Wednesday 10 June 2020

...........

..............

വറ്റാത്ത തെരുവീഥികളിലൂടെ
അയാള്‍ നടക്കുകയാണ്.
''വറ്റാത്ത തെരുവീഥികള്‍''
എന്തൊരു അടിപ്പന്‍ പ്രയോഗമാണത്!
.. അയാള്‍ നടന്നു.
അയാളിടതുകാല്‍ നഷ്ടപ്പെട്ട ഒരുവിപ്ളവകാരിയാണ്.
നല്ല നിലാവ്,
നഷ്ടപ്പെട്ടുപോയ ആ കാലിനേപറ്റിയും
ഏതോ ഒരു പെണ്ണിനേപറ്റിയും അയാളൊരു
പാട്ടുപാടാന്‍ തുടങ്ങി.

അന്നേരം തൊട്ടടുത്ത് തെരുവിന്റെ
 തെക്കുവടക്കുള്ള ഒരു കുടുസ്സുമുറിയില്‍,
അവള്‍ -'ഇറ' ഓര്‍ 'എറ'എന്നു പേരുള്ളവള്
അവന്റെ ചെവിയില്‍ മന്ത്രിച്ചു:
'പറയൂ,വറ്റാത്ത തെരുവീഥികളേപറ്റി പറയൂ.'
അവളുടെ കാമുകന്‍,
അവന്‍- അവനുറക്കത്തിലൊരു കുഞ്ഞാടും
ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു കുര്‍ദുമാണ്.
അശാന്തിയുടെ കുര്‍ദിയന്‍ വരകള്‍
 മുഖത്തുനിന്നും തുടച്ചെടുത്ത്,അവന്‍
ജനാലപ്പുറത്തേക്ക് കൈചൂണ്ടി:
കാതോര്‍ക്കൂ,തെരുവിലെ 
കാലടിയൊച്ചകള്‍ക്ക് കാതോര്‍ക്കൂ,
അവ നിലയ്ക്കാത്ത ഭേരികളാണ് ,
വറ്റാത്ത പടഹങ്ങളാണ്..

 തെരുവിന്റെ ചെരുപ്പുകുത്തി,
ഉറക്കത്തിലവന്‍ ഇങ്ങനെ പിറുപിറുത്തു.
തെരുവീഥികള്‍ വറ്റുന്നില്ല.
അവിടെ തുകല്‍വാറുകളുണ്ട്.
ആശുപത്രിയുടെ,ആപ്പീസുകളുടെ,
സ്കൂളിന്റെ,ചന്തയുടെ,
ബസ് സ്റ്റേഷന്റെ,പലചരക്കുകടയുടെ, റേഷന്‍ഷാപ്പിന്റെ
അരിയുടെ, മണ്ണെണ്ണയുടെ..

വിപ്ളവകാരി തന്റെ പാട്ടില്‍,
പെണ്ണിനോട് ഒരു പൊയ്ക്കാല്‍ ചോദിച്ചു.
വേഗം തരൂ,സൂര്യനുദിയ്ക്കും മുന്‍പ് എനിയ്ക്കവിടെയെത്തണം..
നിറഞ്ഞ ചിരിയോടെ,അവള്‍ തെരുവാകെ
ഏരകപ്പുല്ലുകള്‍ വിരിച്ചു.
അതില്‍ നീണ്ടുനിവര്‍ന്നുകിടന്നുകൊണ്ട്
അയാള്‍ പാട്ടുതുടര്‍ന്നു.
അവള്‍ തന്റെ ഉടുപ്പൂരി.
അവളില്‍ നിന്ന്
ലില്ലിപ്പൂക്കളുടെ മൊട്ടുകള്‍ പുറത്തേക്കു ചാടി.
''എന്റെ കൂടെ നില്‍ക്ക്'',ചിരിയോടെ അവള്‍ പറഞ്ഞു.

'എറ ഓര്‍ ഇറ' കാമുകനെ ചുംബിക്കുകയാണ്.
പ്രണയപരവശതയിലും വിശാലകുര്‍ദ്ദിസ്ഥാന്‍
സ്വപ്നം കാണുന്ന,അവന്റെ 
നീലക്കണ്ണുകളുടെ ആഴത്തിലേക്ക്
അവളൊരു ചര്‍ച്ചയിട്ടു:
പറയൂ,വറ്റാത്ത തെരുവീഥികളേപറ്റി
വിശദമായി പറയൂ..
എറാ...അവന്‍ വിളിച്ചു,
'പേരിനെ അന്വര്‍ഥമാക്കുന്ന
യുഗാന്തരക്കാറ്റേ,നീ വീശൂ.
ഞങ്ങളുടെ കത്തിക്കരിഞ്ഞ പട്ടണങ്ങളിലൂടെ,
ഗളച്ഛേദം ചെയ്യപ്പെട്ട ഉടലുകളിലൂടെ,നീ വീശൂ
തീപോലുള്ള ഞങ്ങളുടെ പെണ്ണുങ്ങള്‍
തെരുവില്‍ അണിചേര്‍ന്നിട്ടുണ്ട്.'

ചെരുപ്പുകുത്തി ഉറക്കത്തില്‍
ത്യാഗോജ്ജ്വലമായ ഒരു ജാഥ
സ്വപ്നം കാണുകയാണ്.
ജാഥയില്‍,സഹജരുടെ പരുപരുത്ത പാദങ്ങളില്‍
ചുവപ്പ്,പച്ച,നീല വാറുകളുള്ള
മെതിയടികള്‍ ധരിപ്പിച്ച് അയാള്‍ 
ഉറക്കത്തിലും കര്‍മനിരതനായി.

വിപ്ളവകാരിയും പെണ്ണും തെരുവീഥിയും
പുല്ലും മണ്ണും  പരസ്പരം കെട്ടിപ്പുണര്‍ന്നുമറിഞ്ഞു.
അതുനോക്കിനിന്ന ഒരു പട്ടിയെ 'ച്ശ പട്ടി' എന്നു പറഞ്ഞ്കല്ലെറിഞ്ഞോടിച്ചു.
എന്റെ കൂടെ നില്‍ക്കൂ..അവള്‍ പറഞ്ഞു.
'പറ്റില്ല പെണ്ണേ,ചെവിയോര്‍ക്കൂ,
നീ തെരുവിന്റെ വറ്റാത്ത വിലാപങ്ങള്‍ കേള്‍ക്കുന്നില്ലേ...അകലങ്ങളുടെ ആഹ്വാനങ്ങള്‍.
എനിക്ക് പോകണം..'

അയാള്‍ പ്രധാനതെരുവിലേക്ക് അടിവെച്ചു.
ഇപ്പോള്‍ അയാള്‍ ഞൊണ്ടുന്നില്ല.
അനായാസമായി അടികള്‍ വെയ്ക്കുന്നു.
ആ അടികള്‍ക്കു താഴെ തെരുവൊരു
പുലരിയായി സുപ്രഭാതം പാടി.
എറ,തെരുവിലെ പെണ്ണുങ്ങള്‍ക്ക്
രക്തഹാരങ്ങള്‍ ചാര്‍ത്തി.
പാവത്തുങ്ങള്‍കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍
റൊട്ടിയും പാലും നല്‍കി.
'പര്‍വ്വതങ്ങളുടെ കരുത്തുള്ള 
എന്റെ കുര്‍ദിയന്‍ കാമുകാ,നിന്നെ ഞാന്‍
അതിവിവശമായി പ്രേമിക്കുന്നു'അവള്‍
അവന്റെ ചെവി കടിച്ചു.
ചെരുപ്പുകുത്തി-അയാള്‍ തന്റെ
സ്വപ്നത്തിന്റെ നാലാംയാമത്തില്‍
മെലിഞ്ഞ,അര്‍ധനഗ്നനായ,
ആ എഴുപത്തേഴുകാരന്‍ ഫക്കീറിനെ
തൊട്ടടുത്തുകണ്ടു.

ഒരു വിപ്ളവസിനിമയിലെങ്കിലും
അഭിനയിക്കാന്‍ സാധിക്കാഞ്ഞതിന്റെ
നിരാശ മറച്ചുപിടിച്ച് ,പ്രേംനസീര്‍
അടൂര്‍ഭാസിയോടു പറഞ്ഞു.
'അസ്സേ,തെരുവീഥികള്‍ സജീവമായ
സിനിമാപ്ളോട്ടുകള്‍ തരും.
അവ ഒരിക്കലും വറ്റാറില്ല.'

No comments:

Post a Comment