Friday 19 June 2020

പ്രതിലോമം

പ്രതിലോമം
=========

ഏറെ പ്രേമിക്കുന്ന ഒരു യുവതിയോട്
പ്രേമം പറയുന്നതിനിടയില്‍
ആത്മവിചാരം പെരുത്ത്
തന്റെ കൈകാല്‍ചലനങ്ങള്‍ ശരിയാണോ
നടത്തം വക്രിച്ചുപോകുന്നുണ്ടോ
മുഖം, പേശികള്‍ വലിഞ്ഞ് വികൃതമാകുന്നുണ്ടോ എന്നൊക്കെ 
അനാവശ്യമായി ചിന്തിച്ച്,
ഒടുക്കം അപഹാസ്യരാകുന്ന കാമുകരുണ്ടാവും

മത്സരപ്പരീക്ഷ തൃപ്തികരമായി 
എഴുതാന്‍ കഴിയാതെ,നിരാശയില്‍
പുറത്തുകടന്ന്,ആദ്യം കണ്ട ആളോട്
ഒരു കാര്യവുമില്ലാതെ 
പ്രകോപനപരമായ സംവാദത്തില്‍ ഏര്‍പ്പെട്ട്
പരിഹാസ്യരായി തോറ്റുമടങ്ങുന്ന
ഉദ്യോഗാര്‍ത്ഥികളുണ്ടാവും.

സംവേദനങ്ങള്‍ ഇങ്ങനെ
പരാജയപ്പെട്ടാലോ..
കുറെ കഷ്ടമാണത്..

ഒരു കിറുക്കന്‍ വ്യവഹാരിയെപോലെ,
പ്രസന്നമായതൊന്നും പിടിക്കാത്തപോലെ,
നിങ്ങളെന്താണു ഹേ!ഇത്ര ശാന്തരായിരിക്കുന്നത്.
ലോകം തന്നെ അപഭ്രംശപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങളൊഴിച്ചുള്ള ആളുകളെല്ലാം
വിഷണ്ണരും പ്രക്ഷുബ്ധരുമാണ് എന്നൊക്കെ
ഇവര്‍ ഇടയ്ക്കിടെ
നിറയൊഴിച്ചുകൊണ്ടേയിരിക്കും.

സംവേദനങ്ങള്‍ അത്രയ്ക്കും
വൈകാരികമാകുന്നതായിരിക്കും
ചിലപ്പോള്‍ കുഴപ്പമല്ലേ..

ഇത്തരക്കാര്‍ ജീവിതത്തിന്റെ
തെളിച്ചമുള്ള വഴികളിലേക്കൊന്നും നോക്കാറില്ലേ..?
ചായക്കടയില്‍ കാലിച്ചായകുടിക്കാന്‍ വരുന്ന
ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനോട്
പറ,പറ,നിങ്ങള്‍ക്കെന്തു സാമൂഹ്യപ്രതിബദ്ധതയാണുള്ളത്
എന്ന് ചോദിച്ച് സ്വയം അലുക്കുലുത്തായി
 സ്വസ്ഥതയും സമാധാനവും
നഷ്ടപ്പെടുത്തുന്ന ഇവര്‍
തങ്ങളുടെ സ്വകാര്യമുറികളില്‍
ആവശ്യത്തിലേറെ വലുപ്പത്തില്‍ പ്രിന്റുചെയ്ത
റോബ്സ്പിയറിന്റേയും റോസലക്സംബര്‍ഗിന്റേയും
പടങ്ങള്‍ സൂക്ഷിക്കും.
തങ്ങളുടെ ഗ്രന്ഥശാലകളില്‍ ജോണ്‍ലീയുടെ
ചെഗുവേര ജീവചരിത്രവും
സത്യാന്വേഷണപരീക്ഷണങ്ങളും പ്രദര്‍ശിപ്പിക്കും..

ങും..ഇത്തരക്കാര്‍ എന്നു നിങ്ങള്‍ ഇവരെ
വല്ലാതെ ക്യാറ്റഗറൈസ് ചെയ്യുന്നുണ്ട്.
എത്തരക്കാര്‍..പറയൂ ,എത്തരക്കാര്‍..
തലച്ചോറില്‍ ദിനംപ്രതി കൂടംകൊണ്ടടിയേല്‍ക്കുമ്പോള്‍
ഇവര്‍ വ്യവസ്ഥിതിയെ തള്ളിപ്പറയും.തെറ്റാണോ?
അരാജകത്വത്തിന്റെ കാല്‍പനികക്കലിപ്പെടുത്തിട്ട്
എനിക്ക് ചോരയാണ് പ്രിയം എന്നു ചുവക്കും.
അതവരുടെ കുറ്റമോ..
വിജനമായ വഴികളിലൂടെ നടക്കുമ്പോള്‍
പിന്‍വിളി കേട്ടെന്ന പോലെ അവര്‍
 വെറുതെ തിരിഞ്ഞുനോക്കും..
നിഷ്കളങ്കമായി ചിരിക്കും.
ദീര്‍ഘചുംബനങ്ങളില്‍ മുഴുകാതെ
പെട്ടെന്ന് അടര്‍ന്നുമാറി ഒരു ബീഡിയെടുത്ത് ചുണ്ടില്‍ തിരുകും.
അവര്‍ തേകാത്ത കിണറ്റില്‍ ചാടി ചത്തേക്കാം,
നിങ്ങളെ കിണറ്റില്‍ തള്ളിയിട്ടേക്കാം.
എങ്കിലും  മനുഷ്യരെ ഇഷ്ടമാണെന്ന്
ലോകം അവസാനിക്കുന്നതുവരെ
അവര്‍ പിറുപിറുത്തുകൊണ്ടേയിരിക്കും.

No comments:

Post a Comment