Wednesday 10 June 2020

R&R

R&R
====

ആ പുസ്തകത്തില്‍ ചുബുക് എന്നുപേരുള്ള
ഒരാളുണ്ടായിരുന്നു.
അയാളൊരു ബോള്‍ഷെവിക്കായിരുന്നു
നാല്‍പത്തൊന്നുവയസ്സുവരെ
അര്‍സമാസിലെ ഒരു കല്‍ക്കരിഖനിയില്‍ ജോലിചെയ്തിരുന്ന അയാള്‍
പെട്ടെന്നൊരു ദിവസം വെളിപാടുണ്ടായി
പോയി ചുവപ്പുസേനയുടെ
പതിനാറാം ദളത്തില്‍ ചേര്‍ന്നു.

വെളിപാടിന്റെ ഏഴ് കാഹളംവിളികള്‍!
യോഹന്നാന്‍ പറഞ്ഞപോലത്തെ
കാഹളം വിളികളോ കുഴലൂത്തോ ഒന്നും
ചുബുക്കിനുണ്ടായില്ല.
"ഇതു കണ്ടോ?"ഒരു ദിവസം ഉച്ചനേരം
ഖനിയില്‍ നിന്ന് ഇറങ്ങിയോടി
കവലയിലെ കെട്ടിയുണ്ടാക്കിയ 
വേദിയിലേക്ക് ചാടിക്കയറി
ജനക്കൂട്ടത്തിനു നേരെ തന്റെ വലിയ മുഷ്ടി
ചുരുട്ടിക്കാട്ടി അയാള്‍ ചോദിച്ചു,''ഇതുകണ്ടോ?
ഇല്ലെങ്കില്‍ അവര്‍ ഇതിലും വലിയത്
നിങ്ങള്‍ക്ക് കാട്ടിത്തരും''.

വിപ്ളവമായിരുന്നു അത്.
പ്രസാദാത്മകമായ,പ്രതീക്ഷാനിര്‍ഭരമായ
ഒരു മലയേറ്റം.

വിപ്ളവത്തിന്റെ നാമജപങ്ങളാല്‍
വിറയല്‍ കൊണ്ട്    
 അര്‍സമാസിലെ പള്ളിമണികള്‍,
ഒരു വെളിപാടിലെന്ന പോലെ
ഭക്തരുടെ കാതില്‍,മുതുകില്‍, പള്ളയില്‍
ഇടുപ്പെല്ലില്‍ ആത്മരോഷത്തിന്റെ,
ആര്‍ത്തലപ്പിന്റെ പരശ്ശതം കാന്തസൂചികള്‍
കുത്തിക്കയറ്റി.
വരാന്‍ പോകുന്ന പ്രക്ഷുബ്ധമായ 
ദിവസങ്ങളേക്കുറിച്ചോര്‍ത്ത്
കൊച്ചുകുട്ടികള്‍ വരെ കണ്ണീരിനിടയിലും 
പുഞ്ചിരിതൂകി.
പ്രഭുമന്ദിരങ്ങള്‍ കത്തിയെരിയുന്നതിന്റെ 
ഉജ്ജ്വലപ്രഭകണ്ട് പണിയാളര്‍ നൃത്തമാടി.
കാറ്റുപോലും തന്റെ വാതായനങ്ങള്‍ തുറന്നിട്ട്
ആ തീജ്ജ്വാലകള്‍ക്ക് പ്രഭകൂട്ടി.
'കഥയില്ലാത്ത കുട്ടീ,അകത്തുപോ'
അച്ഛന്‍മാര്‍ കുട്ടികളെ ശകാരിച്ചു.
'ഞങ്ങള്‍ക്ക് പേടിയില്ല'അവര്‍ ദേഷ്യത്തോടെ
പ്രതികരിച്ചു
അവര്‍ ബസ്കാക്കോവിനേയും ജയിലിലടച്ചിരിക്കുകയാണ്.ഞങ്ങളേയും ഇട്ടോട്ടെ!!

വെളിപാടായിരുന്നു അത്!
ഉജ്ജ്വലവെളിപാട്.
വിപ്ളവവും വെളിപാടും തമ്മിലുള്ള
ഊഷ്മളബാന്ധവം നടത്തി
വില്യംബ്ളേക് സോഹോയിലെ തെരുവോരങ്ങളിലൂടെ  അലഞ്ഞു.
''റെവല്യൂഷനും റെവലേഷനും''..
മര്‍ദ്ദകരെ എതിര്‍ത്ത്
മനുഷ്യത്വത്തെ സ്ഫുടീകരിക്കുന്ന
വെളിപാടുകള്‍ക്ക് വിപ്ളവത്തോളം ശക്തിയുണ്ട്..

വിപ്ളവവും വെളിപാടും ഒരുമിച്ചുവന്നപ്പോഴാണ്
കുഞ്ഞന്നാമ്മ മൂന്നുവര്‍ഷത്തെ
''ഒടുക്കത്തപ്രണയ''ത്തില്‍നിന്ന്
ഇന്നലെ രാത്രി എറങ്ങിപ്പോയത്.

No comments:

Post a Comment