Sunday 6 April 2014

മകളും അച്ഛനും

പതിനേഴില്
പാദസരം
പതിവേറെ കിലുങ്ങിയപ്പോള്‍
അച്ഛന്‍ അവള്‍ക്ക്
കല്യാണമാലോചിക്കാന്‍ തുടങ്ങി:

മോളെ,നിനക്കാരെ വേണം?
കാതു കുത്തിയവനേയോ
കടുക്കനിട്ടവനേയോ
ടൗണില്‍ നാലഞ്ചുകട
സ്വന്തമായുള്ളൊരു
വാണിഭനേയോ..

വിവാഹ പരസ്യപ്പേജില്,

കണ്ടം തുണ്ടം
തങ്ങടെയിടങ്ങള്
കീറിമുറിച്ചെടുത്ത ശൊങ്കന്‍
അപ്പോത്തിക്കിരിമാര്,
കണ്ണായ സ്ഥാനം നോക്കി
അവിടിവിടെ
സ്വന്തംവാനം പാകി
അപദാനങ്ങള് പറഞ്ഞ്
ഞെളിയുന്ന എഞ്ചിനീയറ് കേമന്‍മാര്,
തെക്കുള്ള അതിപ്രാചീന റബ്ബര്‍ മുതലാളിമാര്,
വടക്കിന്‍റെ കരുത്തേറ്റുംഭൂവുടമകള് ,
കള്ളക്കണ്‍ട്രാക്റ്റര്‍മാര്,പലിശപ്രഭുക്കള്
തെളിഞ്ഞുചിരിക്കും രാഷ്രീയ പ്രബുദ്ധര്,
കവികള്,
കലാകാരന്‍മാര്,
ബുദ്ധിജീവികള്
അരാജകവാദികള്..
എന്നുവേണ്ടയെല്ലാരുമുണ്ടെന്‍റെ
പൊന്നുമോളെ..ആരെ വേണം നിനക്ക്,പറ-
ഈ അച്ഛന്‍ പിടിച്ചുകൊണ്ടെത്തരാം..

അച്ഛന്‍റെ പ്രിയപ്പെട്ട ചുട്ടമുളക് ചമ്മന്തീം
കഞ്ഞീം എടുത്തുവച്ചിട്ടുണ്ട്
ആ മഞ്ഞ ഖദര്‍ ഷര്‍ട്ടിസ്തിരിയിട്ട്
മേശപ്പുറത്ത് വച്ചിട്ടുണ്ട്
അമ്മ പറയും,ആ ഷര്‍ട്ടിന്‍റെ വിയര്‍പ്പുമണമാണ്
അമ്മയുടെ പ്രിയമണമെന്ന്..
എനിക്കാ വിയര്‍പ്പുമണമുള്ള
ആള്‍ മതിയച്ഛാ!
അയാള്‍ അച്ഛനെ പ്പോലെ ചിരിക്കണം കരയണം,
അച്ഛന്‍റെ നീളന്‍ മൂക്കിന്നറ്റത്തെ
സ്നേഹക്കുഴി അയാള്‍ക്കും വേണം,
അയാള്‍ പാര്‍ട്ടിക്ളാസുകളില്‍
അച്ഛനെപ്പോലെ പ്രസംഗിക്കണം,
പ്രതിദ്വന്ദികളോട് വാദിച്ചുജയിക്കണം,
വാക്കില്‍ ആര്‍ദ്രത വേണ,മിരുട്ടിലും
കൈപിടിച്ചുനടത്തുമൊരു ധീരതയുടെ
ടോര്‍ച്ച് മിന്നിക്കണം..

ഒടുക്കം വരെ
ആ കണ്ണുകളിലെനിക്കെന്നെ കാണണമച്ഛാ!











No comments:

Post a Comment