Saturday 21 January 2017

കേള്‍ക്കൂ

കേള്‍ക്കൂ..
========

വക്ക് മടങ്ങാത്ത
വൃത്തിയുള്ള നോട്ട്ബുക്കില്‍
വെണ്‍മയുടെ പേജില്‍
നീയെന്നെ
വല്ലാതെ അടയാളപ്പെടുത്തുന്നു,

കണൗട്ട് പ്ളേയ്സിലെ
തിരക്കുകളിലൂടെ
നീയെന്നെ വല്ലാതെ ചുമന്നുകൊണ്ടോടിപ്പോകുന്നു,

എന്റെ മുറിയില്‍
അടച്ച വാതിലിനും
ജനാലകള്‍ക്കുമുള്ളില്‍
എന്തൊരു പുഴുക്കം!
നീ വല്ലാതെയെന്നോട്
ചേര്‍ന്നിരിക്കുന്നു..

നീയെന്നെ വല്ലാതെ വകവെയ്ക്കുന്നു..
ച്ഛെ!

മങ്ങിയ ലാപ്ടോപ്പ് സ്ക്രീനില്‍
എന്റെ വാക്കുകള്‍ക്കിടയില്‍
പ്രിയനേ,
നീ വല്ലാതെ വിങ്ങുന്നൊരു
ബ്ളിംകിംഗ് കഴ്സര്‍..

Sunday 15 January 2017

എന്തിനാണിപ്പോള്‍
ഇതൊക്കെ ആലോചിക്കുന്നത്?

എട്ട് മക്കളുണ്ടായിട്ടും
ആ വല്യവീട്ടിലൊറ്റയ്ക്ക് കഴിയുന്ന
വല്യമ്മച്ചിയുടെ കാര്യം,

മണ്ണൊട്ടും നനയ്ക്കാതെ
ഒന്നിനെയുമുണര്‍ത്താതെ
കാലം തെറ്റി വന്ന്,
പെയ്തു തീര്‍ന്നെന്നു
പറഞ്ഞുപോയ
ഇക്കൊല്ലത്തെ മഴകളെ,

നഗരത്തിലിന്നലെ
മത്സരയോട്ടത്തില്
ഒറ്റയിടിയ്ക്ക് തീര്‍ന്ന
രണ്ട് പിച്ചക്കാര് പിള്ളേരെപ്പറ്റി,

കണാരേട്ടന്റെ
മുടിഞ്ഞുപോയ കൃഷിയേയും
ബസ് സ്റ്റോപ്പിലെ
പൂട്ടിപ്പോയ
ഏക പെട്ടിക്കടയേയും കുറിച്ച്..

എന്തിനാണ് ഇതൊക്കെയിപ്പോഴും
ആലോചിക്കുന്നത്?

കുപ്പമഞ്ഞളിന്റെ
ചുവപ്പുമഞ്ഞയെ,
ഉച്ചയ്ക്ക്
കൂട്ടുകാരന്‍ തന്ന
ഉമ്മയെ,
കളഞ്ഞുപോയ
ആ ഓറഞ്ചുപെന്‍സിലിനെ,
എപ്പോഴും പിണങ്ങുന്ന
നാലാം ക്ളാസ്സിലെ
സെലിന്‍ ജോസഫിനെ ,

സെലിന്‍..
അവള് പറയാറുണ്ട്,
നീയൊക്കെ തനി ക്ളീഷേയാണെന്ന് ..
അവളെ കേട്ട്,
ബോബ് ഡിലന്റെ
''ത്ര്യൂ ഇറ്റ് ആള്‍ എവേ''മൂളി,
ചുമ്മാതെയുള്ളൊരു
ജാഥയില്‍
ചുമ്മാതെയൊന്ന് 
കേറിയിറങ്ങി,
ക്ഷീണിച്ച്,

ഒടുക്കം  പിന്നെയും
ഈ കലുങ്കേലിരുന്ന് ,
കുന്നിറങ്ങി വരുന്നൊരു
ചൂട്ടുകററയെ ഓര്‍ത്ത്,
ബി.പി.എല്ലുകാര്‍ക്ക്
വെട്ടിക്കുറച്ച
ഇരുപത് കിലോ
റേഷനരി വീതത്തേപ്പറ്റി
ആലോചിക്കാന്‍ തുടങ്ങി..





































എന്തായാലും ഷുവര്‍

          എന്തായാലും ഷുവര്‍..
           ================

  പതിവുപോലെ
അമ്മൂമ്മയ്ക്ക്
മുറുക്കാന്‍
ഇടിച്ചുകൊടുത്ത് ,

അമ്മേടെ മീന്‍കറിയാണ്
ഈ ലോകത്തിലേയ്ക്കും വച്ച്
ഉഗ്രന്‍ ന്ന് പറഞ്ഞ്,

അനിയത്തിയോടൊന്ന്
ഇടികൂടി,

തെക്കേലെ
ഗ്ളാമര്‍ പ്രസാദിനെ നോക്കി-
യൊന്നു കണ്ണിറുക്കി,

അഴേലിട്ടിരുന്ന
അച്ഛന്റെ മുണ്ട്
അകത്തേയ്ക്കെടുത്തിട്ട്,

മുറ്റത്തെ ചെമ്പകത്തില്‍നിന്ന്
ഒന്നിറുത്ത് തലേല്‍ ചൂടി,

നാളെ..
മാവോ കണാരേട്ടാ,
എന്റെ പ്രണയം
നിങ്ങടെ കൂടെ ഒളിച്ചോടും.