Thursday 8 December 2016

അതെ,സഹൃദയരെ

അതെ,
സഹൃദയരെ...
==========

കാഥികൻ
കഥ പറഞ്ഞുതുടങ്ങി,

രാത്രി പുറത്ത്
തെരുവിന്റെ പരിയമ്പുറത്ത്
പെണ്ണ് തന്റെ
കൂരവാതിലിന്
ഒരു കൊളുത്തുറപ്പിക്കുകയാണ്,
ആണി വളഞ്ഞുപോയി,
ചുറ്റിക ദൂരെക്കളഞ്ഞ്
അവള്
പായിൽ ഇരിപ്പുറപ്പിച്ചു..
അതാ അങ്ങോട്ടുനോക്കൂ...
കാഥികൻ വിരലറ്റത്ത്
ജീവിതം പൊലിപ്പിച്ചുതുടങ്ങി.

ഉറങ്ങിക്കളയാം,
കതക് വിടവിലേയ്ക്ക്
പതുക്കെപ്പതുക്കെ  അവളുടെ
കൺപൂഴ്ത്തൽ,
കഥയ്ക്കിടെ പാട്ട്,
ഹാർമോണിയക്കട്ട
പെരുപ്പിച്ച്
കാമുകന്റെ വ്യൂപോയിന്റിൽ
കാമുകിയുടെ
അംഗപ്രത്യംഗ വർണന,
കാഥികൻ രണ്ടരക്കട്ടയിൽ
തൊണ്ട പായിക്കുന്നു..
മുഖത്ത് ഭാവാഭിനയതീക്ഷ്ണത.

പെണ്ണ്
സുഖമായി ഒരു
സ്വപ്നത്തിലുറങ്ങിത്തുടങ്ങി.
അപ്പൂപ്പൻതാടിപ്പുറത്ത്
പറന്നുപാറുന്നേരം
അവളൊന്ന് മിടയിറക്കി
ചിരിച്ചു.
മൈക്രോഫോണിന്നു
പുറകിൽ
അമിതാഭിനയ കേളി,
തുപ്പലഭിഷേകം,
നായകന്റെ ദിവ്യപ്രേമം
ഉൾക്കൊണ്ട്
അനുരാഗപരവശനായി
മുഖം വലിച്ചുമുറുക്കും
കാഥികന്റെ
ഭാവസംത്രാസം..

കേൾവിക്കാരില്ലാതെ
പെണ്ണിന്റെ കൂർക്കംവലി,
നല്ല ഉറക്കം,
ഉറക്കം ഒരു കറുത്ത
വ്യാഘ്രമായി
പൊരുന്ന വിട്ടെണീറ്റു,
ഇരയുടെ
കാലുകൾ വലിച്ചകത്തി..

കഥാമധ്യത്തിൽ
കാമുകീ കാമുകരുടെ
വേഴ്ച,
കാഥികൻ
പ്രണയാതുരത കാണിക്കാൻ
പുരികങ്ങൾ പൊക്കുന്നു,
കണ്ണുകളെ
അർധനിമീലിതങ്ങളാക്കി
കവിള് തുടുപ്പിച്ച്
ചുണ്ട് നേർപ്പിച്ച്
വയർ എക്ളിപ്പിച്ച്
കാൽ വിരലൂന്നി
നെഞ്ചുതള്ളിക്കുമ്പോൾ
പ്രണയത്തിന്റെ
രണ്ടാംഘട്ടമായ
പരിശുദ്ധവേഴ്ചയുടെ
ഓവർ എക്സ്പ്രഷനുകളിലേക്ക്
സദസ്സ്
രോമാഞ്ചം ചെലുത്തുന്നു.

ഇരയുടെ അലറിവിളി,
പിടച്ചില്,
ഭ്രാന്തിറുമ്മി വ്യാഘ്രം
ചുണ്ടുകൾ കടിച്ചെറിഞ്ഞു,
''അയ്യോ  അമ്മേ''
തൊണ്ടയമറുന്നു,
കാതില്ലാ ഓർക്കസ്ട്രേഷൻ
കരച്ചിലിന്റെ
ഒടുക്കത്തെ ഒലിയും കൊണ്ട്
പറക്കുകയാണ്.....

അതെ
കാഥികൻ ഇപ്പോൾ
പ്രണയം പാടുന്നു,
മൂന്നാംവരി എടുത്തുപാടി
ഉച്ചസ്ഥായിയിൽ
നാലാംവരി,,
തൊണ്ട നിന്നു!!
നിസ്തേജം മുഖം!
വേദിയിറങ്ങി
കസേരകൾ ചാടിക്കടന്ന്
കഥ പോകുകയാണ്!
നിലാവിനെ നോക്കാതെ
വഴിക്കാഴ്ച കാണാതെ
പാട്ടും താളവും പള്ളേലെറിഞ്ഞ്
കുതികുതിച്ചു,
തെരുവെത്തി ,
അവിടെ
പരിയമ്പുറത്ത്
കുത്തിയിരുന്ന്,
തല കുനിച്ച് ,
ഉടലൂരി,
കൈകാലുകൾ പറിച്ചെറിഞ്ഞ്
കഥ പൊഴിയാൻ തുടങ്ങി,
അതെ സഹൃദയരെ....
കഥ
പൊഴിഞ്ഞുതീരുകയാണ് ......

Thursday 16 June 2016

നിദ്രായനം

നിദ്രയെന്താണ,തിരുട്ടുകോട്ട തന്‍ തളത്തിലൂടോരിരച്ചു പാച്ചിലോ?
മയക്കി നാസാരന്ധ്രംതുറപ്പിക്കും ഗന്ധപ്രവാഹമോ?
കറുപ്പുചാലിച്ചൊരുങ്ങി മേവുന്നൊരു നിശാ ശാലയോ,
കറുപ്പുതിന്നങ്ങു പുളച്ചു പൊങ്ങിയൊരു കൊടുംകാടോ..

കുളിര്‍ന്ന മേടോ നിരന്ന മേഘച്ചടുലപ്രവാഹമോ,
നനുത്ത കാറ്റോ പിറന്ന കുഞ്ഞിന്‍റെ നവമൃദുസ്മേരമോ,
രാവോ നിലാവോ ചിരിയോ സ്വരങ്ങളോ രാക്കിളിപ്പാട്ടോ,
നീരറ്റകണ്ണിന്നൊടുക്കമായൂറിയോ-രശ്രുപ്രവാഹമോ?

തികച്ചുമദ്ഭുതപ്രപഞ്ചമാണെന്നെയുറക്കുമീ നിദ്ര,
കിണഞ്ഞുനോക്കിലും
പിടിതരാത്തൊരു കടംകവിതപോല്‍
കരങ്ങള്‍ മാന്ത്രികം വിരിച്ചുനീട്ടി മയക്കുമക്ഷണം
നയിച്ചുകൊണ്ടങ്ങു കടത്തിടും, മേനി തളര്‍ത്തിടും,പിന്നെ
ഇരുളു പൊന്തുന്ന കാണാക്കയങ്ങളില്‍ നടത്തിടും ,
പല മിഴിഞ്ഞ കാഴ്ചകള്‍ കുടഞ്ഞിടുമെന്‍റെയടഞ്ഞ കണ്‍കളില്‍..

ഉയര്‍ന്ന ചില്ല മേലൂയലാടിച്ചങ്ങു പറത്തിയോടിക്കും,
കുരുന്നു തെന്നലിന്‍ തോളിലേറ്റിച്ച് പാല്‍കാവടിയാട്ടും,
ഇടയ്ക്കിടെ തെല്ലുഭയപ്പെടുത്തുവാന്‍ കണ്ണുകെട്ടിച്ചങ്ങ്,
പറത്തിടും കുന്തമുനയിലേറ്റിയൊരു താരവേഗത്തൊടെ..

പരീക്ഷീണര്‍ ഞങ്ങളുടല്‍- സമരങ്ങളില്‍ മടുത്തുപോയവര്‍ 
തുടിച്ചു നീന്തിക്കരപറ്റിയിട്ടും പേര്‍ത്തലച്ചിടുന്നവര്‍
അതൊക്കയാവാം നിദ്രേ! നിനക്കു വശംവദര്‍ ഞങ്ങള്‍
കൊതിച്ചിടുന്നു ,സര്‍വ്വം മറന്നാ നിതാന്തനിദ്രക്കായ്ക്കായ്!

Saturday 26 March 2016

പ്രകാശന്റെ ദൂരങ്ങൾ


പ്രകാശാ,നിന്റെ  സ്ഥിരം വഴികളേതൊക്കെ?
നടപ്പുകൊതി വീണു വീണ്
ചെത്തം കൂടിയ
പള്ളിക്കൂടം വഴിയോ?
പാൽമിഠായി മണമുള്ള
കാദർക്കാടെ പീടികവഴിയോ,
വിരഹം പറ്റിപ്പിടിച്ച് ദീർഘിച്ചുപോയൊരു
കുണ്ടിടവഴിയോ..

പള്ളിപ്പടി തൊട്ട്
ഷാപ്പ് വരെയുള്ള
അര ഫർലോംഗ്  വഴി
നിന്റെലഹരിയുടഞ്ഞൊഴുകി
കുതിർന്നുപോയ
ഒരു  തുറന്ന പാട്ടാണ്.
ചൂളമടിക്കുന്ന കലുങ്കുവഴിയിൽ
നിന്റെ കൗമാരത്തലപ്പുകൾ
കലഹം പറയുന്നുണ്ട്,
ആരവങ്ങൾ വഴിതിരിഞ്‌ഞ്
സ്ക്കൂൾ ഗ്രൗണ്ടിലേയ്ക്കൊരു
ചാലുവഴി തെളിച്ചിട്ടുണ്ട്,
വനജയുടെ വീട്ടിലേയ്ക്കുള്ള
വഴിയുടെ തുടക്കം
ഒരു  ദേവദാരം   നിൽപ്പുണ്ട്,
രണ്ട്  അണലികൾ, കെട്ടുപിണഞ്ഞൊരു വഴി
വടക്ക്വോറത്ത്
രതി തീരാതെ പുളഞ്ഞുകിടപ്പുണ്ട്,
പ്രണയം ഉതിർന്നു തീർന്ന
വേരുകൾ പിണഞ്ഞൊഴുകിയ മരങ്ങൾ
ഭാര്യവീട്ടിലേയ്ക്കുള്ള  വഴിയേ
തണൽ വിരിക്കുന്നുണ്ട്..
അച്ഛന്റെ
സ്ഥിരം നോട്ടം പതിഞ്ഞുരുകിയ
വീട്ടിലേയ്ക്കുള്ള  വഴി, പോക്കുവെയിലായിന്ന്
ചാരുകസാലയിൽ  കയറിക്കിടപ്പുണ്ട്.

നെറികെട്ട
ചില    ആവേഗങ്ങൾ,
തലച്ചോറ് തുളച്ച് കണ്ണുകെട്ടിയപ്പോൾ
നീ  പോയ
ആയുസ്സിണങ്ങാത്ത
പിരിയൻവഴി
തെക്കോട്ടായിരുന്നല്ലേ..
അച്ഛനിലേയ്ക്കുള്ള  ആ വഴി
നടന്നപ്പോൾ
ചിരിക്കുന്ന മാലാഖമാര്
കൂട്ടുനടന്നുകാണും;പ്രകാശാ
അന്ന് നീ എത്ര കാതം താണ്ടി?

ചതി


ചതി
---=-=

നമ്മൾ,
ആകാശം താഴെയാക്കി
ചക്രവാളത്തിലിണ ചേർന്നവർ.

മണൽ മുറിച്ചുകടന്ന
നമ്മുടെ കാൽപാടുകൾ
തിര മായ്ച്ചു മറച്ചുതന്നു.

സന്ധ്യ,നമ്മളെ
തിരഞ്ഞു മടുത്ത്
കറുത്തു.

നിലാവൊരു
അസൂയച്ചിരി തന്നത്
നോക്കണ്ടെന്ന്
നീ പറഞ്ഞു

രാക്കയങ്ങളിൽ
നമ്മളുണർന്നൊഴുകി,
പുലരി കുടിച്ചു വെളുത്തു,
ഇണ പിരിഞ്ഞൊരു
കപോതത്തെ
കണ്ടില്ലെന്നു നടിച്ചു,

വെയിലിന്റെ ഉച്ചത്തലപ്പിൽ
മിഴി ഒന്നടച്ചതേയുള്ളു,
നീ,യൊരു കുമ്പിൾ നിഴലിൽ
അലിയാൻ  പോയതെന്തിന്?

വാതിൽ

വാതിൽ
••••••••••••

വാതിൽ കടന്നുവരുന്നുണ്ട്

മാനം മുട്ടി താഴെ വീണൊരു തുമ്പിപ്പറക്കല്,
ഇന്നത്തെ  ഇളവെയില്,
വറവുമണമാറാത്തൊരു സ്വാദ്,
അയലത്തെ കളിചിരിക്കുട്ടി,
കാറ്റിന്റെയൊരു തൂവൽ,
മഴപ്പാറ്റല്,
പാറു വെല്ല്യമ്മ,
നേരം,
കുശലങ്ങൾ,
പൊതികൾ ചിരിക്കുന്നവ,
സുഹൃത്ത്,
വാക്ക്,
വര,

നീ,
ഒരു
മഴയോർമയും...

വാതിൽ

വാതിൽ
••••••••••••

വാതിൽ കടന്നുവരുന്നുണ്ട്

മാനം മുട്ടി താഴെ വീണൊരു തുമ്പിപ്പറക്കല്,
ഇന്നത്തെ  ഇളവെയില്,
വറവുമണമാറാത്തൊരു സ്വാദ്,
അയലത്തെ കളിചിരിക്കുട്ടി,
കാറ്റിന്റെയൊരു തൂവൽ,
മഴപ്പാറ്റല്,
പാറു വെല്ല്യമ്മ,
നേരം,
കുശലങ്ങൾ,
പൊതികൾ ചിരിക്കുന്നവ,
സുഹൃത്ത്,
വാക്ക്,
വര,

നീ,
ഒരു
മഴയോർമയും...

Thursday 18 February 2016

അനന്തരം എസ്തപ്പാൻ

എസ്തപ്പാന്‍
ഇന്നും വേദപുസ്തകം തുറക്കും

ഇന്നലെ,
  ശമുവേലിന്‍റെ ഒന്നാം പുസ്തകം
പതിനേഴാം അധ്യായം
അന്‍പത്തിമൂന്നാം വാക്യത്തിലേയ്ക്ക്
വഴുതിയിറങ്ങി,
ഗോലിയാത്തിന്‍റെ
അവസാനശ്വാസത്തിലേയ്ക്ക്
ഒരനശ്വരസാമ്രാജ്യത്തിന്‍റെ കല്ല് പായിച്ച്,
ഒടുക്കം ആ പാദുകങ്ങള്
അടര്‍ത്തിയെടുത്ത്
സ്വന്തം കാലുകളെ
സ്വതന്ത്രമാക്കിയപ്പോഴേക്കും
എസ്തപ്പാന്‍ തളര്‍ന്നിരുന്നു..
ഉടലരങ്ങില് ദാവീദ് രാജാവ്
തകര്‍ത്താടി.

ഇന്ന് അയാള്‍
ഉല്‍പ്പത്തിപ്പുസ്തകത്തിന്‍റെ
പത്തൊമ്പതാം അധ്യായം വായിക്കും.,
സൊദോമും ഗൊമാറോയും
ഓടിയുപേക്ഷിച്ചെത്തിയ
സോവാരിലെ,
  തന്‍റെ വിയര്‍പ്പൊഴുകിവീണ‍
മണല്‍ഭൂമിയിലൂടെ
ഒരുവട്ടം കൂടി നടക്കും,
അവിടത്തെ സ്ത്രൈണത കവിയുന്ന
ആ ഉപ്പുതൂണ്‍ പാളിയില്
മുഖമമര്‍ത്തി തന്‍റെ  കുടുംബകത്തിന്‍റെ
ഒടുക്കത്തെ ശ്വാസം
നെഞ്ചേറ്റി വിതുമ്പും .

എസ്തപ്പാന്‍
ദിനരാത്രങ്ങളെണ്ണാതെ
ആളു മാറുകയായിരുന്നു..
ആ സത്യവേദപുസ്തകം കയ്യിലെടുത്ത്,
വചനങ്ങളെ സിരയിലേറ്റി,
ധ്യാനനിദ്രയില്‍ വിറ പൂണ്ടയാള്‍,
പലവട്ടം കൂടുമാറി..

നെഞ്ചില്‍ ചതി കുറുകിയൊരു
പകലറുതിയില്‍
അയാള്‍ ,
പുതിയ നിയമം മത്തായി സുവിശേഷം
തുറന്നു.
.പന്തിരുവരില്‍ ഒരുവനായി
മുപ്പത്ദ്രവ്യക്കിഴി മടിയില്‍ പേറി
യോര്‍ദാനിലെ വിശുദ്ധവെള്ളത്തിലയാള്‍
പലവട്ടം കൈകാല്‍ കഴുകി..
എന്നിട്ടുംമതിവരാതെ
കിതച്ചുപാഞ്ഞുരുണ്ടോടിയാ
രക്തനിലത്തിലെ പൊടിമണലെടുത്ത്
പൂശി,ഉടലാകെയൊരു
കൊടുംചതിയുടെ പരിദേവനം നിറച്ചു..
എസ്തപ്പാന്‍,സ്വയംചുരുങ്ങി,
ആത്മനിന്ദയുടെ ,യുടല്‍രൂപമൊരു
പ്യൂപ്പയായ് ,വാതില്‍പുറകില്‍
ഒളിച്ചുപോയിരുന്നു.

ആവര്‍ത്തനങ്ങളില്‍ പലവുരു
ഉടലൂരിയെറിയവെ, അയാളില്‍
  ഒരുന്മാദത്തിന്‍റെ തിടുക്കമേറി ..

ആയിരം കുതിരശക്തി
ഹൃദന്തത്തിലേറ്റി,ഉരുക്കുമുഷ്ടിയില്‍
കഴുതത്താടിയെല്ലുയര്‍ത്തിനീട്ടി
നീളന്‍മുടിയിലാകെ കരുത്തിന്‍റെ
ക്ഷൗരക്കത്തി നാട്ടി
അയാള്‍ മാനോഹയുടെ മകനായി,
ഫെലിസ്ത്യരോടേറ്റു .

നൂറായിരം ജനത്തിനു മുന്‍പില്‍
നീതീമാനെ കുരിശിലേറ്റി
ന്യായക്കേടിന്‍റെ വെള്ളിക്കോപ്പയില്‍
പലവട്ടം കൈകഴുകി.,

ഇരുളിലൊരുവനെ
മൂന്നുവട്ടം തള്ളിപ്പറഞ്ഞു,

അതിജീവനത്തിന്‍റെ പെട്ടകമുണ്ടാക്കി.
അന്യന്‍റെ  സ്ത്രീയെ വശപ്പെടുത്തി.
അതിഭക്ഷണത്താല്‍ ഭാരപ്പെട്ടു.
പുളച്ചു,മദിച്ചു,ഇരച്ചങ്ങനെ
എസ്തപ്പാന്‍
ഓരോ വചനപ്പുറങ്ങളിലൂടെയും കയറിമറിഞ്ഞു.

അന്നൊരു നാള്‍
സൂര്യന്‍ ചുമന്നു കറുത്തു.
ഇടിനാദങ്ങളില്‍  സാത്താനുണര്‍ന്നു.
ആകാശം രണ്ടായി പിളര്‍ന്നു
.പാപം ആകാശത്തോളം കുന്നിച്ചു.
തലകളറ്റു.
പകിട കളിച്ചും പരസ്ത്രീയെ പ്രാപിച്ചും
ലോകം നാണിച്ചു ചെറുതായി...
നിലയ്ക്കാത്ത കടലിരമ്പങ്ങള്‍
ചെവിയിലലച്ച് ,സ്വസ്ഥത കെട്ടന്ന്
എസ്തപ്പാന്‍ ഞെട്ടിയുണര്‍ന്നു..
മേലാകെ തിരുമുറിവുകളുടെ അഞ്ചു വേദനകള്‍!
അവയില്‍ തലോടവേ
അനുസ്യൂതമാ കൈകള്‍ നീണ്ട്
അലകടലിനോട് അടങ്ങാന്‍  ആജ്ഞാപിക്കുമൊരു
കാവല്‍ദണ്ഡായി..
ദൂരെ കുന്നൊരു കാല്‍വരിയായി,
ത്യാഗത്തിന്‍റെ ഇളംവെയിലില്‍
കുരുത്തോലത്തലകള്‍ തിളങ്ങി..
വ്യോമവിശാലതയിലേയ്ക്കുറ്റു നോക്കി,
കണ്‍കളില്‍ നീല പകര്‍ത്തി,
അയാള്‍  സ്നേഹത്താല്‍ സുതാര്യമായ
ആ ഒറ്റത്തുന്നല്‍കുപ്പായം
മെയ്യോട് ചേര്‍ത്തു.
നെറ്റിമേലെ   വിയര്‍പ്പിന്‍റെ
പരിശുദ്ധരക്തം തുടച്ചെടുത്ത്,
കുരിശിന്‍റെ വഴി  നോക്കിനോക്കി,
എസ്തപ്പാന്‍
പുതിയ നിയമം ലൂക്കായുടെ സുവിശേഷം
ഇരുപത്തിനാലാം അധ്യായം തുറന്നു..

Thursday 11 February 2016

രാവ് തീരും മുൻപെ

രാവ് തീരും മുൻപെ
••••••••••••••••••••••••••••
രാവ്തീരും മുൻപെ
ഒരു കുല മുന്തിരിയിരുള് തിന്നേക്കുക,
ഒരു തുമ്പയിതൾ ലാവ്
കോരിയെടുക്കുക.

ഞൊടിയൊന്ന് കൺതുറന്ന് ,
പൊഴുത്  നോക്കി-
യൊരു തുടം ഹിമകണം
  കണ്ണിലിറ്റിക്കുക,

നെറുക താഴ്ത്തുക,
രാക്കരി പുരണ്ട വാനത്തെ
മുടിയിൽ പുരട്ടുക,

കൂട്ടുകാരി,
രാവ് തീരുംമുൻപെയാ
താരത്തിളക്കങ്ങ-
ളൊരു കുഞ്ഞു താളിൽ
എഴുതിയെടുക്കുക,
വെയിലുറയ്ക്കും മുമ്പെ,
ചൂടിന്നിരുൾ കനക്കും മുമ്പെ,
ചൊടികൾ വറ്റും മുമ്പെ
കഥകൾ ചുരുക്കുക,
പാട്ട് തീർത്തേക്കുക..

Wednesday 10 February 2016

രാവ് തീരും മുൻപെ

രാവ് തീരും മുൻപെ
••••••••••••••••••••••••••••
രാവ്തീരും മുൻപെ
ഒരു കുല മുന്തിരിയിരുള് തിന്നേക്കുക,
ഒരു തുമ്പയിതൾ ലാവ്
കോരിയെടുക്കുക.

ഞൊടിയൊന്ന് കൺതുറന്ന് ,
പൊഴുത്  നോക്കി-
യൊരു തുടം ഹിമകണം
  കണ്ണിലിറ്റിക്കുക,

നെറുക താഴ്ത്തുക,
രാക്കരി പുരണ്ട വാനത്തെ
മുടിയിൽ പുരട്ടുക,

കൂട്ടുകാരി,
രാവ് തീരുംമുൻപെയാ
താരത്തിളക്കങ്ങ-
ളൊരു കുഞ്ഞു താളിൽ
എഴുതിയെടുക്കുക,
വെയിലുറയ്ക്കും മുമ്പെ,
ചൂടിന്നിരുൾ കനക്കും മുമ്പെ,
ചൊടികൾ വറ്റും മുമ്പെ
കഥകൾ ചുരുക്കുക,
പാട്ട് തീർത്തേക്കുക..

Tuesday 9 February 2016

കാമുകൻ

കാമുകൻ
••••••••••••••

ഇടത്തും വലത്തും
മുൻപിലും പുറകിലും
എന്റെ നടപ്പുവഴികളിൽ
എെന്ദ്രജാലികപ്പൂ വിരിയിക്കുന്നു,

  ആ  ചോടുകളിൽ കുറുനരിച്ചൂര്.

പ്രസന്റ് ടെൻസ്


പ്രസൻറ് ടെൻസ്
,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇന്ന്
കടയിൽ
മുഖംമൂടികൾ
വിൽക്കുന്നുണ്ട്.

മൂലകളിൽ
ഭാണ്ഡങ്ങളുണ്ട്,
അവയിൽ
ഞെക്കിയമർത്തി
വരിഞ്ഞുമുറുക്കിയിരിക്കുന്നത്
പാർശ്വവത്കരിക്കപ്പെട്ട ചിരികളെയാണ്,

ഒരു കാറ്റ്
കരിഞ്ഞ് ചൂളം കൂത്തി
വിവശതയിലേക്ക്
പറക്കുന്നുണ്ട്,

കോൺഫറൻസ് ഹോളിൽ നിന്ന്
ഒഴുകിയിറങ്ങിയ
ഒരു വിഷച്ചിന്ത താണിറങ്ങി
മണ്ണിനെ തൊട്ടുനോക്കുന്നുണ്ട്,

ഒരു ബഹിർ ഗമനക്കുഴൽ വഴി
നിലാവിനെ പമ്പ് ചെയ്ത് നീക്കുന്നുണ്ട്,

രാത്രിയെ  മുറിച്ചുണക്കി
ആരോ കരയുന്നുണ്ട്,
കരച്ചിൽ വരകളാക്കിയ
ചതുരൻ ക്യാൻവാസുകൾ
ആകാശത്ത് പറക്കുന്നുണ്ട്,

ആദ്യമില്ലാത്ത കഥകൾ തെരുവിൽ തപ്പുന്നുണ്ട്,
ചൊടിയുണക്കി ഒരു പുഴ വറ്റുന്നുണ്ട്,
വഴികൾ ഇരുളിൽ കരിയുന്നുണ്ട്,
നിഴലുകൾ പിളരുന്നുണ്ട്,
കവിയുടെ പോളിഷ് ചെയ്തു മിനുക്കിയ ഒരു  വരി,
ശരണഗതിയില്ലാതെ
വിങ്ങുന്നുണ്ട്..

ദിവസം,
ഒടുവിലൊരു
പ്ളാസ്ററിക് പാത്തിയിലൂടെ വഴുതിയിറങ്ങവെ,
കടയിൽ അവസാനബോർഡും
തൂങ്ങുന്നുണ്ട്,
"നാളെ കിനാക്കൾ വിൽക്കപ്പെടും".

Friday 29 January 2016

ഈ പലകുറി പ്രവേശങ്ങള്‍ പറയുന്നത്.........

=======================

ആറ്റുവെള്ളത്തില്
മൂന്നാംവട്ടം
മുടിയുലുമ്പി നിവര്‍ന്നപ്പോഴാണ്
വേദനയുടെ ഒരു മുടിക്കീറ്
അവശേഷിപ്പിച്ച്
പതിന്നാലാമത്തെ പ്രേമവും
ഒഴുകിയകന്നത്..

തൊണ്ടിപ്പഴം പോലെ ചുമന്ന് ഒരു പ്രേമം,
നിലാവിലുതിര്‍ന്ന മറ്റൊന്ന്,
വഴിവക്കില്‍ നിന്നത്,
അയല്‍വക്കത്തെ തൊടിയില്‍ കിളിര്‍ത്തത്,
ആകാശക്കാഴ്ച തന്നത്,
ഇനിയും  പേരിടാതെ,നീലച്ചും
ചോന്നും പോടായും
ഓര്‍മക്കളങ്ങളില്‍
സ്ഥലം പിടിച്ചവയുടെ കൂട്ടായി
ഇന്നീ പതിന്നാലാമത്തേതിനേയും
അക്കമിട്ടിരുത്തി,
സ്വസ്ഥമാക്കി..

എല്ലാ പ്രേമവഴികള്‍ക്കും
കഞ്ചാവിന്‍റെ മണമാണ്,
ഞൊടിയിലവിടെ കാടുകള്‍ പൂക്കും.
വടിവൊത്ത നീളന്‍ കാല്‍പാടുകളുടെപുറകെ പോയാല്‍ മതി,
പൂത്ത ഗന്ധമാദനത്തെയും
വിരല്‍ത്തുമ്പിലാക്കാം,
നിലാവ് കുടിക്കാം,
ലക്കില്ലാതെ ഓടി
നിഴലുകളുമായി കൂട്ടിയിടിക്കാം,
മരച്ചില്ലയില്‍ തൂങ്ങിയാടി,പെരുവിരലെത്തി ച്ച്
ആകാശത്തെ തൊടാം ,
തോന്ന്യാമലകള്‍ ചവിട്ടിക്കയറാം .

ഒരു മുന്‍പ്രേമത്തെ
വീണ്ടും കണ്ടുമുട്ടിയെന്നാല്‍
  അതിന്‍റെ കണ്‍തടങ്ങള്‍  നോക്കുക,
പ്രേമവടുക്കള്‍ കാണും.
പത്താം പ്രേമത്തെ നീണ്ട ഇടവേളക്കു ശേഷം
കണ്ട്,അതിന്‍റെ ദീര്‍ഘിച്ച വടുക്കറുപ്പിലൊന്നില്‍ 
'മര്‍ഹം 'പുരട്ടി ,സന്ധിയായി.

ആദ്യത്തേതും പതിമൂന്നാമത്തേയും
പ്രേമങ്ങള്‍
പിറവിയെടുത്ത വിശുദ്ധ 'സംസം' ഉറവകള്,
ഇലയനക്കം പോലൊരൊമ്പത്,
  ഉന്മാദത്തിന്‍റെ കിണറുകള്‍
തുറന്നു തന്നത് മൂന്നും ആറും,
പതിനൊന്നാം പ്രേമമൊരു
മിഠായിച്ചുവപ്പ്,
അഞ്ചൊരു രാത്രി,പത്ത് പകലുപോലെ
നേരുകേടിന്‍റെ കരിങ്കുപ്പായത്തില്‍
ഒരേഴാം ഇഴ,
രണ്ടിനും നാലിനുമൊരേ പോലുള്ളിരട്ടമുഖങ്ങള്‍,
എട്ടൊരു കിനാവിന്‍റെ ചിരി,
സ്മൃതിവര പോലുമിടാതെയൊരു പന്ത്രണ്ട്!

പ്രേമമൊഴിഞ്ഞ ദിനങ്ങള്‍ക്ക്
ഒരിരുട്ടുമുറിയുടെ തണുപ്പാണ്.
പതിന്നാലാം പ്രേമവുമൊഴിഞ്ഞുപോയ
ആ രാത്രി,
മുഴുവന്‍ പ്രേമങ്ങളും അടുത്തുവന്ന്
കിടക്കയില്‍ ചേര്‍ന്നുകിടന്നു,
അവരുടെ നിശ്വാസങ്ങള്‍ക്ക്
ഒരേ താളമായിരുന്നു,
ഒരേ ശരീരഗന്ധങ്ങള്‍ വമിപ്പിച്ച്
അവര്‍ മുറി നിറച്ചു,
പ്രേമപാടവം  വര്‍ണിച്ച
അവരുടെ കഥകളെല്ലാം
ഒരേ തരമായിരുന്നു,
തിടുക്കത്തിലവര്‍  മുഖംമൂടി  മാറ്റി,
ഒരേ മുഖത്തോടെ അവരുടെ
ചുണ്ടുകള്‍ ഒരേ ചിരി  വരച്ചു,
താടി പിടിച്ചുയര്‍ത്തി,അവരാ ചിരി
ഈ ചുണ്ടില്‍ ചേര്‍ത്തു,കരളില്‍ തലോടി........

മുറ്റത്തെ
മൈലാഞ്‌ചിത്തലപ്പിന്നും  'ബഹാറി'ന്‍റെ ഈണം,
നിലാവ്  പൊഴിയുന്നുണ്ട്,
ഇണയെത്താതെ ഒരു  കാറ്റ്
പുറത്ത്  കാത്തുനില്‍പുണ്ട്,
'നീ'ഒരു നോട്ടം നീട്ടുന്നുണ്ട്,
'ഞാന്‍ '  ഈ  സിത്താറില്‍ ശ്രുതിയിണക്കട്ടെ..