Saturday 26 May 2018

ദ്വന്ദ്വം

ടാഗോര്‍ കവിത
------------------------
വിവര്‍ത്തനംഃനിഷാ നാരായണന്‍

ദ്വന്ദ്വം
====

ഒട്ടോടി ഞാനാവഴിയേകനായ് നിന്‍-
നിഷ്കാമ,ദീപ്തമൊളി കാണുവാനായ്
എന്നാലതാരാണിരുള്‍ക്കാടുതാണ്ടി
പിന്നാലെ കാല്‍ച്ചോടുവെച്ചടുക്കുന്നു.

തഞ്ചമല്‍പം ഞാന്‍ വഴിമാറിയെന്നാല്‍
നിര്‍ഗ്ഗുണനില്ലവനൊട്ടൊരു  ജാള്യം,
വല്ലാതെ വമ്പിന്‍ മുനയേറിനാലേ
മണ്ണാകെ  തൂളീയവനോ നടന്നു.
പയ്യെയൊന്നങ്ങു പറഞ്ഞൊരു വാക്കില്‍
ഗര്‍വ്വാലവന്നേറിയുച്ചം വിളിച്ചു
നെഞ്ചാളിയുള്ളാലറിഞ്ഞു സര്‍വ്വേശാ,
ഞാന്‍ താനവന്‍! വേറെയല്ലയെന്‍ ദ്വന്ദ്വം.
എങ്കിലുമില്ലിനി നിന്‍ വാതിലോരം
ഇജ്ജളനെന്‍ കൂടെ നിത്യമുള്ളപ്പോള്‍.

Thursday 10 May 2018

Yehuda amichai വിവര്‍ത്തനം

കവിഃYehuda Amichai
മലയാളംഃനിഷാ നാരായണന്‍

കണക്കുപുസ്തകത്തിലെ ചോദ്യം
==========================

സ്ഥലം എ യില്‍ നിന്ന്
പുറപ്പെടുന്ന ഒരു ട്രെയിനും
സ്ഥലം ബിയില്‍ നിന്നുള്ള
മറ്റൊരു ട്രെയിനും
എപ്പോഴായിരിക്കും കണ്ടുമുട്ടുക?

കണക്കുപുസ്തകത്തിലെ ഒരു ചോദ്യമായിരുന്നു.

കണ്ടുമുട്ടുന്നേരം എന്തെന്തൊക്കെ?

അവ നിര്‍ത്തിയിടുമോ
ചുമ്മാ കടന്നുപോകുമോ
എങ്ങാനും കൂട്ടിയിടിക്കുമോ..?
ആരും ചോദിച്ചില്ല.

സ്ഥലം എയില്‍ നിന്നുള്ള ട്രെയിനില്‍
ഒരു ആണ് പുറപ്പെട്ടിട്ടുണ്ടോയെന്നും
സ്ഥലം ബി യില്‍ നിന്നുള്ള ട്രെയിനില്‍
ഒരു പെണ്ണ് പുറപ്പെട്ടിട്ടുണ്ടോയെന്നും
ആരും ചോദിച്ചില്ല.

പുറപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ
എന്തെന്തൊക്കെ?

പരസ്പരം കണ്ടേക്കുമോ
കണ്ടേക്കുമെങ്കില്‍ തന്നെ
മിണ്ടിയിരുന്നേക്കുമോ
ആരും അതിനെപ്പറ്റിയൊന്നും
ചോദിച്ചേയില്ല.

ച്ഛായ് !നിര്‍ത്തൂ..
ചോദ്യത്തിന്നുത്തരം പറയൂ
ചോദ്യത്തിനു മാത്രം.
ചോദിക്കപ്പെട്ടതിനു മാത്രം!ഹും..

Friday 4 May 2018

ആക്ച്വലി

ആക്ച്വലി
========

ഒരു മാംഗോസ്റ്റിന്‍ പഴത്തെപ്പറ്റി കവിതയെഴുതൂ..
ഒരു ചോണനുറുമ്പിന്റെ തിടുക്കംപാച്ചിലിനേക്കുറിച്ചും
രാവിലത്തെ പുഴുക്കം മാറ്റുന്ന
ചെറുകാറ്റിനേക്കുറിച്ചും
ഒരു കവിതയെഴുതൂ..

ഒരുമയേപ്പറ്റിയും
ഇണക്കത്തിലിരുപ്പിനേപ്പറ്റിയും
അങ്ങോട്ടൊരു കവിതയെഴുതിയിടൂ..

ആ ജനാലയും നീലവിരിയുമൊക്കെ
കവിതയില്‍ വരട്ടെ..
ദാ പോണ കാറ്റില്‍ എന്തോരും കവിതയാണ്!

ചുമ്മാ
പാലസ്തീന്‍ ഇസ്രായേല് വഴക്കിനെപ്പറ്റിയും,
സിറിയയില്,ദിനംദിനം കൊല്ലപ്പെടുന്ന,
ആത്മഹത്യാബോംബര്‍മാരായ,
പലായനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
കുഞ്ഞൂട്ടികളേപ്പറ്റിയും,

ഈയിടെ വിയറ്റ്നാം ചുഴലിക്കാറ്റില്
പറന്നുപോയ ജീവനുകളേപ്പറ്റിയും,
മരിയാ ഹറിക്കെയ്ന്റെ
ഗതിവിഗതികളെകുറിച്ചും
ഒക്കെപ്പറ്റി കലക്കി കടുവറുത്ത്
ഒരു കവിത കാച്ച് ..

റോഹിങ്ക്യന്‍ അഭയാര്‍ഥനകള്
കേള്‍ക്കുന്നുന്നെന്ന് കാണിച്ച്
കരളുരുക്കി ഒരു കവിത ചുട്..

കവിതവിതയങ്ങ് നിരത്തി വിത..
കവിത പറപറത്ത്..
ചൊരുത്ത്..
തൊടുക്ക്,
ഇരുപുറം നോക്കാതെയ്ത് വിട്..

ആക്ച്വലി
കവി ഒരു പണിയുമില്ലാത്തവന്‍.

[പ്രചോദനംഃ ഇന്നത്തെ വാക്കനല്‍ പേജില്‍ വന്ന എറിക് ഫ്രീഡ് കവിത.]

Wednesday 2 May 2018

ഏതു രാഗം

ഏതു രാഗം.
=========

എത്രയോ നിശ്ശൂന്യമീ
രാത്രി ഹാ!ഇരുള്‍ പോലും-
നിശ്ചലം വാക്കൈപൊത്തി
നില്‍ക്കയാണന്തസ്താപം.

അത്രയും തമോവൃത-
മാകുമീ നിശീഥത്തില്‍
ഇത്രമേല്‍ ധ്യാനാത്മകം
മൂളുന്ന സ്വരമേതോ?

ദൂരെയാ കുന്നോ കാടോ
ചേണുറ്റൊരാകാശമോ
ചേറണിപ്പുഴക്കയ്യോ
ആ നിശാചരികളോ?

വിസ്മിതമുടലാഴി-
യലപോലുയര്‍ന്നാടി,
മുഗ്ദ്ധമാ ഗാനത്തിന്റെ
നിര്‍ഝരി തേടിച്ചെന്നു.

അക്കുടില്‍വാതില്‍പാളി
പയ്യവേ മലര്‍ന്നു ,നല്‍-
താനത്തിലാത്മാലാപം
ചേര്‍ക്കയാണഗ്ഗായകന്‍!!

ആരു നീയൊളി ചേര്‍ത്തു-
വല്ലെങ്കില്‍  കങ്കാളമാം
രാവിതായേനെ; ഏതു
രാഗമാണീ വൈഭവം?
അത്രമേലടുത്തൊരാള്‍
തൊട്ടപോല്‍, പ്രേമാഭ്വത്താല്‍
സ്നിഗ്ദ്ധമാം  ഭാവാലാപ-
മാരു നീ പറഞ്ഞിടൂ..

രാഗിലേ! രാഗാന്വിതേ..
ഭൂപാളിയാണീ രാഗം,
സ്നേഹമാണിതിന്‍ നാദം,
സ്നേഹഗായകന്‍ ഞാനും.