Monday 20 March 2017

ചിലപരിണാമവ്യഥകള്‍

ചില പരിണാമവ്യഥകള്‍..
-----------------------

നീതിബോധമില്ലാതെ
വളര്‍ന്നാര്‍ക്കുന്ന രോമം
വെട്ടിക്കളയണമെന്ന്
ചെടിച്ചൊരു
കൗമാരസ്വരം!

വളര്‍ച്ചകള്
വേണ്ടാത്ത അധിനിവേശങ്ങളാണെന്ന്..!

അവ,പ്രസരിപ്പിന്‍റെ
സാമ്രാജ്യങ്ങളെ തച്ചുടച്ച്,
മൗനത്തിന്‍റെ കൂട്ടിലടച്ച്
തളര്‍ത്തുമത്രെ..

അവ കണ്ണും കാതും
ആയിരം വീതമുള്ള
നാണമുണ്ടാക്കുന്നുവെന്ന്!

അവ നൈസര്‍ഗ്ഗിക
ബഹിര്‍സ്ഫുരണങ്ങളുടെ
മൂടിയടച്ച്
കൃത്രിമത്വത്തിന്‍റെ
ചതുരവടിവിലടയ്ക്കുമത്രെ!

ബാല്യത്തിന്‍റെ
രസഗുളികകള്‍
തിന്നുതീര്‍ന്നില്ലെന്ന
പരാതിക്കലമ്പലില്‍
ആ മുഖം കനത്ത്,
ശബ്ദം മുതിര്‍ന്നു വലുതായി!

ഇനി ആകസ്മിക കലാപങ്ങള്‍
ഉണ്ടാകുമെന്നും
സാമ്രാജ്യങ്ങള്‍
തമ്മില്‍
ഒച്ചയിട്ടാര്‍ക്കുമ്പോള്‍
പകച്ചു  നിന്നോളണമെന്നും
നനുത്ത മുഖരോമങ്ങള്
പോര്‍ പ്രഖ്യാപിച്ചു..

വാക്ശരങ്ങളുടെ
മൂര്‍ച്ച കുറച്ചുകിട്ടാന്‍
ഒരു മാര്‍ച്ചട്ട
വേഗം പണിതിട്ടോളാന്‍
നിര്‍ദ്ദേശിച്ചു.

ഉപദേശങ്ങള്
അലോസരങ്ങളാണെന്ന്
ഉറക്കെ പ്പറഞ്ഞ്,
അഭി പ്രായങ്ങള്
ചെവിയോര്‍ക്കുന്നില്ലെന്ന്
കലഹിച്ച്,
കടുത്തുപറഞ്ഞ്,കൈചൂണ്ടി,
കാല്‍വിറപ്പിച്ച്
ഉറഞ്ഞു കലമ്പുമ്പോഴും
ഒരു കുഞ്ഞു  ,പാവം വിതുമ്പല്
അവിടെ
ചിറകനക്കുന്നുണ്ട്!

['അമ്മെ,എനിക്ക് വലുതാവണ്ടായിരുന്നു' എന്നെന്‍റെ പതിന്നാലുകാരന്‍
മകന്‍..]

13.2.2014

ക്ളിക്

ക്ളിക്.......
======

പൂവാകച്ചോട്ടിൽ നാം,
മലമേലെ,കീഴെ
ജലപാതങ്ങളിൽ നാം,
ചാഞ്ഞും ചരിഞ്ഞും
പുണർന്നും
നൃത്തം ചെയ്തും നാം...

''നോക്കൂ,അയാൾ നമ്മെ 'ക്യാപ്ച്വർ'ചെയ്യുന്നുണ്ട്!''

അയാൾ ക്യാപ്ച്വർ ചെയ്യുന്നുണ്ടിനിയും ,
ഇലകളൊരു കൂട്ടത്തെ
സൂര്യനെ,സന്ധ്യയെ,
ആകാശപ്പട്ടത്തെ,
ആകാശത്തെതന്നെ,
ഒരു വെള്ളിപ്പരലിനെയും..

വിരൽ തെന്നിച്ചോടും പരൽ,
കയ്യെത്താപ്പട്ടം,
നിറമില്ലാത്താകാശം,
നിറമില്ലാത്താകാശത്ത്
നിറമില്ലാ ഫോട്ടോ പ്രിന്റുകൾ
നിശ്ചേഷ്ടംഈ ഫോട്ടോ പ്രിന്റുകൾ,
''ഹോ ലൈഫ്‌ ലെസ്സ്'',
സഡൻ സ്നാപ്പുകളെ-
കീറിയെറിഞ്ഞ്
നിരാശയുടെ ഒരു ഫോട്ടോഫ്രെയിം
പണിതൊതുങ്ങി
അയാൾ ..

അയാൾ,
ഫോട്ടോ  ഫ്രെയിമിലൊതുങ്ങി-യൊരുറക്കത്തിൽ ,
നിരാശയുടെ ഉറക്കം.
ഉറക്കം നേരെ പറന്നത്,
രാവിറങ്ങി  കറുത്ത
മല മേലെ,
നിലാവലിഞ്ഞ
ജലപാതങ്ങളിൽ,
ഇലകളിലൂടൂളിയിട്ട്,
ഒരു പട്ടം പറത്തിപ്പാറിച്ചു വിട്ട്,
ആകാശത്തെയുലച്ച്,
സാന്ധ്യച്ചോപ്പ് കവർന്നണിഞ്ഞ്,
പരലോടൊത്ത് തെന്നി
ഇമകളെ കബളിപ്പിച്ച് ..

ഞൊടിയിട..
ഇമകൾ അടർന്നുമാറി,
ഒരു തിളക്കം
കൺകോണിൽ നിന്ന്
ചൊടിയോടെ
നിലമിറങ്ങി
മലകളെ,ജലപാതങ്ങളെ,
ഇലകളെ,കൈതെന്നും പരലുകളെ,
ആകാശത്തെ,
ആകാശപ്പട്ടത്തെ..
വീണ്ടും നോക്കി,
അവ അനങ്ങി ,ഇളകി,
ഒഴുകിപ്പരന്നവ
ജീവസ്സുറ്റ പ്രതലത്തിലായി,
വെളിച്ചം അളന്നൊഴിച്ച്,
ഒരു ചതുര മാജിക്കിന്നുള്ളിൽ
ഒതുക്കി,ഫോക്കസ് ചെയ്ത
ദൃശ്യങ്ങൾ
നിലാവായി നിറഞ്ഞു,
പരന്നൊഴുകി..

പൂവാകച്ചോട്ടിൽ അവർ
പുണരുകയാണ്,
മല മേലെ രാവുരുമ്മി അവർ
ഇരുളുകയാണ്,
ജലപാതങ്ങളിൽ
നനയുകയാണ്,
അയാൾ നിപുണതയുടെ
''റെക്ടാംഗിൾ ഫിക്സിംഗി'ൽ
വെളിച്ചത്തിന്റെ പാകം ചേർത്ത്,
കൺമുൻപിലെ  ഹൃദയാർജ്ജവത്വത്തിലേയ്ക്ക്
ക്യാമറ ഫോക്കസ് ചെയ്തു...

ക്ളിക്...

അറ്റം കീറിയ ഭൂപടം നോക്കി
വിലക്കപ്പെട്ട  അയല്‍രാജ്യത്തിന്റെ
അതിര്‍ത്തിവരച്ചു,
അതിരുകള്‍ അടയാളപ്പെടുത്തി,
സഞ്ചരിക്കാന്‍ ഒരിക്കലും സാധ്യതയില്ലാത്ത
റോഡുകള്‍,
ഒത്തുകൂടുമെന്ന് ഒരു പിടിയുമില്ലാത്ത
അവിടത്തെ പൊതുസ്ഥലങ്ങള്‍,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
വിനോദകേന്ദ്രങ്ങള്‍,
ചെന്നിറങ്ങാന്‍ ഒരിക്കലുമിടയില്ലാത്ത
വിമാനത്താവളങ്ങള്‍,
തുറമുഖങ്ങള്‍,
എല്ലാം കൃത്യമായി
മനസ്സിലാക്കി,
രേഖപ്പെടുത്തി,

അവന്റെ നെഞ്ചോട് ചേര്‍ന്ന്
ആ ചുണ്ട് കടിച്ചൊരുമ്മ..

തൃപ്പൂണിത്തുറ ഇരുമ്പനം റൂട്ടില്‍ ആലിന്‍ചോട് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെയൊരു ഇക്കോഫ്രണ്ട് ലി
റെസ്റ്റോറന്റ് ഉണ്ട്.അവിടത്തെ തെക്കേമൂലയിലെ രണ്ട്  കസേരകള്‍ നമുക്ക് റിസര്‍വ്വ്ഡ് ആണ്.രണ്ട് കോറിയാന്‍ഡര്‍ ബദാം മില്‍ക് ഷേക്  ഓര്‍ഡര്‍ ചെയ്ത്  നമുക്ക്  കണ്ണില്‍ കണ്ണില്‍
നോക്കിയിരിക്കാം..ഇമ കോര്‍ത്തിരിക്കുന്നേരം ഷേയ്ക്ക്
വരും. ഒരു സിപ് കുടിച്ച് ഗ്ളാസുകള്‍ വെച്ചുമാറാം.വിരലുകള്‍ പരസ്പരം  മൃദുവായി തലോടാം. അപ്പോള്‍ കുമാര്‍സാനുവിന്റെ "തൂ മേരി സിന്ദഗി ഹൈ" അവര്‍ പ്ളേ ചെയ്യും. പ്രണയത്തിന്റെ   epitome ആണ് ആ പാട്ട്. കേട്ടിരിക്കാം.നമുക്ക്  പുണരാനൊന്നും പക്ഷേ പറ്റില്ല. വീണിരിയ്ക്കാം..പരസ്പരം വീണിരിയ്ക്കാം..ചിലപ്പോള്‍ ഇടയ്ക്ക് തൊട്ടടുത്ത റ്റേയ്ബിളിലെ  സുന്ദരനായ പയ്യനെ  ഒന്ന് നോക്കിയെന്നിരിക്കും.
ക്യൂരിയോസിറ്റി കൊണ്ടാണ്.
അത് കൊണ്ട് മാത്രം...... ഇഷ്ടമുള്ളതെന്തായാലും അറിയാമല്ലൊ, അടുത്തിരിക്കുന്ന ആളെത്തന്നെയായിരിക്കും.സത്യം.
അതങ്ങനെയല്ലേ ആവൂ.എത്ര നാളായി ഈ ഇഷ്ടം തുടങ്ങിയിട്ട്.
ഭൗമമായ യാതൊന്നും ഈ ഇഷ്ടത്തെ അലട്ടുന്നില്ല.അതു- കൊണ്ടുതന്നെ ഒരുത്തനെ ഒന്നു നോക്കിയെന്നു കരുതി യുദ്ധത്തിനൊന്നും വരണ്ട. ഒന്നിനേയുംകൂട്ടിമുട്ടുന്നില്ലല്ലോ,
പിന്നെ ഒച്ചയനക്കി പോകേണ്ട കാര്യമെന്ത്?നമുക്ക്സംസാരിക്കാം.. നമ്മുടെ പ്രേമപാരവശ്യത്തെപ്പറ്റി,  മനോസംഘട്ടനങ്ങളെപ്പറ്റി,ഇനിയൊരു ദിവസം നമ്മള് ചിലപ്പോള്‍ ഏര്‍പ്പെടാന്‍ പോകുന്ന രതിയേപ്പറ്റി.
അതിനിടയില്‍ ചിലപ്പോള്‍ വീണ്ടും
ആ പയ്യനെ നോക്കിയെന്നിരിക്കും.
അത് കണ്ണങ്ങോട്ട് വെറുതെ   പോകുന്നതാണ്.അല്ലാതെ വേറൊന്നുമല്ല.ചിലപ്പോള്‍  അതുകാരണം  നമ്മള്‍  വഴക്കി-
ട്ടേക്കാം.ചീത്ത വിളിച്ചേക്കാം..ഹോ,
വേണ്ട,വല്ലാത്തൊരു ഹൃദയദ്രവീക-           രണമായേക്കുമത്.അത്  വേണ്ട..let us reconcile എന്നു പറഞ്ഞ് നമുക്ക്  സന്ധിയില്‍ ഏര്‍പ്പെടാം.എന്റെ രാജ്യം എനിക്കും നിന്റെരാജ്യം നിനക്കും മുഫ്ത്ത്...ഫ്രീ..no interfere at all..പരസ്പരം അധിനിവേശപ്പെടാതെ  എന്റെ മഖ്മല്‍ മൊഹബ്ബത്തേ, സ്വതന്ത്രമാകട്ടെ നമ്മുടെ പ്രണയാകാശം..

അപ്പോ പറഞ്ഞപോലെ നാളെ രാവിലെ..

എന്തിനാണിപ്പോള്‍
ഇതൊക്കെ ആലോചിക്കുന്നത്?

എട്ട് മക്കളുണ്ടായിട്ടും
ആ വല്യവീട്ടിലൊറ്റയ്ക്ക് കഴിയുന്ന
വല്യമ്മച്ചിയുടെ കാര്യം,

മണ്ണൊട്ടും നനയ്ക്കാതെ
ഒന്നിനെയുമുണര്‍ത്താതെ
കാലം തെറ്റി വന്ന്,
പെയ്തു തീര്‍ന്നെന്നു
പറഞ്ഞുപോയ
ഇക്കൊല്ലത്തെ മഴകളെ,

നഗരത്തിലിന്നലെ
മത്സരയോട്ടത്തില്
ഒറ്റയിടിയ്ക്ക് തീര്‍ന്ന
രണ്ട് പിച്ചക്കാര് പിള്ളേരെപ്പറ്റി,

കണാരേട്ടന്റെ
മുടിഞ്ഞുപോയ കൃഷിയേയും
ബസ് സ്റ്റോപ്പിലെ
പൂട്ടിപ്പോയ
ഏക പെട്ടിക്കടയേയും കുറിച്ച്..

എന്തിനാണ് ഇതൊക്കെയിപ്പോഴും
ആലോചിക്കുന്നത്?

കുപ്പമഞ്ഞളിന്റെ
ചുവപ്പുമഞ്ഞയെ,
ഉച്ചയ്ക്ക്
കൂട്ടുകാരന്‍ തന്ന
ഉമ്മയെ,
കളഞ്ഞുപോയ
ആ ഓറഞ്ചുപെന്‍സിലിനെ,
എപ്പോഴും പിണങ്ങുന്ന
നാലാം ക്ളാസ്സിലെ
സെലിന്‍ ജോസഫിനെ ,

സെലിന്‍..
അവള് പറയാറുണ്ട്,
നീയൊക്കെ തനി ക്ളീഷേയാണെന്ന് ..
അവളെ കേട്ട്,
ബോബ് ഡിലന്റെ
''ത്യ്രൂ ഇറ്റ് ആള്‍ എവേ''മൂളി,
ചുമ്മാതെയുള്ളൊരു
ജാഥയില്‍
ചുമ്മാതെയൊന്ന് 
കേറിയിറങ്ങി,
ക്ഷീണിച്ച്,

ഒടുക്കം  പിന്നെയും
ഈ കലുങ്കേലിരുന്ന് ,
കുന്നിറങ്ങി വരുന്നൊരു
ചൂട്ടുകററയെ ഓര്‍ത്ത്,
ബി.പി.എല്ലുകാര്‍ക്ക്
വെട്ടിക്കുറച്ച
ഇരുപത് കിലോ
റേഷനരി വീതത്തേപ്പറ്റി
ആലോചിക്കാന്‍ തുടങ്ങി..

രണ്ട് ഉന്മാദികള്‍

രണ്ട് ഉന്മാദികള്‍
==============

വെറോ..
നീയൊരു
30'' 22'' 32''
സീറോസൈസ്
ഉടല്‍ക്കാഴ്ച,

പിങ്ക് സാരിയിലൊരു
റോസ് ദലം,

നെഞ്ചിട തൊട്ടുഴിഞ്ഞൊരു
സില്‍ക്ക് നൂല്‍,

ഒരു തോപ്പ്,
തോട്,
തോരാത്തത്,

മഞ്ഞ്,
മഴ,
മണ്ണുതിര്‍ത്തത്,

വെറോണിക്കാ..
എന്താണിതെന്റെ
കാതിടയിലൊരു കാറ്റ്?!

                
              അത്....
        അതു ഞാന്‍ വെച്ച ഉമ്മയാണ്..

ഈ മുടിപ്പിന്നലി-
ലൂടകത്തു കയറ്റി,
ഒരിമയനക്കത്തി-
ലൂടുടലുലച്ച് ,
ഒരു ചെറു ജിമുക്കി-
യാട്ടത്തിലൂയലാടിച്ച് ,
നനുത്ത സാരിത്തൊടല്‍-
കൊണ്ടെല്ലാടവും  വിന്യസിപ്പിച്ച്,
കണ്‍കെട്ടി,
അര കോര്‍ത്ത്,
ചേര്‍ത്ത്,
ചേര്‍ത്തുചേര്‍ത്ത്

ഒടുക്കം ഒരു
വിരല്‍ഞൊട്ടയായി
താഴെയിട്ടങ്ങനെ ..

കാമുകൻ
••••••••••••••

ഇടത്തും വലത്തും
മുൻപിലും പുറകിലും
എന്റെ നടപ്പുവഴികളിൽ
എെന്ദ്രജാലികപ്പൂ വിരിയിക്കുന്നു,

  നിന്റെ ചോടുകളിൽ കുറുനരിച്ചൂര്.

ഒരു വര,
ഒരു കാല്‍പാടി-
ടയ്ക്കുലാവു-
മൊരിളംവെയിലൊ-
ഴുകിയകലു-
മൊരു പുഴ-
യിടം വലം
തിളയ്ക്കുമൊരു
കര,യകമുണങ്ങാ-
ത്തൊരഗ്നി,യിളം നിറ-
നീരാളമാ,മാകാശ-
മൊഴുകുമൊരാര്‍-
ത്തി,യിരുള്  കത്തും
കൊടും ക്രൗര്യ-
മുഴറിയൊഴുകു-
മൊരു  കാമ,മൊടുക്കത്തെ-
ദാഹ,മാര്‍ജ്ജവ-
മെന്നാല്‍ കറുപ്പു,
തിന്നുമാലസ്യ-
മെല്ലാമൊരു
പെണ്‍ജീനേറിയാ-
ലെങ്ങനെ?

നിലപാട് വ്യക്തമാക്കുക..
അതിര്‍വരകള്‍ വരച്ച്,
കുഴികള്‍ വെട്ടി,
അതില്‍ മൈനുകള്‍ നിരത്തി,
ഇടയ്ക്കൊന്ന് പൂഴിക്കടകന്‍ പയറ്റി,
പതുങ്ങി,
എങ്കിലും കൊമ്പ് കൂര്‍പ്പിച്ച്,
പിന്തിരിപ്പനെന്ന് കാണിച്ച്,
തണുപ്പനെന്ന് തോന്നിപ്പിച്ച്,
ഒടുക്കം പള്ളേക്കുത്തുന്ന,
ആ ശത്രുരാജ്യനിലപാട്
കണിശം വ്യക്തമാക്കുക.

കുഴിയാനേ....

പ്രകാശന്റെ ദൂരങ്ങള്‍

പ്രകാശന്റെ ദൂരങ്ങൾ
==================

പ്രകാശാ,നിന്റെ  സ്ഥിരം വഴികളേതൊക്കെ?
നടപ്പുകൊതി വീണു വീണ്
ചെത്തം കൂടിയ
പള്ളിക്കൂടം വഴിയോ?
പാൽമിഠായി മണമുള്ള
കാദർക്കാടെ പീടികവഴിയോ,
വിരഹം പറ്റിപ്പിടിച്ച് ദീർഘിച്ചുപോയൊരു
കുണ്ടിടവഴിയോ..

പള്ളിപ്പടി തൊട്ട്
ഷാപ്പ് വരെയുള്ള
അര ഫർലോംഗ്  വഴി
നിന്റെലഹരിയുടഞ്ഞൊഴുകി
കുതിർന്നുപോയ
ഒരു  തുറന്ന പാട്ടാണ്.
ചൂളമടിക്കുന്ന കലുങ്കുവഴിയിൽ
നിന്റെ കൗമാരത്തലപ്പുകൾ
കലഹം പറയുന്നുണ്ട്,
ആരവങ്ങൾ വഴിതിരിഞ്‌ഞ്
സ്ക്കൂൾ ഗ്രൗണ്ടിലേയ്ക്കൊരു
ചാലുവഴി തെളിച്ചിട്ടുണ്ട്,
വനജയുടെ വീട്ടിലേയ്ക്കുള്ള
വഴിയുടെ തുടക്കം
ഒരു  ദേവദാരം   നിൽപ്പുണ്ട്,
രണ്ട്  അണലികൾ, കെട്ടുപിണഞ്ഞൊരു വഴി
വടക്ക്വോറത്ത്
രതി തീരാതെ പുളഞ്ഞുകിടപ്പുണ്ട്,
പ്രണയം ഉതിർന്നു തീർന്ന
വേരുകൾ പിണഞ്ഞൊഴുകിയ മരങ്ങൾ
ഭാര്യവീട്ടിലേയ്ക്കുള്ള  വഴിയേ
തണൽ വിരിക്കുന്നുണ്ട്..
അച്ഛന്റെ
സ്ഥിരം നോട്ടം പതിഞ്ഞുരുകിയ
വീട്ടിലേയ്ക്കുള്ള  വഴി, പോക്കുവെയിലായിന്ന്
ചാരുകസാലയിൽ  കയറിക്കിടപ്പുണ്ട്.

നെറികെട്ട
ചില    ആവേഗങ്ങൾ,
തലച്ചോറ് തുളച്ച് കണ്ണുകെട്ടിയപ്പോൾ
നീ  പോയ
ആയുസ്സിണങ്ങാത്ത
പിരിയൻവഴി
തെക്കോട്ടായിരുന്നല്ലേ..
അച്ഛനിലേയ്ക്കുള്ള  ആ വഴി
നടന്നപ്പോൾ
ചിരിക്കുന്ന മാലാഖമാര്
കൂട്ടുനടന്നുകാണും;പ്രകാശാ
അന്ന് നീ എത്ര കാതം താണ്ടി?

ട്രിഗ്നോമെട്രിയിലൊരു
പുഴയുടെ വീതി
നിര്‍ധാരണം ചെയ്ത്,
തെക്കേത്തൊടിയിലെ
മൂവാണ്ടന്‍ മഞ്ഞയിലേയ്ക്കെന്റെ
സ്വീറ്റ് ഡൈവ്..

ഒരു translation attempt
Gopan sir ഡെ കവിത
Idakulangara Gopan

കവിത

             രാവറുതിയിൽ

            ഇടക്കുളങ്ങര ഗോപൻ

ഞാൻ കാലം തെറ്റിപ്പെയ്ത പെരുമഴ.
നീ ഗ്രീഷ്മത്തിൽ വിരിഞ്ഞ പൂവ്.
നനഞ്ഞു നനഞ്ഞ് കുളിരുമ്പോഴും,
തിമർത്തു പെയ്യുകതന്നെയാണ്.
ആത്മാവിലേക്ക് പടരുന്നൊരു വേര്,
ആർത്തിയോടെ വളരുന്നുണ്ട്, ആഴത്തിലേക്ക്,
രക്തത്തിലൂടെ ഹൃദയത്തിൽ നിറഞ്ഞ്,
മോഹങ്ങളിലേക്ക് കവിഞ്ഞൊഴുകുമ്പോൾ,
ആരും കാണാത്തൊരു നിലാവ് ഉദിച്ചുയരും.
നമുക്കിടയിൽ പൂത്തതിന്റെ പരിമളം,
നമുക്കു മാത്രമനുഭവിക്കാനായിപ്പരക്കും.
തിളങ്ങുന്ന നീലക്കണ്ണുകളിൽ ,എന്നെയൊളിപ്പിച്ചത്,
ഏതുനോട്ടത്തിലും കാണാനാവുന്നുണ്ട്.
ജീവിതത്തിന്റെയറ്റത്തേക്ക്,
വിശ്വാസത്തെ വലിച്ചുകെട്ടുമ്പോൾ,
ആരും പഠിപ്പിക്കാത്തൊരഭ്യാസത്തിലാണു നാം.
കൊതിക്കാതെ കൊതിച്ച കുതിരസവാരികളിൽ,
കിതച്ചു കിതച്ച് പറക്കുമ്പോൾമാത്രമാണ്,
ഒരേകാഗ്രതയുടെ നൂൽപ്പാലത്തിലൂടെ,
തലച്ചോറിലാരൊക്കെയോ നടന്നു പോകുന്നത്.
അനന്തരം, ചുറ്റിവരിഞ്ഞൊരു ശയനത്തിൽ,
നമ്മൾ രണ്ടല്ല :ഒന്നുതന്നെയെന്നതോന്നൽ,
തിരിതെളിച്ച്, കിടപ്പറഭേദിച്ച്,
നിറമുള്ള സ്വപ്നങ്ങളിലേക്ക് പെയ്തു പെയ്തുപോകും.

When the night falls..
================

Me, an untimed rain so untamed,
You, a flower of summer's glory.

Getting  more wet to be shivered,
Yet growing more wild to be shattered,
Me  a luscious contradictory,
And you, the cause of that.

Yes,there  a craving root
Spreading its lustful clutches
Into the deep skin,
Into the deeper of blood,
In to the deepest of heart,
And then into my  abysmal desires,
There'll bloom the moonlight dear!
An unknown one.

My dearest!
the   fragrance that blossomed
Will share its splendid aroma
Only in between us.
Your eyes  so bluish
Will pass its zestful hits
Only towards mine.
True! We are the acrobats
Who with our untrained elegance
Balancing over the string of belief,
To our lives's end
What a confidence my maid!

Oh my dearest damsel...
In a  silky night's bed ,
When we   closely cling together
The absorbtion occures.
Like that in a horse ride,
We arise, fly and pant.
We, like two flames
Merge to each other,
Light up,
Break  all norms
And
Dream together...

കലി

കലി
=====
കുടിക്ക വേണ്ടയീ കിണറ്റുവെള്ള-
മതിരട്ടി കയ്പ്പയ്ക്ക
ചവച്ചരച്ച പോൽ.

കിളിയെ,യെണ്ണണ്ടിനി വരില്ലവ
തൊടിയിലെത്തോപ്പി-
ലിരുളു വീണുപോയ്.

ചിറക് നീട്ടുമാ സുഭഗ വാനമോ,
പകുതിയായിന്നൊ-
തുങ്ങിച്ചതുരമായ്..

ഇസങ്ങളൊക്കെ കിടക്കയാണി-
ന്നുറക്കു പൂണ്ടോരോ
തുരുമ്പിടങ്ങളിൽ

കരമൊരുക്കേണ്ടു-
യർത്തേണ്ടൊരിക്കലും,
കൊടികൾ മങ്ങിഗ്ഗുണം കെട്ടുപോയെടോ.

കനവിലിട്ടിട്ട് കരുണ കേറ്റിയ,
കഥകൾ പാതിയും
പനി തിന്നു തീർന്നുപോയ്..

പിറന്ന കുഞ്ഞിന്റെ
കരള് നീറുന്നിടവഴികളിൽ
ചതി മണക്കുന്നു,
കതിര് കാണാതെ വിതുമ്പുന്ന നെല്ലിന്നിരുപുറംകാറ്റിൻ
പദമിടറുന്നു.

എവിടെ രക്ഷ?ഇനി
വ്യഥിതവാനമേ!
കടലെടുക്കാൻ
തുടങ്ങുന്ന തീരമേ..
മിഴിയടയ്ക്കയാ-
ണിനി വേണ്ട കാഴ്ചകൾ
ഇരുളിലിഴുകി-
ക്കരിയായിടും വരെ..

ഓണ്യോമെട്ടോപ്പിക്

ഓണ്യോമെട്ടൊപ്പിക്
................................

സ്പ്രിംകിള്‍-
ഇത്തിരിയുള്ളൊരു
വെള്ളത്തിന്റെ
ഇത്തിരി ത്തൂകല്,
ബ്ളൂപ്-നിലയ്ക്കാത്ത
കടല്‍സമ്മര്‍ദ്ദങ്ങളിലൊരു
തിരയുടെ വിങ്ങല്‍ .

ക്ളാങ്ങ്-ഒടുങ്ങാത്ത 
പെണ്‍കരച്ചിലുകളുടെ
അനുനാദങ്ങള്‍,
ക്ളിംക്-വഴിയുഴറും
എെഡിയോളജികളുടെ
കൂട്ടിമുട്ടലുകള്‍,
വ്യര്‍ത്ഥാനുരണനങ്ങള്‍.

മെര്‍മര്‍-ഒരു സന്ധ്യയുടെ
പേടിച്ചുള്ള പിറുപിറുക്കല്‍,
ഗ്രൗള്‍- മുരളുന്ന രാത്രിവന്യത.

ഫ്ളട്ടര്‍-നിശ്ശബ്ദതയുടെ ചിറകടി
ഗ്യാസ്പ്-അതിന്റെ ഊര്‍ദ്ധ്വംവലികള്‍

ക്ളക് ക്ളക് ബോക് ബോക്
ടോക് ടോക് കോട്ട് കോട്ട്,
അര്‍ഥാന്തരപ്പെടേണ്ടവ,
വ്യാഖ്യാനിയ്ക്കപ്പെടേണ്ടവ,
ഇനിയുമെത്ര?
അതെ,
വീ ആര്‍ ഗെറ്റിംഗ് മോര്‍
ഓണ്യോമെട്ടൊപ്പിക്.
====================
onomatopoeia-the formation of a word by the imitation of the sound made by the referent.

Eg, splash, cuckoo, bray

Tuesday 7 March 2017

കണ്ടു കണ്ടിരിയ്ക്കെ

കണ്ടു കണ്ടിരിയ്ക്കെ..
.....................................

കണ്ടു കണ്ടിരിയ്ക്കെ
കെട്ടുപോകുന്ന പകലൊരു
പ്രേമത്തിന്റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്*

നോക്കിനോക്കിയിരിക്കെ
ചോപ്പ് ചോര്‍ന്നൊരാകാശം
ഒരു റെവല്യൂഷണറിയുടെ
അവസാനത്തെ പുകയാണ്
ദാസാ**,

അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്,
രുചിരാഗങ്ങളില്‍
വെള്ളിവീണപ്പോഴത്തെ
ആമാശയങ്ങളുടെ
നിത്യനിതാന്തമായ
ഒട്ടലുകളാണ് പ്രിയപ്പെട്ട
അന്നമ്മ മാത്യൂസേ***,

ഓര്‍ത്തോര്‍ത്തിരിക്കെ
മങ്ങിയൂര്‍ന്നുപോയ പച്ച,
കോരിയെടുക്കെ തീര്‍ന്നുപോയ
ഒരു കുമ്പിള്‍ നീര്,
ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍,
ഒക്കെ ഓരോരോ
കരള്‍ ഞടുക്കലുകളാണ്..
മനമിറുക്കലുകളാണ്.

നോക്കൂ
വഴിവക്കില്‍ കിടക്കുന്ന
ഈ  ചോര പറ്റിയ പാവാട,
പൊട്ടിക്കാത്ത ഒരു ചോക്ളേറ്റു കൂട്,
കുറെ കുപ്പിവളത്തുണ്ടും..
എന്താണിവയെന്നാല്‍
ഈശോ,
ഈ കെട്ട കാലത്തിന്റെ നെറികേടുകളാണ് !!
നമ്മുടെയെന്നത്തേയും
പൊറുതികേടുകളാണെന്റെ
പൊന്നീശോ.

* ഹെര്‍മിയയുടെ പ്രേമം തിരസ്കരിക്കപ്പെട്ട ഷേക്സ്പീരിയന്‍ നായകന്‍

**ശ്രീ മുകുന്ദന്റെ ദാസന്‍
***മിസ്സിസ് കെ. എം.മാത്യു