Tuesday 24 December 2013

നേര്‍മണങ്ങള്‍


രണ്ടു നാള്‍
അയാള്‍ സുഷുപ്തിയിലായിരുന്നു..

മൂന്നാംദിനമാ
കറുപ്പുമയക്കത്തില്‍ നിന്നും
വെളിപാടുകൊണ്ടെണീറ്റയാള്‍
അദ്ഭുതകരമായി
മണം പിടിക്കാന്‍ തുടങ്ങി!

ആദ്യമമ്പരപ്പില്‍ കുഴങ്ങി
പിന്നെ തന്‍റെ
നാസാരന്ധ്രങ്ങള്‍ ത്വരിതം
തുറക്കുമതിജാലവിദ്യയില്‍
ഊറ്റം കൊണ്ടു..

ഒന്നാമതായ് കിട്ടിയത്
കായല്‍ ചേറിന്‍റെ മണം..
തന്‍റെയുടല്‍ വമിപ്പിച്ചയാ
രാസപ്രവാഹത്തിലലിഞ്ഞയാള്‍
ഒരു പച്ചത്തവളയായി..

രാത്രിയൊരുന്മാദസ്വപ്നത്തില്‍ നി-
ന്നുന്നിദ്രമെണീറ്റ്
സ്വയം ഭോഗിച്ചമൂല്യ-
ജീവകണങ്ങള്‍ പൊഴിച്ചടങ്ങവേ
പെട്ടെന്നാ മൂക്കുകുഴല്‍ തുറന്നു!
അതുറക്കെ പ്രഖ്യാപിച്ചതൊരു
കര്‍പ്പൂരഗന്ധം!?
ഞെട്ടി സാഷ്ടാംഗം പ്രണമിച്ചയാളതിനെ..
അതിദ്രുതം മുഖം ചേക്കേറ്റിയെന്നിട്ടാ
പുതപ്പിന്‍ ലജ്ജയില്‍..

വയലില്‍,വഴിയിടങ്ങളില്‍,
ആശുപത്രി വരാന്തയില്‍
പ്രസവമുറിയില്‍,ഉറവുതിരും
രതിസമ്മേളനങ്ങളില്‍
അപൂര്‍വ്വമണങ്ങളിലുഴറി-
യലിഞ്ഞയാളൊരു ഗന്ധക്കൂട്ടായി..

പ്രേമമുയിര്‍ത്തൊരു രാത്രിയില്‍..
അവളുടെ കുളിക്കാത്ത ഉടലാരണ്യത്തില്‍
മൂക്കു കൂര്‍മ്പിക്കവെ..
പൂത്ത കണ്ണുകള്‍ കൂമ്പിയയാള്‍
പറഞ്ഞു:
''ഇവള്‍ക്ക് പാമ്പിന്‍റെ മണം''.

നേരിന്‍റെ മണങ്ങളൊരു പിടി,യേറ്റി
അയാള്‍ മണക്കുകയാണ്..

[പ്രചോദനംഃഎന്‍റെ ഒരു പ്രിയ സുഹൃത്ത്,അദ്ദേഹം ഒരു  ഗന്ധാസ്വാദകനാണ്]

Monday 9 December 2013

കിനാവീട്

പൊഴിയടര്‍ന്ന
പായ്മേല്‍
ചുരുണ്ടടങ്ങി
ജോസഫ്
നനുത്ത പല്ലിക്കാലുകള്‍
കിനാക്കണ്ടു..

കാപ്പിമട്ടൂര്‍ത്തിയ
ചവര്‍പ്പ്
തലകറക്കിയപ്പോള്‍
കയ്ചു കാര്‍ക്കിച്ചാ-
ക്കനവിനെയവന്‍
തുപ്പിയോടിച്ചു..

പണിതീരാത്ത
വെട്ടുകല്‍ച്ചുമരില്‍
കുത്തിയിരുന്ന്
വെളുക്കോളം
കൊത്തങ്കല്ല്
കളിച്ചിട്ടിപ്പോള്‍
നടുകടച്ചില്!

നാളത്തെക്കളിയിലാ
മാലാഖക്കൊച്ചിനെ
തോല്‍പിച്ചു
പതം വരുത്തുമെ-
ന്നവനാണയിട്ടു.

ഇന്നലെയടര്‍ന്നു-
വീണ നക്ഷത്ര-
മൊരോമനപ്പാടു -
വീഴ്ത്തിയ നിലംനോക്കി
ആവലാതിപ്പെട്ടൊടുക്കം
ജോസഫ് തന്‍റെ
സ്വപ്നവീട്ടിലെ
മണ്‍തറയില്
നെടുവീര്‍പ്പു കുഴച്ചൊഴിച്ച്
കോണ്‍ക്രീറ്റിട്ടു.

ചുമര്‍ തുഴഞ്ഞേറിയ
പല്ലിക്കാലുകളിടയ്ക്ക്
വഴിമുട്ടി
മുഖംതിരിച്ച്
കണ്‍മിഴിച്ചവനെ
കളിയാക്കിയപ്പോള്‍
അവനാ
പണിതീരാവീട്ടില്
നിസ്സഹായതയുടെ-
യൊടുക്കത്തെ
കട്ട പാകി..

കാടു മടുത്ത
കരിനാഗങ്ങ-
കളകത്തിഴഞ്ഞു കേറി-
യിണ ചേര്‍ന്ന് നിത്യം
പെരുകിയപ്പോള്‍
വേഗമവന്‍
വീട്ടിന്നൊരര-
ക്ഷിതാവസ്ഥയുടെ
കതകുണ്ടാക്കി..

ഇടയ്ക്കൊന്നൂയലാടാന-
കത്തൊളിച്ചു കേറിയ
മേഘക്കുഞ്ഞുങ്ങളെ
കണിശം പുറത്താക്കാ-
നവനാ വീട്ടിനൊര-
പകര്‍ഷതയുടെ
ഷീറ്റു മേഞ്ഞു..

ചുമരില്‍
അനിശ്ചിതത്വത്തിന്‍റെ
വെള്ള പൂശി
ഗതികേടു കറുപ്പിച്ച
കല്ലടുപ്പില്‍
പാലുകാച്ചി
ഇന്നു ജോസഫ് പുരകേറി..

Saturday 7 December 2013

പനിപ്പേച്ച്..

എന്നില്‍ നിന്നുയിര്‍ത്തെന്നാത്മസ്വരൂപമിന്നലെയുടലിന്നടിയില്‍ നിന്നൊരു ചില്ലുപാടയായ്

ഉച്ചക്കിടക്കയിലെന്‍റെ പനിമാപിനിയിലക്കങ്ങളുച്ചം വിളിച്ചയുന്മത്ത നേരത്ത്..

പൊങ്ങിയതുപോയൊരു ബലൂണിന്നനായാസവേഗത്തിലാ മച്ചിന്‍പുറത്തോട്ടൊരു സ്വാതന്ത്ര്യക്കൊതിയുമായ്..

ഞെട്ടി ഞാന്‍  തട്ടിയെറിഞ്ഞെന്‍പനിച്ചിന്തയെയങ്ങു ചാടി- നോക്കിയൊരുപാടോടിയൊന്നതിനെയൊന്നെ,ത്തിപ്പിടിക്കുവാന്‍..

കിട്ടിയൊടുക്കമെന്നൂക്കനൊരു ചാട്ടത്തിലാഞ്ഞുപിടിച്ചതിനെ കെട്ടിഞാന്‍ മുറുക്കിയെന്‍ പാവാടച്ചരടില്‍

തൊട്ടു ഞാനാക്കാലുമുത്തിയെന്നിട്ടെന്നോടു ചേര്‍ത്തുരിയാടിയിനി
വിട്ടുപോകല്ലെയൊരു നിമിഷാര്‍ത്ഥം പോലും..

Wednesday 27 November 2013

പെരുക്കം

എന്റെ കിടക്കയില് നീന്നെ ഞാന് മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അന്നാ നീണ്ടിടനാഴിയില്
വെച്ചെന്റെ കാല്നഖം വഴിയാണ്
നീയെന്നില് കേറി പെരുത്തത്..
എന്റെ പെറ്റിക്കോട്ടിന്റെ വെളുമ്പനകം
അപഹരിച്ചു നീയെന്റെ കണ്മിഴിപ്പിച്ചു..
പ്രഭാതത്തിലെന്റെ നാട്ടുവഴിച്ചുവടുകളില്
കണ്ണെറിഞ്ഞെന്നെ ത്രസിപ്പിച്ചു.
നിന്റെ തൊണ്ടമുഴയിലെയൊരു കുന്ന് ,
കൂര്മ്പന് മൂക്കിന്നറ്റത്തെയൊരു സൂര്യന്..
നെഞ്ചു വിതച്ച മുടി വിത്തുകളിലമരും കാട്..
അതിതീവ്രനിറമൊഴിച്ച് അവയെ ചാലിച്ചൊരു
ക്യാന്വാസിലാക്കി ഞാന് ‍കൊണ്ടുനടന്നു..
രണ്ടാം വരവില് നീ കണ്ട ഞാനൊരു പരിപൂര്ണ..
ആകെ ചുമന്നതിതാരുണ്യത്തിന്റെയൊരിട്ടക്കുഴല്തോക്ക്
..
എന്റെ കാല്മടമ്പുയര്ത്തിക്കാട്ടി
നിന്നില് കൊതിയേറ്റി ഞാനുതിരാന് തുടങ്ങി..
ഉരുമ്മിനിന്ന കാറ്റിനെ ഊതിയെറിഞ്ഞ്
എന്റെ ചെവിയിടുക്കില്
നീ നിന്റെ പടയൊരുക്കം പറഞ്ഞു
അലയൊഴുകുമാ ജടക്കാട് ഞാന് ചവച്ചിറക്കി
ഞെരിയാണിയിലമര്ന്നുയര്ന്ന്
ആ വടിവിടങ്ങളിലുമ്മവച്ചലകു ചാര്ത്തി
നിന്റെ ഊര്ദ്ധ്വപ്രവാഹത്തിന്നൂക്കത്തിലെന്റെ
കാല്മുട്ടിടങ്ങള് ജ്വലിച്ചുണര്ന്നു
ഒരു തീപ്പോളയിഴയറുത്തു വന്നെന്റെ യുടലേറിയപ്പോള്
അടിവയറ്റിലൊരു ഞാണൊലി..
ഇഴപിരിച്ചുമുറുക്കിയൊരു പായിലടിഞ്ഞ്
ഞാനൊടുക്കമെന്റെ പടമുരിഞ്ഞു നിന്നെ പുതപ്പിച്ചു.
ഇന്നു നിന്നെ ഞാനിവിടെ മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അരികത്തതിശൈത്യമുറച്ചൊരു കൂട മഞ്ഞായി ഞാനും..

Thursday 21 November 2013

രാവാകണം..

രാവാകണം..
ശ്യാമമുരുക്കിയൊഴിച്ച്
കറുപ്പിച്ചൊരു തൊലിനേടണം..

സുഭഗനിലാവിലിരുള്‍-
ചാലിച്ചലിയിച്ചാ-
രുമേ കാണാത്ത
പേരറിയാത്തൊരു നിറം പൂശണം..

രഹസ്യമിണ ചേര്‍ന്നൊടുവി-
ലൊളിവിടം തേടുന്ന
തരുലതാശാഖിതന്‍
ഛായാപടങ്ങളാം
നിഴല്‍ പേറണം..

രാവാകണമെനിക്കു
നിന്നിലെന്‍
കൂര്‍ത്ത രസപ്പല്ലിറക്കി-
യൊരുന്മാദ ഭയമിറു-
ത്തതിന്ദ്രിയ ലയമാകണം..

രാപ്പക്ഷിയൊന്നിെന്റ
കണ്ണുകെട്ടീട്ടങ്ങ്
കൂടുതെറ്റിച്ചിട്ടതിന്
ചാവൊരുക്കും
ചതിച്ചുരുളാവണം

ക്രൗര്യമേറട്ടെയെന്‍
ലോലമാനസ നാട -
പൊട്ടട്ടെയിരുളു -
കേറട്ടെയതിലധികമാം-
കല്മഷ മഷി പടരട്ടെയാകെ -
മാറി മറിയട്ടെ ഞാന്‍..

ആര്‍ക്കുന്നു ഞാ-
നത്ര കറുക്കുവാ-
നിരുളിടവഴിയിലെന്‍
രാജ്യമുറപ്പിക്കാന്‍.

Friday 18 October 2013

തുരുമ്പിയന്‍

നൂറരിവാളുകളന്നുകോറി
ഇളംവാനില്‍ കരുത്തിന്‍ ചുവപ്പുചിത്രം
നൂറായിരം മിഴിയിന്നു ഹതാശമായ്
തേടുന്നു വാനിലാ ഭഗ്നചിത്രം..

ദൂരമപാരമിനിയുമുണ്ട് താര-
വേഗമായ് താണ്ടുവാനെന്നവണ്ണം
നേരമടരാനിനിയുമുണ്ട് ശീല-
ക്കേടുവറ്റീടുമാക്കാലം വരാന്‍..

പഞ്ഞക്കൊടുംചൂടിന്‍ നോവുകേറി
കോരനിന്നും വയറാകെയാളി നില്‍പ്പൂ..
ചേറുംവിയര്‍പ്പുമുടുമുണ്ട് കീറെ
കാണാമൊരസ്ഥി തന്‍ ദൈന്യരൂപം

ആകെപ്പകച്ചുവിറച്ചലറി-
ക്കേഴൂ, പാളുമാച്ചിന്തയുമായ് യുവത..
കൂരിരുള്‍പ്പാളി ചുമലിലേറ്റി വേച്ചു-
വേച്ചങ്ങലക്ഷ്യം കിതച്ചിടുന്നു..

ഇന്നലത്തെ നിണപ്പാടുകളോ ചോന്നു-
വൊന്നുകൂടിച്ചോര ചേര്‍ന്ന്..
ചിന്തുമാത്തുള്ളി ഞാനൊന്നു-
കണ്ടതാണിന്നലെയെന്‍ തോഴനുള്ളില്‍

മാംസപ്പടുത മതിയാമോ നിന്‍റെ
നിര്‍ലജ്ജനേത്രം മറയ്ക്കാന്‍?
എങ്കിലെടുക്കുകാകാശമേ നീയത്
ഇന്നലെ ചീന്തിയ സ്ത്രീത്വം..

കാലുഷ്യക്കാറിരുള്‍ കാക്കക്കറുപ്പുമായാ-
ളുമുടലുകള്‍ ചൂഴ്ന്നു നില്‍ക്കെ
മിഴിനീട്ടിയുച്ചം വിളിക്കയാണായിരം
നീരറ്റ കണ്ഠങ്ങള്‍ ഘോരഘോരം..
"എവിടെയാണെങ്ങു നീ ചെഞ്ചുവപ്പേ"യങ്ങു-
കടലെടുത്തോ നീരാവിയായോ?
നിരയിടും പന്തങ്ങള്‍ക്കരുണാഭ പകരുവാ-
നിണയാക നീ ചോരച്ചെംചിരാതേ..

മാറട്ടെയീക്കരിമാനപ്പുകച്ചുരുള്‍
പടര്‍ന്നേറട്ടെ ചെന്നിണച്ചാറു ചാലായ്
ഏറട്ടെ കാതുകളിലങ്ങനുസ്യൂതമായ്
വീറിന്‍റെ വിപ്ളവച്ചോപ്പുമന്ത്രം!





Sunday 6 October 2013

ക്രിസ്തുപര്‍വം

ഇതെത്ര  പടിയാ
കര്‍ത്താവേ!
നിന്നിലേക്കുള്ള
ദൂരം താണ്ടാന്‍ മേല..

റോസ എന്നെ
വെട്ടിച്ചുകേറി
പത്താമത്തെ പടിയില്‍
നിന്നു കിതക്കുന്നു.

മുട്ടിപ്പായി പ്രാര്‍ത്ഥിച്ച്
നിന്‍റെയിടയന്‍മാര്
കോരിയൊഴിച്ചഎണ്ണയില്
കൈവരിയിലെ
വിശുദ്ധ സ്തുതികള്
മുങ്ങിയല്ലോ മിശിഹാ!

ഇന്നലെ ..
കല്ലുപെന്‍സിലൊടിച്ച്
കുരിശുണ്ടാക്കി
കളിക്കാന്‍ കൂടിയെങ്കിലും
'ടോണി'യിന്ന് കൂടെ വന്നില്ല.

അപ്പച്ചനു നീ കൊടുത്ത
നിത്യരോഗപ്പായ്
നോക്കിനോക്കി
കരളുവാട്ടി
നിന്നോടു ശകലം
'കെറുവി'ലാണവന്‍..

നേര്‍ച്ചപ്പെട്ടിയിലൊന്നു ചാരി
വേര്‍പ്പും കിതപ്പുമതില്
കുടയുന്നേര-
മൊരു കുസ്യതിച്ചിന്തഃ
സര്‍വ്വം ത്യജിച്ച നീ-
യിന്നൊരു പുതുപ്പണക്കാരന്‍!

പോരുംവഴി
എസ്തപ്പാന്‍
കള്ളടിച്ച്
നിന്‍റെ സ്തുതി പാടി
കെട്ടിയോളെ
എടുത്തിട്ടടിക്കുന്നതും.,

വചനപ്രഘോഷത്തിന്നിടയില്
മടുത്തൊരു വൈദികന്‍
തലചൊറിഞ്ഞ്
ബോറടി മാറ്റുന്നതും,

ഭരണപ്രമുഖനൊരുവ-
നരിയതാമധികാരയന്ത്രത്തില്‍
തൂങ്ങിക്കിടന്ന്
കുതികാല്‍ വെട്ടി
കാലുമാറി
കാശടിച്ചന്യന്‍റെ
കണ്ണുകെട്ടുന്നതും,

ആഞ്ഞാഞ്ഞിന്ന്
ചോര്‍ന്നെന്‍റെ
നെറുകയില്‍ വീണ
മഴത്തുള്ളിയിലയ്യോ!
ചോര നാറുന്നതും

കാല്‍ക്കീഴിലലസ-
മൊഴുകിയ പുഴ-
യൊരു കാല്‍നിമേഷ-
മലിഞ്ഞു പോകുന്നതു-
മൊക്കെ കണ്ടതു
ഞാന്‍ സഹിച്ചെന്‍റെ
പൊന്നുതമ്പുരാനേ!യെങ്കിലു-
മെന്തിനീ റോസയ്കെന്നോടീ
മത്സരംവൃഥാ?അതിനി
ഞാന്‍ വെച്ചുപൊറിപ്പിക്കില്ല-
യെന്‍റെ കാലടി പോട്ടെ
മുകളിലോട്ടു-
യര്‍ന്നു പറന്നൊരു
തരംഗവേഗത്തിന്നു-
ശിരുമായ്!

കുതിച്ചങ്ങള്‍ത്താരയിലെത്തി-
ക്കുമ്പിടുന്നേര-
മെനിക്കു നീയൊരു
ശുശ്രൂഷയേകണം..

നീ പൊഴിച്ച
വേര്‍പ്പുവേദനകള്
അടിഞ്ഞടിഞ്ഞ്
കനമേറിയയെന്‍റെ
ഹൃദയത്തില്
നീ നിത്യ സമാധാനത്തിന്‍റെ
ലേപനമിറ്റിക്കണം..

ഇരുമ്പാണിവഴിയി-
ലൂടൊലിച്ചു വീണ,
നിന്‍റെ നിണപ്പാടുകള്
ചുവപ്പിച്ചയെന്‍റെ
കവിള്‍ത്തടം
നീ തടവി മഞ്ഞപ്പിക്കണം..

ആകുമോ നിനക്ക-
തെങ്കില്‍ ഞാനെന്‍റെ
ഗതിവേഗം കൂട്ടട്ടെ;അയ്യോ!
റോസ എത്തിയോ
നിന്നിലേക്കാദ്യ-
മതാ,അവളവസാന-
പടിയും കേറി
ഞെളിഞ്ഞു നില്‍ക്കുന്നു!

അസൂയക്കിതപ്പി-
നൊടുവില്‍ ഞാന്‍ എത്തിനിന്ന-
വസാനമാ പിഞ്ചുകാലടി-
പോലെ സ്നിഗ്ദ്ധതയേറുമാ
പരിശുദ്ധ പാദത്തണലില്!

ആദരം മിഴി പൊക്കി
നോക്കിയ ഞാന്‍ തുള്ളി-
യെണീറ്റങ്ങു ചാടി-
യൊരുന്മാദക്കിണറ്റിലേ-
യ്ക്കെന്തന്നറി യുമോ?ഞാന്‍
കണ്ടതൊരു മിന്നലിലെന്ന പോ-
ലാ വെള്ളാരങ്കണ്ണുക-
ളെന്നെ നോക്കുന്നു സാകൂതം!

ജയിച്ച കണ്‍കളോടെ
തിരിഞ്ഞു നോക്കുന്നേരം
കണ്ടു ഞാനെന്‍ കണ്ണില്‍
റോസയെ!ഹൃത്തിലുടലി-
ലെന്‍ മജ്ജയില്‍ മസ്തിഷ്കത്തില്‍..

ആഞ്ഞു ഞാന്‍ പുണര്‍ന്നവളെ-
യാക്കണ്ണീരു തുടച്ചെന്‍റെ
കണ്ണീരാണിതെന്ന-
തിശയമോര്‍ത്തു ഞാന്‍!

Tuesday 17 September 2013

മരണം.

"ഒരു ജീവിതം മുഴുവന്‍ കെട്ടിപ്പടുത്തുകൊണ്ടുവരുന്ന ഒരാളുടെ ബിംബം എങ്ങനെ അല്പസമയത്തിനുള്ളില്‍ മരണം മാറ്റിക്കളയുന്നു.."

                                             ആനന്ദിന്‍റെ ഈ വരികള്‍ എന്നെ ശൂന്യയാക്കി..ഓരോ മരണവും ഓരോ കയങ്ങള്‍ തരും..മുങ്ങിനിവരാനാവാത്ത അത്യഗാധതകള്‍ ആണവ!എന്‍റെ അച്ഛച്ഛന്‍ ഒരു കഥാസമ്രാട്ട് ആയിരുന്നു..കണക്കില്ലാതെ ഞാന്‍ കഥകള്‍ കേട്ടിട്ടുണ്ട്..അതിരാവിലെ ഓടി ഞാന്‍ അച്ഛച്ഛന്‍റെ മടിയിലിരിക്കും..അദ്ദേഹം ഒരു കരിമ്പടം കൊണ്ടെന്നെ മൂടും..മുഖം മാത്രം വെളിയിലാക്കി കുഞ്ഞുകാത് കൂര്‍പ്പിച്ച് കഥക്കെട്ടെല്ലാം ഞാനെന്‍റെ തലയിലേയ്ക്ക് കുടഞ്ഞിടുവിപ്പിക്കും..ഒരിക്കല് ഒരു ശൂന്യക്കഥ കുടഞ്ഞിട്ടുതന്ന് അദ്ദേഹം പോയി....ഇടക്ക്  ആ കരിമ്പടം പുതച്ചുനോക്കി കഥ കാത്തിരുന്നിട്ടുണ്ട് ഞാന്‍..പക്ഷേ നിശ്ശബ്ദതകള് ഒരു കുന്ന് ചെവിയില് ചൊരിഞ്ഞുതന്ന് അദ്ദേഹം പിടിതരാതങ്ങ് കടന്നുകളയും..
                                                 ആശുപത്രിക്കിടക്കയില് അമ്മ എന്നും ശാന്തയായികിടന്നു..വേദനയെ അമ്മയൊരു സഖിയാക്കി കൂടെക്കിടത്തി..ഇടയ്ക്ക് അവള്‍ അമ്മയുടെ തലയില്‍ കേറും..നീറ്റി രസം തീര്‍ത്തിട്ട് ഇറങ്ങിപ്പോകും..ഒരു ദിവസം അടുത്തിരുന്ന എന്‍റെ കൈയ്ക്ക് അമ്മ മുറുകെപ്പിടിച്ചു..എന്നെ നോക്കി.. തറച്ച്,.ആ സമയം ജീവിതത്തോടുള്ള ആസക്തി മുഴുവന്‍ ആ കണ്ണുകളില് ഞാന്‍ കണ്ടു..എനിയ്ക്ക് അമ്മയോട് വല്ലാതെ പാവംതോന്നി.അമ്മയെ വാരിയെടുത്ത് മരണം വരാത്ത യേതെങ്കിലുമൊരു മറയിടത്തിലേക്കു പായാന്‍ തോന്നി.വിറക്കുന്ന അമ്മയെ കിടത്തിയിട്ട് ഞാന്‍ നഴ്സിംഗ് റൂമിലേക്കോടി. വേണ്ടെന്നു പറഞ്ഞ് ചിറ്റമാരെന്നെ വരിഞ്ഞു പിടിച്ചു.ഇതാണെന്‍റെ പ്രിയപ്പെട്ടതിന്‍റെ മരണം..പക്ഷേ എനിയ്ക്കതപ്പോള് മന‍സ്സിലായില്ല! അമ്മയുടെ സാരികളില്‍ മുഖംപൂഴ്ത്തി ഇന്നും ഞാനമ്മയെ തിരയാറുണ്ട്..ചെറിയ ഓരോ കിതപ്പുകളെനിക്കിടക്കിടെ തന്നിട്ട് അമ്മ സ്ഥലം വിടും..
                                                  മരണം ചീത്തയാണ്.പക്ഷേ ജീവിതം അതിനേക്കാള്‍ നല്ലതൊന്നുമല്ല "എന്ന് ഒരു വിഖ്യാതറഷ്യന്‍നോവലില്‍ തീംക ‍ഷ്തൂകിന്‍ എന്നൊരുറഷ്യന്‍ കഥാപാത്രം  പറയുന്നുണ്ട് .ജീവിതവും മരണാനന്തരജീവിതവും തമ്മിലൊരു പാലമുണ്ടായിരുന്നെങ്കില്‍ ..ഇടയ്ക്കിടെ ആ പാലത്തിലൂടെ കുറെ ദൂരം സഞ്ചരിച്ച് തിരികെ വരാമായിരുന്നു..പക്ഷേ ..

                                                         മരണം അസ്സഹനീയമാണ്.എന്‍റേതല്ലാത്ത ആരുടേയും..

Monday 16 September 2013

മരണം.

"ഒരു ജീവിതം മുഴുവന്‍ കെട്ടിപ്പടുത്തുകൊണ്ടുവരുന്ന ഒരാളുടെ ബിംബം എങ്ങനെ അല്പസമയത്തിനുള്ളില്‍ മരണം മാറ്റിക്കളയുന്നു.."

                                             ആനന്ദിന്‍റെ ഈ വരികള്‍ എന്നെ ശൂന്യയാക്കി..ഓരോ മരണവും ഓരോ കയങ്ങള്‍ തരും..മുങ്ങിനിവരാനാവാത്ത അത്യഗാധതകള്‍ ആണവ!എന്‍റെ അച്ഛച്ഛന്‍ ഒരു കഥാസമ്രാട്ട് ആയിരുന്നു..കണക്കില്ലാതെ ഞാന്‍ കഥകള്‍ കേട്ടിട്ടുണ്ട്..അതിരാവിലെ ഓടി ഞാന്‍ അച്ഛച്ഛന്‍റെ മടിയിലിരിക്കും..അദ്ദേഹം ഒരു കരിമ്പടം കൊണ്ടെന്നെ മൂടും..മുഖം മാത്രം വെളിയിലാക്കി കുഞ്ഞുകാത് കൂര്‍പ്പിച്ച് കഥക്കെട്ടെല്ലാം ഞാനെന്‍റെ തലയിലേയ്ക്ക് കുടഞ്ഞിടുവിപ്പിക്കും..ഒരിക്കല് ഒരു ശൂന്യക്കഥ കുടഞ്ഞിട്ടുതന്ന് അദ്ദേഹം പോയി....ഇടക്ക്  ആ കരിമ്പടം പുതച്ചുനോക്കി കഥ കാത്തിരുന്നിട്ടുണ്ട് ഞാന്‍..പക്ഷേ നിശ്ശബ്ദതകള് ഒരു കുന്ന് ചെവിയില് ചൊരിഞ്ഞുതന്ന് അദ്ദേഹം പിടിതരാതങ്ങ് കടന്നുകളയും..
                                                 ആശുപത്രിക്കിടക്കയില് അമ്മ എന്നും ശാന്തയായികിടന്നു..വേദനയെ അമ്മയൊരു സഖിയാക്കി കൂടെക്കിടത്തി..ഇടയ്ക്ക് അവള്‍ അമ്മയുടെ തലയില്‍ കേറും..നീറ്റി രസം തീര്‍ത്തിട്ട് ഇറങ്ങിപ്പോകും..ഒരു ദിവസം അടുത്തിരുന്ന എന്‍റെ കൈയ്ക്ക് അമ്മ മുറുകെപ്പിടിച്ചു..എന്നെ നോക്കി.. തറച്ച്,.ആ സമയം ജീവിതത്തോടുള്ള ആസക്തി മുഴുവന്‍ ആ കണ്ണുകളില് ഞാന്‍ കണ്ടു..എനിയ്ക്ക് അമ്മയോട് വല്ലാതെ പാവംതോന്നി.അമ്മയെ വാരിയെടുത്ത് മരണം വരാത്ത യേതെങ്കിലുമൊരു മറയിടത്തിലേക്കു പായാന്‍ തോന്നി.വിറക്കുന്ന അമ്മയെ കിടത്തിയിട്ട് ഞാന്‍ നഴ്സിംഗ് റൂമിലേക്കോടി. വേണ്ടെന്നു പറഞ്ഞ് ചിറ്റമാരെന്നെ വരിഞ്ഞു പിടിച്ചു.ഇതാണെന്‍റെ പ്രിയപ്പെട്ടതിന്‍റെ മരണം..പക്ഷേ എനിയ്ക്കതപ്പോള് മന‍സ്സിലായില്ല! അമ്മയുടെ സാരികളില്‍ മുഖംപൂഴ്ത്തി ഇന്നും ഞാനമ്മയെ തിരയാറുണ്ട്..ചെറിയ ഓരോ കിതപ്പുകളെനിക്കിടക്കിടെ തന്നിട്ട് അമ്മ സ്ഥലം വിടും..
                                                  മരണം ചീത്തയാണ്.പക്ഷേ ജീവിതം അതിനേക്കാള്‍ നല്ലതൊന്നുമല്ല "എന്ന് ഒരു വിഖ്യാതറഷ്യന്‍നോവലില്‍ തീംക ‍ഷ്തൂകിന്‍ എന്നൊരുറഷ്യന്‍ കഥാപാത്രം  പറയുന്നുണ്ട് .ജീവിതവും മരണാനന്തരജീവിതവും തമ്മിലൊരു പാലമുണ്ടായിരുന്നെങ്കില്‍ ..ഇടയ്ക്കിടെ ആ പാലത്തിലൂടെ കുറെ ദൂരം സഞ്ചരിച്ച് തിരികെ വരാമായിരുന്നു..പക്ഷേ ..

                                                         മരണം അസ്സഹനീയമാണ്.എന്‍റേതല്ലാത്ത ആരുടേയും..

Thursday 5 September 2013

ഗുരുത്വം..

കുഞ്ഞുന്നാളില് ഒരിയ്കല്
ഞാന് ഒരു വട്ടം വരച്ചു..
അതിന്റെ അ ടി മായ്ച്ച്
ഒരു "റ" യാക്കി
എന്റെ വിലാസിനിട്ടീച്ചറ്
"വിട്ടയക്കുക കൂട്ടില്
നിന്നെന്നെ"യെന്ന്
വിതുമ്പുന്ന
കിളിയോടൊപ്പം
എന്നേം പറത്തി
അരവിന്ദാക്ഷന് സാറ്..
കണക്കു കുതന്ത്രങ്ങളില്‍
കുടുക്കിയെന്റെ
തലകുഴച്ചു മറിച്ചു
സുന്ദരി മേരിട്ടീച്ചറ്..
ജരിതപ്പക്ഷീടെ
ഏങ്ങല് നെഞ്ചിലേറ്റാന്
പഠിപ്പിച്ചത്
നാലിലെ നാരായണന് സാറ്..
ഇതൊക്കയാ ഈ ഞാന്..
ഇവരങ്ങെടുത്തോട്ടെ എന്നെ ..ല്ലേ?

Friday 30 August 2013

സ്വത്വം

ഇന്നലെ കാറ്റത്ത്
അയയിലിട്ടിരുന്ന
എന്റെ കുപ്പായം പറന്നുപോയി!

ഓ ,സാരല്ല്യ..
അതിന്റെ രണ്ടു
കുടുക്കുകള്‍ പോയതാ....
കുപ്പായക്കൈ
ശകലം കീറിയതും
നിറം കുറച്ചു മങ്ങിയതുമൊക്കെയാ,..

രാവിലെ
കാറ്റിന്റെ ചിറകിനിടയില്‍
അതിന്റെ കൈ കണ്ടു
ശ്ശോ!നെഞ്ചൊന്നു പിടഞ്ഞു!

തണലിടം പോലെയെത്ര
മേലോടൊട്ടിയതാ..

വെയില് തിന്നെന്റെ
നേര്‍ക്കയക്കുമത്
ഒരു ചെറുചുടുനോട്ടം..

സ്നേഹപ്രാന്തേറി
ഒരു ദിവസമതിനെ
എടീ' എന്നു വിളിച്ചപ്പോള്‍
മറുമൂ ളലില്
ഒരു പെണ്‍സുഗന്ധം!
ആഹാ!എന്നിലൊരു
സഖിത്വം ഊറീട്ടോ..

രാവിലെ ഉണങ്ങാനിടുമ്പോള്‍
അവള്‍ സ്നിഗ്ദ്ധയാകും..
നമ്രതയിലൊട്ടി
നഖംകടിച്ച്..
വൈകിട്ടെന്നെ തോണ്ടി
സൊറ പറയും,

തെക്കേലെ ചെക്കനെയൊന്ന്
കണ്ണടിച്ചതിന്
അവളെന്നെ ഗുണദോഷിച്ചു,.
അവളെ പറിച്ചെറിഞ്ഞന്നു ഞാന്‍
കടുംചീത്ത വിളിച്ചു,..
എനിയ്കു ഗുണദോഷം
പണ്ടേയിഷ്ടല്ല..

എങ്കിലുമവള് പോയല്ലോ
എന്നെയുരിഞ്ഞ്
നാണം കെടുത്തി
ആ മണകുണാഞ്ചന്‍
കാറ്റൊന്നുരുമ്മി-
യെന്നും പറഞ്ഞ്!
ചങ്കു പൊടിയണെന്റെ
ശിവനേ..

വയറൊട്ടിച്ച്
തൊണ്ടയുണക്കി
അവള് കാരണം
കുത്തിയിരുന്നപ്പോള്‍
തീവ്രനൊരുള്‍ചിന്ത,.

ഒരു ഏണിയെടുത്ത്
വലിഞ്ഞുകേറി
''മേഘവായ്  നോക്കി''കളെ
കുടഞ്ഞെറിഞ്ഞ്
എത്തിയൊരു പിടുത്തം..
ഹമ്പടാ!അവളെന്റെ
നെഞ്ചത്ത്!

കണ്ണുരുമ്മി
കൈകോര്‍ത്തൊ-
രേ കിനാക്കണ്ട്..
ഞങ്ങള്‍ രണ്ടു സഖിമാര്‍..

Thursday 15 August 2013

ഇത്തിരിച്ചന്തം

------നെഞ്ചോടു  ചേര്‍ക്കെന്നെ...എങ്കില്‍ ഞാനാപ്പനിപൊന്തുമുച്ഛ്വാസത്തി,ലൊന്നു  ശ്വസിച്ചേനെ..,,

--------------------------------------------------------------

പറന്നുപോം അമ്മയെനിയ്ക്കു തന്നൂ ഒരു തീച്ചിറക്
ഉലയിലൂതിയൊരു കവചമാക്കി ഞാനതു മാറിലിട്ടു..

----------------------------------------------------------------

സ്വര്‍ണദണ്ഡ് പിടിച്ചോരു കാലം' ഇങ്ക്വിലാബി'ലും 'വെള്ളി' തേടുന്നുവോ?

ചൂടേറിയ കവിത പകുത്താല്‍ ചുടുജീവിതനുരയതു കാണാം..
----------------------------------2-----------------------------
കടിയ്ക്കും ചിലപ്പോള്‍ നമിക്കു,മിടയ്ക്കിടെ വരിയുമൊരുഷ്ണവേഗമായ്,പിന്നെ നെടുനെടുങ്ങനെയനങ്ങാതെ കിടക്കും ചിലപ്പോളെ,ന്തൊരു കുന്തമീക്കവിത!

------------------------------------------------------------------

ചങ്ങലപ്പൂട്ടിട്ടു പൂട്ടിയിട്ടെന്നെ നീ ചുംബിച്ചതെന്തിന്?

----222-222222222222222222=222222222222222222222222222222222222222
പണ്ടവന് പറഞ്ഞെന്റെ കവിള്മറുകിലൊരു
കവിതയുണ്ടെന്നി,ന്നവന് പറയുന്നതു വെറുമൊരു
കരിമ്പാറക്കൂട്ടം!
-----------------------------------------------------------------
ഇന്നലെ വന്നെന്നെ മൂടിയ വന്തിരയ്കെന്തു പ്രണയമതു
കൊണ്ടുപോയാക്കിയെന്നെയൊരു മോഹച്ചുഴിയില്!

ഇരുളേ,നിന്റെ ശ്യാമവിരലുകള്ക്കെന്തു
നിറ,മതെന്നെ വരിഞ്ഞൊരു കാടാക്കിയല്ലോ!
Just now

ജീവിതം കടിച്ചു തിന്നുന്നെന്നെ,കൊണ്ടുപോ കൃഷ്ണാ!മഥുരയിലേയ്ക്കോ നിന്‍റെ മാനസപ്പെരുവഴിയിലേയ്ക്കോ..

സഖിയേ,നീ ജീവിതക്കടലാഴങ്ങളിലുപ്പു തിരയുമ്പോള്‍ ഞാനോ ഒരു മടിച്ചി!വക്കത്തിരുന്നു ഗോട്ടി കളിക്കുന്നു!

കത്തിനില്‍ക്കുന്നു ചെഗുവേരയൊരുനിതാന്തമാം വിപ്ളവത്തിരിയായ് ന്യായക്കരുത്തായ് ചുവപ്പിന്‍ പ്രകാശമായണ

ഗാന്ധീ നിനക്കിന്നെന്തുപറ്റി..ബാലപുസ്തകപ്പേജില്‍ നീ ചിരിച്ചിരിക്കുന്നുണ്ടെങ്കിലും നിന്‍റെയോര്‍മ്മദിനത്തിലൊരുമധുരമിഠായിയായ് നിന്നെ നുണഞ്ഞിറക്കുന്നുണ്ടെങ്കിലുമെവിടെ നീയിപ്പോള്‍ തുറന്നെത്തുക നീയാ കൊടും മഞ്ഞുമലകളാല്‍ ഞങ്ങള്‍ തീര്‍ത്തൊരു മറവി തന്‍ പടുത..

കാലമേ,നിന്‍റെ സ്വപ്നയാനം നിര്‍ത്തുക,യിടക്കൊന്നു കണ്‍തുറക്കുക,കാണുകയീക്കൊടും ജീവിത വേപഥു..

ആരു നീ?മറയുമൊരൊറ്റ വരയോ,കരിമണല്‍പ്പാടോ,യതൊല്ലയെന്‍ ഭഗ്നമാം നിഴലു താനോ?

Wednesday 7 August 2013

തുരുമ്പിയന്‍..

നൂ റരിവാളുകളന്നു കോറി ഇളംവാനില്‍ കരുത്തിന്‍ ചുവപ്പുചിത്രം...
നൂ റായിരം മിഴിയിന്നു ഹതാശമായ് തേടുന്നു വാനിലാ ഭഗ്നചിത്രം!

Tuesday 6 August 2013

നുണനിറങ്ങള്‍...

എന്റെ പ്രണയത്തിന്റെ
നിറം ചുവപ്പാണ്...
അതിന്റെ വക്കുകളില്‍
ഇളംനീലവരകളുണ്ട്...
ഏറ്റം മുകളിലാദ്യം
അനിശ്ചിതത്വത്തിന്റെ മഞ്ഞയായിരുന്നു,
ശുഭ്രനിറവിന്റെ
ഞൊറികളിലൂ ടെ
സഞ്ചരിച്ച്
മധ്യത്തിലതു
തീച്ചുവപ്പായി
ഇന്നതെന്റെ നെഞ്ചത്ത്...
അതിനെ ഞാന്‍
ഭംഗിയുള്ള
ഇളംപിങ്ക് കൂ ട്ടിലടച്ചു..
കറുത്ത ഹൃദയപ്പൂ ട്ടിട്ട്
ഒളിപ്പിച്ചു!
ഊതനിറമുള്ള
ഞായറുകളില്‍
പച്ചച്ചായമിട്ട
വിരല്‍നഖങ്ങള്‍
അതിനെ തോണ്ടിയെടുത്തു
എന്റെ നീലഞരമ്പില്‍
കുത്തിയിറക്കി!
വെളുത്തുവിളറിയ
എന്റെ പുറംകഴുത്തില്‍
ചുവപ്പുപാടുകള്‍ വരുത്തി
അതൊരു പച്ചപ്പുഴുവായി
തവിട്ടുകാലുകള്‍
ഉടലിലമര്‍ത്തി
ഉയര്‍ന്നുപൊങ്ങി-
യതു മന്ത്രിച്ചു:
"പെണ്ണേ പലനിറ-
ക്കളവാണു ഞാന്‍".