‍ സംസാരിക്കുന്നു
പേളീമാണിയെപോലെ
ലിപ്പിന്റെ അറ്റം മാത്രം അനക്കി
സംസാരിക്കുന്നു..
ക്ളാസ് ലുക്ക്.
എന്താ സ്വാദ്!ഒരു വട കൂടി വാങ്ങാമായിരുന്നു
അവര്
കാപ്പിക്കപ്പ് വീണ്ടും താഴെവച്ചു.
ബേഗില്‍ നിന്ന് ചെറിയ
ഭംഗിയുള്ള ലാ ഒപാല കാസറോള്‍പുറത്തെടുത്തു..
വടചവയ്ക്കല് സ്ളോവാക്കി
ഇടങ്കണ്ണിട്ട് ഞേന്‍ കാസറോളിലേക്കു നോക്കി.
യുവതി ഒരു സ്പൂണ്‍ കയ്യിലെടുത്തു,
ഫുഡ് കൊണ്ടുവന്നിട്ടുണ്ട്.
വളരെ സാവധാനം ലിഡ് നീക്കി
സ്പൂണുകൊണ്ട്,പാത്രത്തില്‍നിന്ന്
എന്തോ ഫെച്ച് ചെയ്തെടുത്ത്
വായിലേക്കു വച്ചു..
ഫൈവ് സ്റ്റാര്‍ സ്റ്റൈല്.
ഈ ഞാന്‍ ചുണ്ടിന്റെ ഗോഷ്ഠി പരമാവധി കുറച്ച്
ചുണ്ടിനെ വര്‍ത്തുളാകൃതിയില്‍
ചലിപ്പിക്കാന്‍ തുടങ്ങി.
വടയും അരഞ്ഞുകിട്ടും
ഫേഷ്യല്‍ എക്സ്പ്രഷനും ബോറാവില്ല.
ഒരു കണ്ണാടി കിട്ടിയിരുന്നെങ്കില്‍..
യുവതി ഓരോ സ്പൂണിനൊപ്പം
ഒരിറുക്ക് കാപ്പിയും കൂടി..
ഹാ!എന്തൊരു അന്തസ്സിലാണത്.
വട ചമ്മന്തിയിലൊന്ന്
പെരട്ടിയെടുക്കണമെന്നുണ്ട്..
പതുക്കെ ചൂണ്ടുവിരലുകൊണ്ട്
ഒരു കഷണമെടുത്ത്
ചമ്മന്തിയിലിട്ട് അനക്കി,
ശരിക്കും കുതിരുന്നില്ല..
യുവതിയുടെ പാത്രത്തിലെ
തീര്‍ന്നിട്ടില്ല
ഇടയ്ക്ക് കഴിക്കല്
മന്ദഗതിയിലാക്കി സ്പൂണുകൊണ്ട്
ഭക്ഷണത്തെ തഴുകിത്തലോടുന്നുണ്ട്
എന്താണാവോ പാത്രത്തില്‍,
ഒന്നു പാളി നോക്കി
കാണാന്‍പറ്റുന്നില്ല.
വീണ്ടും മൊബൈലെടുത്ത്
കാര്യമായി സംസാരിക്കുന്നുണ്ട്.
തൊഴിലിടത്തെ അനീതിയെപ്പറ്റി
എന്തോ ആണ്.
വളരെ ആധികാരികമായി സംസാരിക്കുന്നുണ്ട്.
ഇത്ര സോഫ്റ്റാക്കി വട ഉണ്ടാക്കിയവനെ
സ്നേഹിച്ചുകൊണ്ട്
അപാര മാനേഴ്സില്‍
വടയുടെ അവസാനത്തെ കീറും
ചീന്തിയെടുത്തു.
നല്ല ചവ ചവയ്ക്കാഞ്ഞതുമൂലം
സ്വാദുമുകുളങ്ങള്‍ അത്ര നന്നായി
ഉദ്ദീപിപ്പിക്കപ്പെട്ടില്ല്ലോ
എന്നു വിഷാദിച്ചെങ്കിലും
സ്റ്റൈലിഷായി വടയും കാപ്പിയും കഴിച്ചതിന്റെ
അഭിമാനത്തില്‍ ഞാന്‍
യുവതിയുടെ കാസറോളിലേക്കു നോക്കിഃ
ഇതു വരെ തീര്‍ന്നില്ലേ
ച്ഛെ സ്ളോവാക്കാമായിരുന്നു
ഇപ്പൊ ലാസ്റ്റ് വടക്കഷണവും തീരും
കാപ്പിക്കപ്പു കൈയ്യിലെടുത്ത്
ചുണ്ട് മൃദുവായി കൂര്‍മ്പിച്ചുപിടിച്ച്
കാപ്പി സിപ്പു ചെയ്തു.
ഓകെ.ശരിയാവുന്നുണ്ട്.
ലാസ്റ്റ് സിപ്!
ട്രെയിന്‍പെട്ടെന്ന് നിന്നു
ആരോ ചങ്ങലവലിച്ചെന്നു തോന്നുന്നു
ഒരു ജേര്‍ക്ക്!
യുവതിയുടെ കാസറോള്‍ തറയില്‍..
എന്റെ കണ്ണേറ് കൊണ്ടായിരിക്കും

അതില്‍ നിന്ന് സ്ളൈസസ് ഒാഫ്
കപ്പക്കെഴങ്ങ് പുഴുങ്ങിയത് തലനീട്ടി.

'അയ്യോ'പറഞ്ഞ്
വെപ്രാളത്തില്‍ യുവതി നിലത്തിട്ടുവാരി..
ചാടിവന്ന കുറുമ്പുചിരി
അമര്‍ത്തിയടക്കി ഞാാനും
ശോകമടിച്ചപോലെ മുഖംപിടിച്ചു
 അയ്യോ കഷ്ടം പരിതപിച്ചു.

ഞ്യാ...ന്‍
കട്ടലോക്കല്..




Tuesday, 25 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..















മാനുഷ്യകം

മാനുഷ്യകം
=========

ഈസോപ്പു പറഞ്ഞു
മിക്കവാറും ഞാന്‍
രണ്ടുകൂട്ടുകാരെപ്പറ്റിയാണ് കഥ പറയാറ്.
അവര്‍ മിക്കവാറും തന്നെ
വിരുദ്ധോക്തികളുടെ
പ്രയോക്താക്കളായിരിക്കും.
എങ്കിലുമവര്‍
ഒരേ കാട്ടിലോ
ഒരേയൊരേ നാട്ടുക്കൂട്ടത്തിലോ
ഒരേ പുഴയുടെ തീരത്തോ
ഒരേ പാറക്കെട്ടിനിരുപുറമോ
താമസിക്കുന്നവരായിരിക്കും.
എപ്പോഴുമല്ലെങ്കിലും
മിക്കവാറും 
അങ്ങനെതന്നെയായിരിക്കും.

ഒരേപോലവര്‍ മാനത്തേക്കു നോക്കും.
മിക്കവാറുംതന്നെ വിരുദ്ധകാഴ്ചകളായിരിക്കും
എന്നാല്‍ കാണുക..
രണ്ട് യുക്തികളിലൂടെ
സഞ്ചരിച്ച്
അവര്‍ മാനത്തെ രണ്ടായി മുറിക്കും,
എപ്പോഴുമില്ലെങ്കിലും
മിക്കവാറും തന്നെ
മാനത്തിന്റെ രണ്ടുകോണുകളില്‍ ചെന്ന്
തലകുത്തി ഞാന്നുകിടന്ന്
ലോകത്തെ നോക്കി ചിരിക്കും.
ഗാന്ധീ..
ഈസോപ്പ് വിളിച്ചു.
സന്മാര്‍ഗോത്പ്രേരകകഥകള് പറഞ്ഞുപറഞ്ഞ്
സത്യാന്വേഷണപരീക്ഷണങ്ങളിലേക്കു
ഞാനെന്നെ ആഴ്ചകളായി
പറിച്ചുനട്ടിരിക്കുകയായിരുന്നു..
തലകുത്തി ഞാന്നുകിടന്ന്
ആദ്യമായി ഞാന്‍ ലോകത്തെ നോക്കുകയായിരുന്നു...
ഹാ!
എന്റെ *ആട്ടിന്‍കുട്ടിയും ചെന്നായും
എലിയും കോഴിയും
അലക്കുകാരനും കൊല്ലനും
ആ കോവര്‍ക്കഴുതയും പുല്‍ച്ചാടികളും
നിരനിരന്ന്
നിന്റെ പരീക്ഷണങ്ങളിലൂടെ,
സത്യവഴികളിലൂടെ
അടിവച്ചടിവച്ച് സഞ്ചരിക്കുകയായിരുന്നു.
അപ്പോഴാണ്..
എപ്പോഴുമില്ലെന്നല്ല
ഒരിക്കലുമില്ലാത്തപോലെ
എന്റെ '**ദൈവവും വണ്ടിക്കാരനും'
ഫേബിള്‍ചുമരുകളിലൂടെ
നിരങ്ങിയിറങ്ങി
നിന്റെ പരീക്ഷണവണ്ടിയിലേക്ക് ചാടിക്കയറി!
ഇതെന്താണ്!!
കടിഞ്ഞാണ്‍ പിടിച്ചുവാങ്ങി 
ദൈവം കുതിരകളെ പായിക്കുന്നു!!..
വണ്ടിക്കാരനൊരാശ്വാസമായി.
കൗതുകത്തോടെ അയാള്‍ വണ്ടിയില്‍ 
ചാരിയിരുന്നു.
നീ ,സാകൂതം പുഞ്ചിരിപൊഴിച്ചുകൊണ്ടേയിരുന്നു !





*[ആട്ടിന്‍ കുട്ടിയും ചെന്നായും,എലിയും കോഴിയും,അലക്കു..... വിവിധ ഈസോപ്പ് കഥകള്‍]
**ഒരു ഈസോപ്പ് കഥ

Saturday, 22 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..

Wednesday, 28 August 2019

പ്രണയം,മഴ,വിപ്ളവം ..തര്‍ജ്ജമ

അറിയാം സഖാവേ
അറിയാം
കവിതകൊണ്ട്,
കുറഞ്ഞതെന്റെയൊരു കവിതകൊണ്ട്
ഒരു നിസാമും വെണ്ണപോലാവില്ല.
ഒരുത്തിയും കാമുകിയാവാനും വരില്ല.
ഒരു മേഘവും മാനത്തെത്തിനോക്കില്ല.
വേട്ടക്കാരന് ചാഞ്ചല്യമുണ്ടാവില്ല.
മഴുവേന്തിയവന്‍ നിര്‍ത്തില്ല.
കവിതകൊണ്ട്
എവിടെ വിപ്ളവം വരാനാണ്..
എന്നിട്ടും
എഴുതുന്നുണ്ട് സഖാവേ,
എന്തൊക്കെയോ..
ശ്വാസമെടുക്കാന്‍മാത്രം..
ആര്‍ക്കറിയാം
ഈ ശ്വാസം കുറച്ചു നിലനിന്നാല്‍
പ്രേമവും മഴയും വിപ്ളവവുമൊക്കെ
എന്നേലും വന്നെങ്കിലോ..

Tuesday, 7 May 2019

സന്മാര്‍ഗം

സന്മാര്‍ഗ്ഗം
=========

ജീരകമിഠായി, തേങ്ങാമിഠായി, പല്ലുമ്മലൊട്ടി  പാൽമിഠായി, ഗ്യാസ് മിഠായി, കോലുമിഠായി..

മേരി ജോസഫ്,യാസ്മീന്‍,ജെസീക്കാ ബ്രൗണ്‍സ്,സരോജിനിഭരദ്വാജ്,മോളിഗോമസ്
ധന്നോ,സുശാന്തികാ..........

*മോഹന്‍കുമാര്‍ തിരക്കിലേയല്ല.
ഈ വിവിധ പര്യടനങ്ങളെപറ്റി
ഒരു ആത്മവിചിന്തനത്തിനും
അദ്ദേഹം മുതിരുന്നുമില്ല.
ഓരോ മിഠായിയേയും
അതതിന്റെ തനതുസ്വഭാവം ഉള്‍ക്കൊണ്ട് അദ്ദേഹം ആസ്വദിക്കുന്നു.

ലൈംഗികത,
ദാഹിച്ചുവെള്ളം കുടിക്കുന്നപോലെ,
മൃഷ്ടാന്നം ഉണ്ണുന്നപോലെ,
വയറുനിറച്ച് ഉറങ്ങുന്നപോലെ ,
രസമുള്ള ഒരു സാധാരണ കാര്യം ;ചുമ്മാ എന്തിനാണീ ഹൈപ്പ്
എന്ന് മോഹന്‍കുമാര്‍ കൂട്ടുകാരോട്
ചോദിക്കുന്നിടത്ത് നോവലിന്റെ
ഒന്നാം അധ്യായം കഴിയുന്നു.

രണ്ടാമധ്യായത്തില്‍ അരസികത്തിയായ
അയാളുടെ ഭാര്യ വന്ന്
അവരു തമ്മില്‍ പോരും കുത്തും
തുടങ്ങിയേടത്തു നിന്ന്,

ഇതെന്തു നോവല്‍
ഇതെഴുതിയവന്‍ ഒരു സുഖജീവിയാണ്.
ഈ വൈകാരിക ജല്‍പനങ്ങള്‍
ഒരു മനോരോഗിയുടേതാണ്
എന്ന് തള്ളിപ്പറഞ്ഞ്
ഒന്നാമധ്യായത്തില്‍ രസിച്ചു
മറിഞ്ഞുപോയത്
ഒരു വൈക്ളബ്യവും കൂടാതെ
പുറകിലേക്ക് തള്ളിമാറ്റി
അവര്‍-ദേവും വിജയും-
ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനിയുടെ
ഉടമസ്ഥര്‍-
അതിലെ- ആ നോവലിലെ
ലൈംഗികതയുടെ
പരീക്ഷണോന്മുഖമായ രാഷ്ട്രീയം
കണ്ടില്ലെന്നു നടിക്കുന്നു.

അവര്‍ ദിവസവും
ഒരു പത്തു നോവലുകളിലൂടെയെങ്കിലും
കടന്നുപോകാറുണ്ട്..
നോവലെഴുത്തിലെ പാരമ്പര്യവാദത്തെ
പൊളിക്കുന്ന തെരഞ്ഞെടുപ്പുകളാണ്
ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
ബോധപൂര്‍വ്വം പറഞ്ഞുകൊണ്ടിരിക്കെത്തന്നെ,
സാമൂഹ്യ രാഷ്ട്രീയ വൈകാരിക ക്ളീഷെകളുടെ,
വര്‍ത്തമാന രൂപങ്ങളെ  വായിക്കുന്നനോവലുകളില്‍
അവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
മാസ്സിന് സദാചാരം വേണം,അതുകൊണ്ടാ
എന്ന് പരസ്പരം തലകുലുക്കുമ്പോള്‍തന്നെ
പ്രസ്തുത മോഹന്‍കുമാര്‍നോവലിലൂടെ,
ധാര്‍മികസദാചാരം എന്നത്
സാമൂഹ്യഅടിച്ചമര്‍ത്തലിന്റെ
ഭാഗമായുള്ള സോഷ്യല്‍ അജന്‍ഡയാണെന്ന്
നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നത്
കേമമായെന്ന് -ടിയാനെ
പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

രതിയുടെ കുത്തൊഴുക്കല്ലേ,
ഇതു ചെയ്യണോ,ആളുകള്‍ സ്വീകരിക്കുമോ
എന്ന് ആശങ്കപ്പെടുന്നിടത്ത്
മൂന്നാമധ്യായം തുടങ്ങുകയും
പൊളപ്പന്‍ചുച്ചൂടന്‍
ലൈംഗികകേളികളിലേയ്ക്കൊരു
ഉംഫ് ഡൈവിലുടെ
മോഹന്‍കുമാറിന്റെ വേഴ്ച ആവേഗങ്ങളെ
ഹോവ്..ഹാ നിശ്വാസങ്ങളിലൂടെ പറത്തിവിട്ട്അവര്‍,കട്ടവായന തുടരുന്നു.
ദേവ് ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി,
നാട്ടിലെ ഏറ്റവും പേരുള്ളത്.
45ഡിഗ്രി ഉയര്‍ച്ചയെ
വിഷമിച്ചടക്കിക്കൊണ്ട് വിജയ്ഃ
''വേണ്ട ദേവ്,നമ്മുടെ പേര് പോം'
അതു ശരിയാണ് വിജയ്''
എന്നു പരസ്പരം നിരുത്സാഹപ്പെടുമ്പോള്‍തന്നെ
പ്രസ്തുത നോവലിന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെ,
കുറച്ച് വളരെകുറച്ച് മാത്രം അനുവദിച്ച്
അവന്റേയും അവളുടേയും കിടക്കയില്‍
നിയന്ത്രണമിട്ട് ,തന്മൂലം
ലൈംഗിക അരാജകത്വങ്ങളിലേക്ക്
കൂപ്പുകുത്തുന്ന സമൂഹത്തിനുള്ള
ഒരു റെമഡിയായി അതിനെ ചിത്രീകരിച്ച്
ന്യായീകരിക്കാന്‍ പറ്റിയവഴിയുണ്ടോ
എന്ന് ആലോചിക്കുകയും ചെയ്യുന്നു.

മൊറാലിറ്റി പറേണം മച്ചൂ,
മോഹന്‍കുമാര്‍ ഒരു എപ്പിക്യൂറിയന്‍.
എപ്പിക്യൂറിയന്‍ ഫിലോസഫി
കുടുംബത്തിപ്പെറന്നവര്‍ക്ക്
അത്ര സ്യൂട്ടല്ല എന്നു
പറഞ്ഞുവെയ്ക്കുന്നതാണ്
ഈ നോവലെന്ന് സമര്‍ഥിച്ചാലോ
എന്ന് ആശങ്കപ്പെട്ട് ചിന്തിക്കുമ്പോള്‍തന്നെ
നാലാമധ്യായത്തില് തുടങ്ങുന്ന
മോഹന്‍കുമാറിന്റെ ദുരിതങ്ങള്‍ കണ്ട്
സന്തോഷപ്പെട്ട് ദേവും വിജയും,
ഏതാണ്ടൊക്കെ സന്മാര്‍ഗ്ഗകഥയുടെ 
പാറ്റേണ്‍ വരുന്നുണ്ടല്ലോ
എന്ന് ആശ്വസിച്ച് നെടുവീര്‍പ്പിടുന്നു.

നെടുവീര്‍പ്പുകള്‍ അസ്ഥാനത്തായില്ല
മോഹന്‍ കുമാറിന് ഗൊണോറിയയാണ്.
ആഹാ!ഉഷാര്‍!
അടുത്ത പേജില്‍
സന്മാര്‍ഗ്ഗോത്പ്രേരകവരികളുണ്ടെങ്കില്‍
കലക്കി!ഇന്നു തന്നെ
പബ്ളിഷിംഗ് പരിപാടി ആരംഭിക്കാം,
എന്ന് കരുതി  'നോവലിസ്റ്റ്'-[അയാളൊരുബൊഹീമിയനെന്ന്
ഞങ്ങള്‍ക്കല്ലേ അറിയൂ]-തരുന്ന
സന്ദേശം ലൈംഗികത പറയാതേയും
സംസാരിക്കാതേയും ഇരുന്നാല്‍
ചെറുപ്പക്കാര്‍ക്കിടയില്‍
വികലമായ ലൈംഗികധാരണകള്‍
രൂപപ്പെടും ,അതു തടയുക
എന്നതാണെന്ന് ,
നോവലിന്റെഅവതാരികയില്‍
നമുക്ക് അവകാശപ്പെടാമെന്ന്
അവര്‍ ആലോചിച്ച് ഉറപ്പിക്കുന്നു.

പരിശുദ്ധനായ നോവലിസ്റ്റ്!
ലോകം ഇതുവരെ പറഞ്ഞപോലൊക്കെതന്നെ
അയാളും 
സന്മാര്‍ഗ്ഗത്തിന്റെ ശുഭ്രവെളിച്ചം പരത്തുന്നൂ
അല്ലേ? എന്ന് ദേവും വിജയും
പരസ്പരം മുഖംകുലുക്കി
അവകാശപ്പെടുന്നു.
പരിശുദ്ധരായ ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി!
പരിശുദ്ധരായ നമ്മള്‍,ദേവും വിജയും
മുന്‍പത്തേപ്പോലെ തന്നെ
സത്യമാര്‍ഗ്ഗത്തിലേക്ക് വായനക്കാരനെ
സംക്രമിപ്പിക്കുമെന്ന് ഉറപ്പാക്കി
അവര്‍ പരസ്പരം ഊറ്റം കൊള്ളുന്നു.

മോഹന്‍കുമാര്‍
കിടക്കയിലേക്ക് ചാഞ്ഞു.

ക്ഷീണിത സ്വരത്തില്‍
**I wandered lonely as a  cloud എന്നുമൂളി,
നിത്യസുരഭിലമായ
ഡാഫോഡിയന്‍ താഴ്വാരത്തിലേയ്ക്ക്
എന്നെന്നേക്കുമായി
അയാള്‍ തല ചായ്ച്ചു.

*കഥാപാത്രം[The company of women]
**lines-The Daffodils]