Wednesday 5 December 2018

പൊഴേ..

പൊഴേ...
=====

*മെര്‍ദ്...
ഇല്ലിച്ചൂണ്ടയില്‍ അവസാന ഇരയും കോര്‍ത്ത്
കണ്ണും കാതും മനസ്സും പൊങ്ങില്‍ ചേര്‍ത്ത്...
വരാലോ മുഷിയോ ചെമ്പല്ലിയോ?
പുഴ പറഞ്ഞു 'മെര്‍ദ്'.
ഓളക്കൈകള്‍ ഉറക്കെപ്പറഞ്ഞു;
മെര്‍ദ് മെര്‍ദ് മെര്‍ദ്...
പുഴേ...

മുതലക്കടവ്,ബംഗ്ളാ കടവ്
മേക്കാലടി കടവ്,കൊറ്റമം കടവ്
ഈറ്റക്കടവ് ,കല്ലുകടവ്,
മൂഴിക്കടവ്..........
പൊഴേ...കാലടിപ്പൊഴയേ..
പ്രളയമൊഴിഞ്ഞുണങ്ങിയ മടിത്തട്ട്,
നീലക്കുഞ്ചലമിട്ട് മെടഞ്ഞിട്ട മുടിയൊഴുക്ക്,
നാണത്തിന്റെ മണല്‍ഞൊറി,
കൈയൊന്നില്‍ പാറോത്തും മറ്റേതില്‍ കൈനാറിയും പൂത്ത്,
ചുണ്ടോരോന്നിലും ചെത്തിപ്പഴവും
തൊണ്ടിപ്പഴവും ചോന്ന്,
നീലവിശാലഗഗനമേ...ഹാ!
നീ ഒന്നായടര്‍ന്നിവളില്‍!
ഗ്ളക്ക്.....കൊത്തിയോ!
വരാലോ മുഷിയോ ചെമ്പല്ലിയോ?
ഉങ്ങിന്‍കായൊന്ന് തണ്ടടര്‍ന്ന് വീണതാണ്.
പറയൂ പുഴേ, 'മെര്‍ദ്'..
പുഴ പറഞ്ഞു 'മെര്‍ദ് '
തേരകവും ചേരും തുടരെപ്പറഞ്ഞൂ 'മെര്‍ര്‍ദ്'
കുന്തങ്കാല് വെടിഞ്ഞു
പടഞ്ഞിരുന്നു; ഒരു പള്ളത്തിപ്പട പാഞ്ഞുവരുന്നുണ്ട് .
വെയിലുറച്ചു;സ്ഫടികജലം.
കാരിയും ചെമ്പല്ലിയും പിലോപ്പിയും
തെന്നിപ്പറ്റി നില്‍പുണ്ട്.
തഡ്! ഉശിരോടെ ഒരു 'വാള' പൊങ്ങിത്താണു,
**ഖഷോഗി എന്ന് പേരിട്ടതിനെ വിളിച്ചപ്പോള്‍
ചുറ്റും
അശാന്തിയുടെ ചോപ്പന്‍ വരകള്‍!
ഖഷോഗീ!!ചുറ്റും ഒരു പള്‍പ്ഫിക്ഷന്റെ ക്രൂരത!
പുഴ തേങ്ങി.
ഊത്ത പിടിക്കുമ്പോള്‍ വാള തന്നെവീഴണം
വലയിലതിന്റെ 'മല്ല്'കാണണം
കൂര്‍മ്പന്‍ അരിപ്പല്ലുകള് ചെത്തിയെടുത്ത്
കണ്ടം തുണ്ടം വെട്ടിനുറുക്കണം
പുഴ വീണ്ടും തേങ്ങി..
കൈ കെട്ടപ്പെട്ട്,നാവുരിയപ്പെട്ട്
പുഴ ഏങ്ങിത്തേങ്ങി.
പുഴേ പറയൂ,.മെര്‍ദ്...
പുഴ മിണ്ടീല്ല..
പാണലും കയ്യോന്നിയും ചേരും മിണ്ടീല്ല..                                                                                                                                                                                                          
ചൂണ്ട ദൂരെയെറിഞ്ഞു,
വക്കത്തെ വെള്ളിലത്തേയും അയനിയേയും
തോണ്ടിവിളിച്ചു,
ചാടിയിറങ്ങി,
അടിമണ്ണില്‍ കാല്‍ പൂഴ്ത്തി,
കയ്യാല്‍ പുഴ വാരിയെടുത്തു ,
പുഴയില്‍ കിണുങ്ങി,പുഴയോടെയൊഴുകി,
***പുഴയായപുഴയൊക്കെ പുഴയെന്ന്മൂളി,
വിങ്ങി ,
വിങ്ങിവിങ്ങി
പുഴയില്‍ മലര്‍ന്നു..
ജലശയനം!!

പുഴ ചിരിച്ചു 'മെര്‍ദ്'
തീരം ചിരിച്ചു 'പര്‍ദോം'
ആ കൈതയും കടവും തുടരെച്ചിരിച്ചു
' മെര്‍ദ് പര്‍ദോം'!!

*മെര്‍ദ്-good luck എന്നര്‍ഥം വരുന്ന  ഫ്രഞ്ച് പദം
**വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി

***മുല്ലനേഴിക്കവിത

                             -  നിഷാനാരായണന്‍

Monday 3 December 2018

അന്നൊക്കെ

ഇന്നത്തെ ജനയുഗം വാരാന്തത്തില്‍ കവിതയുണ്ട്.

അന്നൊക്കെ..
........................

എൺപതുകളിലെ
പ്രണയമൊക്കെ
എങ്ങനെയായിരുന്നാവോ?

അന്നൊക്കെ
നിലാവ് കൂടുതൽ
പൊഴിഞ്ഞിരുന്നാവോ..
*പേരറിയാത്ത മരങ്ങളില്‍,
*വീട്ടിലേയ്ക്കുള്ള വഴിയില്‍..
സര്‍വ്വത്ര ഊര്‍ന്നുവീണിട്ടുണ്ടാകാം
നിലാശീലുകള്‍.

കലാലയങ്ങളിലന്ന്
ചുവപ്പുവാകകള്‍
നിറയെനിറയെ പൂത്തിരുന്നത്രേ,
ഒരു വശ്യച്ചുവപ്പായവ
ഓരോ കരളിലും
പടര്‍ന്നുകിടന്നിരുന്നത്രേ,
സിരകളില്‍ വിപ്ളവത്തിന്റെ
ചോര പായിച്ചത്രേ..

അന്നൊക്കെ
കാല്‍പനികതയുടെ
ഓടം തുഴഞ്ഞ്,ആളുകള്‍
ബ്രഹ്മാണ്ഡം മുഴുക്കെ
ഉലാവി രസിച്ചു കാണും.
**"ഷീ,ഷാഡോ ഓഫ് സം  ഗോള്‍ഡന്‍ ഡ്രീം,
ടെന്‍ഡര്‍ റിഫ്ളക്ഷന്‍ ഓഫ് ദി ഇറ്റേര്‍ണല്‍ മൂണ്‍''..
ആ ''അനശ്വരചന്ദ്രിക''യില്‍
''അവളു''ണ്ടെന്ന് പറഞ്ഞ
''ഷെല്ലി''യോടൊപ്പം
മഞ്ഞലിഞ്ഞ സസക്സിന്റെ
തെരുവീഥിയിലൂടെ
ദേവഗന്ധമുള്ളൊരു പ്രണയിനിയെ
കിനാക്കണ്ട്
അവരൊക്കെ
നടനടന്നിട്ടുണ്ടാകാം,

ഉറച്ച തൈരിനും
അച്ചിങ്ങാപ്പയറ് തോരനുമൊക്കെ
അന്ന് കുറച്ചൂടെ
സ്വാദായിരുന്നു കാണും,
പക്ഷിക്കൂട്ടങ്ങളന്ന്
ഏറ്റവും ധാരണയോടെ
കൂടുതല്‍ നിര്‍ഭീകരായി
പറന്നുനടന്നിട്ടുണ്ടാകും,
എങ്കിലും ഭയപ്പിക്കുന്ന
കടലിരമ്പങ്ങള്‍
അന്നും ഉണ്ടായിരുന്നുകാണും,
വിശ്വാസങ്ങള്‍
നിനയാതെ
തകര്‍ന്നിട്ടുണ്ടാകാം ,
സാമ്രാജ്യങ്ങള്‍ പൊടുന്നനെ
നിപതിച്ചിട്ടുണ്ടാകാം ,
സ്വപ്നം പൊലിഞ്ഞ്
ഒരു ജനത
യാഥാര്‍ഥ്യത്തിന്റെ തേങ്ങല്‍
തൊണ്ടയില്‍ കുരുക്കിയിട്ട്
നിസ്വരായി,കുറേ നേരമിരുന്നിരിക്കാം...

എങ്ങനെയായിരുന്നാവോ
ശരിക്കും എണ്‍പതുകളിലെ
പ്രണയം..
ശാസനങ്ങളെ ഭേദിച്ച്,
വാതില്‍പൂട്ട് പൊട്ടിച്ച്,
പുറത്തുകടന്നതൊരു
ഗഗനചാരിയായി,
സ്വര്‍ഗ്ഗവാതിലുകള്‍
മുട്ടിത്തുറപ്പിച്ചാവോ ..
അത് 
നവ്യ പാരിജാതമണ-
മുതിര്‍ത്തിരുന്നാവോ..
ജീവിതത്തിന്റെ
മണല്‍പ്പുറത്ത്
ഇണചേര്‍ന്നുണര്‍ന്ന്,
വീണ്ടുമിണചേര്‍ന്ന്
മരണം വന്നപ്പോള്‍ മാത്രം
മുറിച്ചു കഷണപ്പെട്ടുപോകുന്ന
രണ്ടാത്മാക്കളുടെ,
ശരീരങ്ങളുടെ
ഇഴചേര്‍ന്നിഴുകലായിരുന്നാവോ..
അതോ അതൊരു
ഇന്ദ്രജാലമായിരുന്നോ........

ചങ്ങാതി,
ഈ എണ്‍പതുകളിലെ
പ്രണയം
എങ്ങനെയായിരുന്നാവോ?

*ഡി.വിനയചന്ദ്രന്‍ കൃതികള്‍
**ഷെല്ലിയുടെ വരികള്‍  Epipsychidion എന്ന കവിതയില്‍ നിന്നും