Thursday 21 January 2021


അമ്മയുടെ മാമുണ്ണിയ്ക്കല്‍പാട്ടാണ് ഞാന്‍....
പാട്ടില്‍ 'വാവൂ വാവൂ' വരുമ്പോള്‍
എനിക്ക് കാലുകള്‍ മുളയ്ക്കും,
എനിക്ക് പലതിനോടും പ്രേമം വരും,
ഭ്രാന്തിനാലനുഗ്രഹിക്കപ്പെട്ട്
ആനന്ദത്തിലേയ്ക്ക് വഴുതി വീഴുന്ന
എന്നെ എനിക്കിഷ്ടമാണ്..

ഉന്മാദത്തിന്റെ
 തെരുവിലൊരിടത്തുവെച്ച്
എന്റെ കണ്ണുകള്‍ പച്ചയായി.
അടിവാരത്തൊരിടത്ത്
കറുത്തവര്‍ സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്.
പച്ചയായ കണ്ണുകള്‍ തിളക്കി
പൂച്ചയെന്ന അക്രോബാറ്റായി
മെയ്വഴക്കത്തിന്റെ ധ്വനിയോടെ
ഞാന്‍ അടിവാരത്തേക്ക് പുറപ്പെട്ടുപോകും..
അവിടെ
ആളെക്കൂട്ടി ഞാനഭ്യാസംചെയ്യും
അന്ത:സംഘര്‍ഷങ്ങളുടെ ചൂട്
തീക്ഷ്ണമായ അവര്‍
എന്റൊപ്പം കറുപ്പിന്റെ നൃത്തം ചെയ്യും.

ചിന്വാ അചെയ്ബേയെ 
ഞാനൂറ്റിക്കുടിക്കും.
അമ്മയുടെ മാമുണ്ണിയ്ക്കല്‍ പാട്ടാണു ഞാന്‍..
ഒരു വെടിയുണ്ടയെ വിഴുങ്ങും വിധം
ജ്വലിതമായ വികാരബാധയോടെ
ഞാനതിലെ വരികളോര്‍ക്കും.
ജീവിതം പ്രയാണമാണു കുഞ്ഞേ..
അമ്മയെന്തു സുന്ദരിയായിരുന്നു,
ഞാന്‍ നീണ്ടുണ്ടായ അമ്മ,
ഞാന്‍ കുറുകിപ്പോയുണ്ടായ അമ്മ..
അമ്മ നീണ്ടുണ്ടായ ഞാന്‍..
അമ്മ കുറുകിപ്പോയുണ്ടായ ഞാന്‍..
ജീവിതം പ്രയാണമാണ്,
ആ അടിവാരത്തെ നൃത്തസഞ്ചാരത്തില്‍
അമ്മയുടെ മാമുതീറ്റിയ്ക്കല്‍ പാട്ടിനായിരുന്നു
ഞങ്ങളടികള്‍ വെച്ചത്..
ചിന്വാ അചെയ്ബേ ,നിങ്ങളെന്റെ
അച്ഛനായിരുന്നെങ്കില്‍
അഷിതയെന്റെ അമ്മയായിരുന്നെങ്കില്‍
കണ്ണുകള്‍ എന്നും പച്ചയായിരുന്നേനേ,
കറുപ്പിന്റെ നൃത്തത്തില്‍
ഞാന്‍മുതല്‍ക്കൂട്ടായേനെ
എന്നൊന്നും ഞാനാഗ്രഹിക്കില്ല..
നിങ്ങളെയിരുവരേം
എത്രയിഷ്ടമായിരുന്നാലും

എന്റെയമ്മ മാതൃത്വത്താല്‍
ധനികയാണ്,
മകളത്തത്താല്‍ ഞാനും.

ഒരു ആത്മഭാഷണം
===============

നിങ്ങള്‍ ചിരിയ്ക്കണ്ട..
മനുഷ്യനെ വേണ്ടാത്ത
പ്രത്യയശാസ്ത്രങ്ങളെ,ഞാന്‍ വെറുക്കുന്നു.
പട്ടിണിയായ അവന്റെ കുടലിന്
അനാദിയായ നീളമുണ്ടെന്ന് പറഞ്ഞാല്‍
നിങ്ങളെന്നെ കളിയാക്കിക്കുരയ്ക്കും..
അസ്തിത്വം,അതിനൊരു പത്തുപൈസവില
പോലുമില്ല.
സുന്ദരാ,നീ എനിയ്ക്ക് വ്യാഖ്യാനമെഴുതിയ പോലെ ഒരു ഫ്രോയിഡും
  ഈ ലോകത്ത് ആര്‍ക്കുമെഴുതിയിട്ടില്ല.
പ്രണയം നഷ്ടപ്പെട്ടാല്‍,കയ്യില്‍ പത്തുപൈസ ഇല്ലാണ്ടായാല്‍
ചിമ്മാട്ചുമക്കല്‍ തന്നെ പിന്നെ ജീവിതം..
നിങ്ങളുടെ നോട്ടങ്ങള്‍ ഉദാരവും വിശാലവുമെന്നു കരുതുന്നു.
ജീവിതത്തിന്റെ ഉന്മാദങ്ങളിലേയ്ക്കാണ് നീ നടന്നത്..
കരുത്താര്‍ന്ന ജീര്‍ണതകളിലേയ്ക്ക് ഞാനും..
സത്യമാണ്,
നിങ്ങള്‍ അനുമാനിച്ചുകഴിഞ്ഞതുപോലെ
എന്റെ കയ്യില്‍ പത്തുപൈസയില്ല.
അതിമനോഹരമായൊരു സംഗീതം പോലെ
നിങ്ങളെന്റെ ചുറ്റും ഓടിയൊഴുകുമ്പോള്‍
ഞാനീ മരക്കാലില്‍ ചാരിനില്‍ക്കുകയാണ്.
ജീവിതം ദ്രവിച്ചുനീങ്ങുകയാണെന്ന്
പലവട്ടം ഞാനെന്റെ സുഹൃത്തിന്
സന്ദേശമയച്ചുകഴിഞ്ഞു..
അവനാണ് ഇതിനുകാരണം..
ആ കവിയൊരുത്തന്‍,സുന്ദരന്‍.
വീണ്ടും വീണ്ടും അവന്റെ
കവിതാഗ്രനേഡുകളെ ബ്ളൗസിനുള്ളില്‍ തിരുകിക്കൊണ്ടുനടന്നു..
എന്റെ കയ്യില്‍ പത്തുപൈസയില്ലായിരുന്നു.
എങ്കിലും ഹൃദയം ഇളകിമറിയുമ്പോള്‍
പ്രലോഭനങ്ങളെ പരിധിയിലാക്കാന്‍
കവിയനവന്റെ പുസ്തകങ്ങളിരന്നു വാങ്ങി...
പ്രകാശിതമായ ഒരുസന്ധ്യയില്‍
അസാധാരണമാം വിധം അവനെ പ്രണയിച്ചതിന്റെ കുറ്റത്തിന്
പറമ്പിറുമ്പത്ത് നിന്ന കരിനൊച്ചിയും
ചെറൂളയും ദേവദാരംവരെ എന്നോട് പിണങ്ങി.

ഉയര്‍ച്ചയ്ക്കായുള്ള ഉന്മാദവും
വിടുതലൈവിപ്ളവവുമൊക്കെ എന്റെ ചോരയിലുമുണ്ട്..
പക്ഷെ കനമില്ലാത്തൊരു പൂജ്യംഗുരുത്വബലമായി
ഞാനവനെയെന്റെ അണിവയറില്‍
ഞാത്തിയിട്ടുപോയി.
നിങ്ങള്‍ ചിരിച്ചുകുഴയുന്നുണ്ടല്ലോ..
അപാരത എന്നതൊരു ശ്രമം മാത്രമാണ്.
അനശ്വരതയെന്നത് മിശിഹായ്ക്കുപോലും സ്വയം തോന്നിയിട്ടുണ്ടാവില്ല.
ഫാഷിസത്തെ സുന്ദരന്‍ചിരികൊണ്ടു പ്രതിരോധിച്ച കര്‍ത്താവേ,
സാധാരണക്കാരന്റെ സാധാരണമായ
ആകാംക്ഷകളില്‍ ഞാനാശങ്കപ്പെടുന്നു.
ക്ഷോഭം വലയ്ക്കുന്ന ആത്മാവുകള്‍
ഭൂമിയിലലയുന്നത് ഞാന്‍ കാണുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയേഴിലെ വസന്തകാലത്ത്,
വടക്കന്‍ബംഗാളില്‍
കര്‍ഷകരുടെ സായുധകലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍
ജോത്തേദാര്‍മാരും ഭരണാധിപന്‍മാരും
 ദൂഥ്ചാ കുടിച്ചുരസിക്കുകയായിരുന്നു.
മനുഷ്യനെ വേണ്ടാത്ത പ്രത്യയശാസ്ത്രത്തോടും
 പ്രണയത്തോടും എനിക്ക് വെറുപ്പാണ്.
ജീവിതം എന്താണിങ്ങനെ?

''ഈര്‍ക്കിലാലെത്ര രേഖ ചമച്ചാലും
വൃത്തമാകുന്ന ജീവിതമുദ്രണം!!''


തര്‍ജ്ജമകള്‍
==========

പ്രാന്താണെന്ന് മുദ്രകുത്തിക്കഴിഞ്ഞു.
ഇനി കോടതിവ്യവഹാരക്കാരാ,,
എന്റെ ഒപ്പിന് പ്രസക്തിയില്ല.
ഈ വില്‍പത്രം കൊണ്ടുപൊയ്ക്കൊള്ളൂ.
കട്ടില്‍ക്കാലുപോലെയും ചിലപ്പോള്‍
കപ്പല്‍പായ്മരം പോലെയും 
കണവനാക്ക് പോലെയുമൊക്കെ 
ഞാനിനി ഒപ്പിട്ടേക്കാം.. 
വല്ലാതെ തണുക്കുന്നു.
ആ പടുത ഒന്നുകൂടി താഴ്ത്തിയിടൂ.
നാളെ വിചാരണയ്ക്ക് ഹാജരാകണമെന്നോ?
ബുദ്ധിസ്ഥിരത വീണ്ടെടുത്തിട്ടില്ലെന്നും
അതുകൊണ്ട് വിചാരണയ്ക്ക് തയ്യാറല്ലെന്നും
എന്റെ ഡോക്ടര്‍ അറിയിച്ചിട്ടുണ്ടല്ലോ.
മാത്രമല്ല
ചുമത്തപ്പെട്ട കുറ്റങ്ങളുടെ ഗൗരവം മനസിലാക്കാനുള്ള സ്ഥിരബുദ്ധി,
എനിക്ക് ആയിവരട്ടെ.
നീലഛന്ദേരിസാരിയില്‍ ഞാന്‍ 
കൂടുതല്‍ സുന്ദരിയാണ്.
അതുടുത്ത് നിലാരാത്രിയില്‍ കായല്‍പടവിലിരുന്ന്
ഞാന്‍ യോസാനോഅകീകോയുടെ കവിതകള്‍
തര്‍ജ്ജമ ചെയ്യും.
കടിച്ചാല്‍ പൊട്ടാത്ത
കവിതാപെണ്‍പിറന്നോരാണ് 
യോസാനോ അകീകോ!
ഹൃദയതാളം മാത്രമുള്ളോള്‍.
മുഴുവട്ടാണെനിക്കെന്ന്.... ഹഹഹ..
അതുകൊണ്ടല്ലേ സ്വന്തംകാര്യം
ഒട്ടുമില്ലാത്ത തര്‍ജ്ജമപ്പരിപാടിയില്‍ ഏര്‍പ്പെടുന്നത്.
സുബോധമില്ലാത്ത  വെടിയുണ്ടകളായി
അവ നിങ്ങളുടെ മാറില്‍തുളച്ചുകയറിയേക്കാം.
കോടതി ചോദിക്കും,
മനോനിലതെറ്റിയ നിങ്ങളെങ്ങനെ 
തര്‍ജ്ജമകള്‍ ചെയ്യുന്നു?
ബോര്‍ഹെസിനെ,ജോണ്‍ലോക്കിനെ,
അകീകോയെ..?
കോടതീ..വ്യവഹാരങ്ങളൊക്കെ നിര്‍ത്തി ,
പോയി വീട്ടിലിരിക്കൂ..
സുബോധമുള്ളവര്‍ ചെയ്യുന്ന പരിപാടിയാണോ തര്‍ജ്ജമകള്‍...
മറ്റാരോ ആണെന്ന് സ്വയം വിചാരിച്ചുകൊണ്ട്ചെയ്യുന്നവയല്ലേ അവ..
ഞാനിപ്പോള്‍,ഉണ്ടിട്ടുറങ്ങുന്നു
ഉണര്‍ന്നിട്ടുടനെ നഗ്നയായി നൃത്തംചെയ്യുന്നു..
ഒരു ഗുണ്ടാപ്പടയെ ചെല്ലുംചെലവും കൊടുത്ത്
വളര്‍ത്തിയെടുത്തിരിക്കുന്നു..
ആരുചോദിക്കാന്‍..
ഒപ്പു നഷ്ടപ്പെട്ട,ഒസ്യത്തെഴുതാന്‍ കഴിയാത്ത
പേരുപോലും എടുത്തുമാറ്റപ്പെട്ട
നിരന്തരം തര്‍ജ്ജമകള്‍ ചെയ്യുന്ന
സാറാ ഹെക്ലറാണോ ഞാന്‍,ജുമാനയാണോ
ജസീന്തയോ അതോ മറിയാമ്മയോ..
എന്നോടാരു ചോദിക്കാന്‍?

നദിയെലെമ്പാടും തെളിഞ്ഞ ജലം..
തവിട്ടുമൈനകളും, 
തരളിതമായ വാലുകളുള്ള കുരുവികളും,
നിറമേറിയ ശലഭങ്ങളും ചുറ്റുപാടും
പ്രശോഭിതമാക്കുന്നു..
മരക്കൂട്ടങ്ങള്‍,ചെരുപ്പുകുത്തികള്‍
വിപ്ളവകാരികള്‍,വളര്‍ത്തുനായ്ക്കള്‍,വൃദ്ധര്‍..
മീനുകള്‍..

ഞാനൊരു മീനായി..
ഭാഷാന്തരീകരണത്തിന്റെ വിമലതകളിലൂടെ
അതു നീന്തിത്തുടിച്ചു.
നട്ടപ്രാന്തിന്റെ തര്‍ജ്ജമകളില്‍ കോടതി 
വിധി പ്രഖ്യാപിച്ചു.
വിധി അനുകൂലമായിരുന്നു..
പാവം..സുബോധമില്ലാ..തര്‍ജ്ജമ തുടരാം.
                                    - നിഷാ നാരായണന്‍

Translations
==========
Nisha Narayanan
Trans: Ra Sh

Already labeled as insane.
Now, dear court petitioner,
my signature has no value.
Take away this Will. 
I can only sign now
like the leg of a bedstead
or a ship mast
or the tongue of a  fish.
Am feeling chilly in here.
Lower that curtain.
I should appear tomorrow too?
My doctor has informed that
I haven’t regained my sanity yet
and is not in a condition to face trial.
Moreover,
let me gain the sanity to understand
the gravity of my crimes.

I look more attractive
in a blue Chanderi saree.
Wearing it while sitting on the steps 
of the backwaters,
I will translate the poems of
Yosano Akiko.
She is a poetry woman
whom you can’t chew into that easy,
this Yosano Akiko, 
who only follows the rhythm
of her own heart.

They say I am totally nuts,
that’s why I engage in translations
which are not my own things.

They may bore through your chest
like senseless bullets.
The court will question you.
You, who are insane, how do you
manage these translations of
Borges, John Locke, Akiko?

Stop these court proceedings
and go rest at home.
Are translations done by anyone
With a balanced mind?
Are they not what you do imagining that
another is doing it?

I am now taking a nap after a meal.
As soon as I am awake I dance naked.
I have brought up a  gunda army
paying for food and expenses.
Who can question that?

Am I Sara Heclar or Joumana, 
Jacintha or Mariyamma
who will question me?
Me who has lost my own signature, 
unable to write a Will,
whose name itself has been removed,
but translating perpetually.

Clear water flows along the river.
Brown mynahs and sparrows
with fidgety tails.
Multi-hued butterflies
light up the surroundings.

Groves of trees, cobblers,
revolutionaries, pet dogs, 
old men, fish.
I became a fish
thrashing about while swimming
through the pristine translations.

The Court gave its  judgment
about deranged translations.
It was in my favour.
Poor thing…. Let her continue with
senseless translations.

Wednesday 1 July 2020

=====

പ്രഭോ,
ഇവനെ കൊന്നാല്‍
അങ്ങയെ കാലം ഫ്യൂഡല്‍ബഡുവ
എന്ന് പുനര്‍നാമകരണം ചെയ്യും.
മാത്രമല്ല,
ഇവനില്ലാതാകുന്ന അതേ നിമിഷംതന്നെ
 അവനൊരു പിന്‍ഗാമി ഭൂജാതനായിവരും.
,ഇവന്‍ പറഞ്ഞപോലെയൊക്കെത്തന്നെ
അവനും പറയും.
ഉദ്ബോധിപ്പിക്കും.
അവന്റെ ആശയങ്ങള്‍
ആളുകളില്‍ ഉള്‍ഖനനം നടത്തും
അവരോരോരുത്തരായി 
അവന്റെ കൂടെ ഇറങ്ങിച്ചെല്ലും
അതില്‍ ഉത്പതിഷ്ണുക്കളായവര്‍
അവന്റെ പ്രവാചകരാവും
അവന്‍ പല പേരുകള്‍ കൈക്കൊള്ളും.
അവന്‍ ഒരുവര്‍ഗ്ഗത്തിലും
ചേരിയിലും പെടാതെ നില്‍ക്കും
എന്നാല്‍ വല്ലാതെ സ്വീകരിക്കപ്പെടുകയും ചെയ്യും.
പ്രഭോ,പണിയാവും.
ഇവനേപോലെതന്നെ
അവനേയും അങ്ങേയ്ക്ക് കൊല്ലേണ്ടിവരും.

പ്രഭോ,വിപ്ളവറഷ്യയില്‍
സര്‍ രണ്ടാമന്‍ 
തീവ്രവാദിയാക്കി വെടിവെച്ചുകൊന്ന
വാസ്ക കൊര്‍ച്ചാഗിന്റെ 
ഒന്നാന്തരമൊരുപ്രതിമ
പിന്നീടവര് തെരുവിലുയര്‍ത്തി.
സര്‍ രണ്ടാമന്റെ ഫോട്ടോയ്ക്ക്മേല്‍ തുപ്പി.
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 വേറെയായിരിക്കും.

വല്ലതും അറിയുന്നുണ്ടോ..
അങ്ങയുടെ സാമ്രാജ്യത്തിലെ
കുഞ്ഞുമക്കളിപ്പോള്‍ കാലത്തെ
മാറ്റിപ്പണിയുകയാണ്.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 തികച്ചും വേറെയായിരിക്കും.

ഇവനെ കൊല്ലണ്ട..

നോട്ടം

=====

ആദ്യമായി കാണുന്ന ഒരാളെ
ചുഴിഞ്ഞുനോക്കി
അയാളില്‍ നിങ്ങളെത്തന്നെ തേടുന്നത്
ശരിയായൊരു കാര്യമാണോ?അറിയില്ല.
തീര്‍ച്ചയായും നോട്ടമേല്‍ക്കുന്നയാള്‍
ഇതെന്തു പരവേശനോട്ടം
എന്നന്ധാളിച്ചേക്കാം.
കണ്ണിന്റെ സ്ഖലനോത്സുകതയെപ്പറ്റി
തൊട്ടടുത്തുനില്‍ക്കുന്നയാളോട്
അടക്കം പറഞ്ഞേക്കാം..

നിങ്ങളാ കുഞ്ഞുപൂച്ചക്കുട്ടിയെ തപ്പുകയാണെന്ന് അയാള്‍ക്ക് അറിയില്ലല്ലോ.
എപ്പഴോ ഒരു മണ്‍സൂണ്‍മഴയത്ത്
ഒരുപിടി ചോറും തിന്ന് ഇറങ്ങിപ്പോയതാണ്.
തീവ്രനോട്ടങ്ങള്‍ ചിലരെ പ്രക്ഷുബ്ധരാക്കും
നിങ്ങളൊരു കവയിത്രിയോ ഇല്ലുസ്ട്രേറ്ററോ
ഫോട്ടോഗ്രാഫറോ ആണെന്നും
നിങ്ങളുടെ ഒരു കലാസൃഷ്ടിക്കായുള്ള ഫ്രെയിമൊരുക്കലാണ് ഈ നോട്ടമെന്നും
നുണപറഞ്ഞ് അയാളെ തെറ്റിദ്ധരിപ്പിച്ചോളൂ,
പാവം,ഫ്രോയിഡിനെയൊന്നും വായിച്ചിട്ടില്ലെങ്കില്‍
അയാളതില്‍ വീണുപോകും.
നിങ്ങളുടെ കാല്പനികനേത്രങ്ങളില്‍നിന്ന്
വനജ്യോത്സ്നയും മഞ്ഞുപാളികളും
ബഹുവര്‍ണച്ചിറകുള്ള കാക്കകളും
പ്രപഞ്ചത്തോടത്രയും ഉദാരതയോടെ
പുറത്തേയ്ക്ക് നൂണ്ടിറങ്ങി ഒരു ദൃശ്യമാകുന്നത്
അയാള്‍ വിസ്മയത്തോടെ നോക്കിനില്‍ക്കും.
ആ പൂച്ചക്കുട്ടി പണ്ടേ ഒരു ചാട്ടക്കാരനാണ്.
നിങ്ങള്‍ അതിനെ പിരിഞ്ഞു പരീക്ഷീണയായ
ഒരു യജമാനത്തിയും.
അതിന്റെ പിങ്ക്നിറമുള്ള മോണകളും 
ഈര്‍പ്പമുള്ള മൂക്കും പലവുരുസ്വപ്നം കണ്ട്
ഉറക്കത്തില്‍ നിങ്ങള്‍ വിമ്മിക്കരഞ്ഞിട്ടുണ്ട്.
യോസേ..ഫ്..നിങ്ങള്‍ അലറിവിളിച്ചിട്ടുണ്ട്..
ഒരിക്കല്‍ ഇരയുമായി വലിയ ഗര്‍വ്വോടെവന്ന
യോസഫ്പൂച്ചയെ നിങ്ങള്‍ അവഗണിച്ചു.
അതാണ് പറ്റിപ്പോയതെന്നു തോന്നുന്നു.
ഗര്‍വ്വഭംഗം ഒരു പൂച്ചപോലും സഹിക്കില്ല.
അന്നൊരിക്കല്‍ മട്ടുപ്പാവില്‍ മുടിയഴിച്ചിട്ടുനിന്ന്
മഴനനഞ്ഞുനിന്നുകൊണ്ടുള്ള നിങ്ങളുടെ
ഗിരിപ്രഭാഷണവും അവനെ മടുപ്പിച്ചുകാണും.

പിടയുന്നനോട്ടമുണ്ടെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
നോട്ടംകൊണ്ട് ഹൃദയത്തിലാക്കാന്‍ കഴിയണം.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കുപറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
=================================

ആ തണുത്തുറഞ്ഞ  പ്രഭാതത്തില്‍-
 പുലര്‍കാലനടത്തം ശീലമാക്കിയിരുന്ന അയാള്‍-
അന്ന് വഴിതെറ്റി,പുല്ലാന്നി പടര്‍ന്നുകിടക്കുന്ന
തെക്കോട്ടുള്ള ഏങ്കോണിച്ച ഒരു വഴിയേ
അങ്ങു നടന്നുപോയി.
അയാള്‍ക്കുമുന്‍പെ 
ഒരു വൃദ്ധനും ഒരു കറുത്ത നായ്ക്കുട്ടിയും 
അതേവഴിയേ കടന്നുപോയിരുന്നു,
ആ വഴി ചെന്നുനില്‍ക്കുന്നത്
വിജനമായ ഒരു പാടത്തിലേക്കാണെന്നും
പിന്നീടങ്ങോട്ട് വേറെ വഴികളില്ലെന്നും
ഒരു പെണ്‍കുട്ടി പറഞ്ഞുകൊടുത്തിട്ടും
ആ വൃദ്ധനും നായ്ക്കുട്ടിയും 
പിന്‍വാങ്ങാതെ ഒരേ പോക്കുപോയി.
നടത്തത്തിന്നിടെ
അന്ന് വൈകിട്ട് അരങ്ങേറാന്‍ പോകുന്ന
നാടകത്തിലെ തന്റെ കഥാപാത്രത്തെപ്പറ്റി
ചിന്തിച്ചുനടന്നപ്പോഴാണ് 
അയാള്‍ക്ക് വഴിതെറ്റിയത്.
അയാളൊരു ഇരുത്തം വന്ന നാടകനടനാണ്.
തലേന്ന് തന്റെ നൂറ്റമ്പതാമത്തെ കഥാപാത്രത്തെ വേദിയില്‍
അവതരിപ്പിക്കാനുള്ള റിഹേഴ്സലിനിടയില്‍
പെട്ടെന്നയാള്‍ ഡയലോഗ് മറന്ന്
മല്ലയുദ്ധങ്ങളെപ്പറ്റിയും വാര്‍കോലും
കൊങ്കകളേപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.
*'വാര്‍കോലും കൊങ്കകളില്‍ കാകോളം തേച്ചുചമച്ച' പൂതനാലോകത്തെ
പെട്ടെന്നങ്ങു മനസ്സില്‍ വിഭാവനംചെയ്തുതളര്‍ന്ന്
 രംഗമഞ്ചത്തിലെ നടുക്കിട്ട കസേരയില്‍ അയാള്‍ ഒടിഞ്ഞിരുന്നു.
അയാളുടെ അച്ഛനും ഇങ്ങനെയായിരുന്നു.
ഭാവനാസമ്പന്നനായിരുന്നു.
പെട്ടെന്നൊരു ദിവസം ആകാശത്തൊരു കപ്പല്‍ കണ്ടേ എന്നുറക്കെ വിളിച്ചുപറഞ്ഞ്
ഭൂതാവേശിതനായി തൊടിയിലെ
കവുങ്ങില്‍ പെരണ്ടുകയറി
**ആര്‍ബിനോയെപോലെ
സ്വര്‍ഗത്തിലേക്ക് കെട്ടുകെട്ടുകയായിരുന്നു.
ഹാ!ഘോരട്വിസ്റ്റുകള്‍ തന്നെ ജീവിതം.
ആ കസേരയില്‍ ഒടിഞ്ഞിരുന്ന്
അയാള്‍ തൊട്ടുതലേന്നു രാത്രിയെപ്പറ്റി ആലോചിച്ചു.
അന്ന് ഉറക്കത്തില്‍താന്‍ ഇബ്സന്റെ നോറയായി മാറിയതായി അയാള്‍ സ്വപ്നം കണ്ടിരുന്നു.
വീട് വിട്ടിറങ്ങിയ നോറ,ഏറെ നടന്ന്
No.1സഫ്ദര്‍ജംഗ്റോഡിലേക്ക് കയറിയപ്പോള്‍
പെട്ടെന്നൊരു നിമിഷംകൊണ്ട്
പത്തൊമ്പതു വെടിയുണ്ടകള്‍ക്ക് ഇരയായി
 കുഴഞ്ഞുവീണുമരിച്ചു.
പുതുതായി സ്വന്തമായി കിട്ടിയ മുലകള്‍
ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന 
ആ ഒരുനിമിഷംകൊണ്ടാണ് അയാള്‍ക്ക്
ഇതൊക്കെ സംഭവിച്ചത്..
ഹാ!പൂതനാലോകം തന്നെ!
മരിച്ചുകിടന്ന, നീണ്ട മൂക്കിന്‍ തുമ്പത്ത്
ഉറഞ്ഞുകൂടിയിരുന്ന സിഖ്മൗനം 
കൊസാക്കിയന്‍ വാള്‍ത്തലപോലെ തിളങ്ങിനിന്നിരുന്നു.
എന്തൊരു സ്വപ്നമത്!
എന്നാല്‍ പല രാത്രികളിലും ഉറക്കമില്ലാതെ,
പാത്രാവിഷ്കാരത്തിന്റെ കേവുവഞ്ചികളില്‍
അയാള്‍ പൊങ്ങിത്തെങ്ങിനടന്നിരുന്നു.
പകലുകള്‍-വ്യാസമൗനങ്ങള്‍,
അര്‍ഥഗര്‍ഭങ്ങളായആണിക്കൂടുകളില്‍ ,
നിര്‍ധനനായ ഒരു പിശാചിനെപോലെ 
അയാള്‍ ചതഞ്ഞുകിടന്നിരുന്നു.
ഇവയ്ക്കൊക്കെ തൊട്ടുതലേന്നുവരെ
അയാളൊരു റേഷനിംഗ് ഓഫീസറായിരുന്നു.
പെട്ടെന്നൊരു ദിവസം അനധികൃതമായി കെട്ടിക്കിടക്കുന്നകൊമൊഡിറ്റികളെല്ലാം
അര്‍ഹതപ്പെട്ടവനിട്ടുകൊണ്ട്
അവസാനത്തെ ഒപ്പുമിട്ട് നിര്‍വ്യാജനായി
അയാള്‍ പടിയിറങ്ങുകയായിരുന്നു.
തലേന്നുതലേന്നിനെപറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍
ആര്‍ക്കാണുറക്കം വരിക,സ്വപ്നങ്ങള്‍ കാണുക.
നോക്കൂ,
പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
സ്ഥിരംവഴി തെറ്റുന്നത്,
നാടകത്തില്‍ ഡയലോഗ് മറക്കുന്നത്,
സ്വപ്നത്തില്‍ നോറയാവുന്നത് വെടിയേറ്റുവീഴുന്നത്
രാജി വച്ച റേഷനിംഗ് ആപ്പീസറാകുന്നത്..

പുലര്‍കാലനടത്തത്തില്‍ വഴിതെറ്റി
കാടുകേറിയ അയാളെ സംവിധായകന്‍
 മൈക്കിലൂടെ തിരിച്ചുവിളിച്ചു:
''നാടകരചന,സംഗീതം-പിരപ്പന്‍കോട് മുരളി
 രംഗപടം -സുജാതന്‍
നാടകസംവിധാനം -വക്കംഷക്കീര്‍''.

*കൃഷ്ണഗാഥ-പൂതനാമോക്ഷം
**കഥാപാത്രം-കോളറക്കാലത്തെ പ്രണയം

Friday 19 June 2020

കേള്‍ക്കൂ

കേള്‍ക്കൂ..
======

സ്വയംകൊലയെപ്പററി ഇന്നലേയും ചിന്തിച്ചുകിടന്നു.
ഉറക്കത്തില്‍ കാട്ടുഞാവല്‍പഴങ്ങള്‍ സ്വപ്നം കണ്ടു.
അവയുടെ വയലറ്റ് കശേരുക്കളില്‍ 
നാക്കമര്‍ത്താന്‍ തോന്നി.
സ്വപ്നത്തിനും എന്തു സംത്രാസമാണ്.
താഴെ ഒരു മണ്ണ് അനാവൃതമായി.
പല ഋതുക്കള്‍ വന്നു ഭൂമി നിറഞ്ഞു.
വൃക്ഷങ്ങള്‍,മലകള്‍,കടലാകാശം
ചിരികള്‍,നുരകള്‍,പൊയ്കാഴ്ചകള്‍
രാവേ,പകലേ,തീക്ഷ്ണോര്‍ജ്ജങ്ങളേ
പ്രേമത്തിന്റെ പുഴകളേ..
സ്വപ്നങ്ങള്‍ക്കുപോലും എന്തു സംത്രാസമാണ്
തിരത്തള്ളലാണ്!

രാവിലെ ഒരു വിദേശപടം കണ്ടിരുന്നു
മൃദുവായിരുന്നു അത്!
മിതത്വമുള്ള ജനത.
പ്രശാന്തമായ ദിനചര്യകളോടെ
അവര്‍ ഒഴിവുസമയം പശുക്കളെ മേയ്ക്കുന്നു.
നിശബ്ദമായ ആവേഗങ്ങളെ
ഉള്ളിലൊതുക്കി പ്രണയഗീതങ്ങള്‍ മൂളുന്നു!
സ്വസ്വപ്നങ്ങളെ ആഗിരണം ചെയ്ത് നടക്കുന്ന
മഞ്ഞുമലകളെപ്പോലെ
അവര്‍ വല്ലാതെ തണുപ്പിക്കുന്നു.
അവര്‍ കുതറുന്നില്ല
പൊട്ടിത്തെറിക്കുന്നില്ല,
ശബ്ദമുയര്‍ത്താതെ സംസാരിച്ച്
ഇടവഴികള്‍ കടന്നുപോകുന്നു..

നമ്മുടെ സ്വപ്നങ്ങള്‍ക്കുപോലുമെന്നാല്‍
എന്തൊരു തിരത്തള്ളലാണ്.
സ്വപ്നത്തില്‍ നിന്നുണരുന്ന
അതേനിമിഷംതന്നെ നാം
സ്വയംകൊലയെപ്പറ്റി ചിന്തിക്കാം.
തകര്‍ന്നടിഞ്ഞ ഏതെങ്കിലുമൊരു സംസ്കൃതിയെപ്പറ്റി ചിന്തിച്ച്
നെഞ്ചലച്ചേക്കാം.
ഒരു പലായനാഭയാര്‍ഥിയെപോലെ
ഓടിക്കിതച്ചേക്കാം
വിച്ഛേദിക്കാത്ത ഇന്‍സുലേറ്റ്ചെയ്യാത്ത 
കോപ്പര്‍ വയറുകളില്‍ പച്ചകൊണ്ട്‌ വലതുകൈത്തണ്ടയും
ചുവപ്പുകൊണ്ട്
 ഇടതുകൈത്തണ്ടയും ബന്ധിച്ച്‌
220v കടത്തിവിട്ടേക്കാം.
ഇതൊരു തിരത്തള്ളലാണ്!

സ്വസ്ഥമായിരുന്ന്
ആ ഇഷ്ടപ്പെട്ട സിനിമയിലെ
അനുശീലനങ്ങള്‍
സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍
എത്ര നന്നായിരുന്നു!

                        -നിഷാനാരായണന്