Wednesday 31 January 2018

മിറാഷ്

മിറാഷ്
=====

അതെ,
അവള് അടിപ്പെട്ടുപോയി..

അന്ന്,
അവളൊരു നീല കുര്‍ത്തിയില്‍.
മുടിയൊക്കെ അഴിച്ചിട്ട്,
വെള്ളക്കൈലേസൊന്ന്
വലതുകയ്യില്‍ പിടിച്ച്..

അയാളൊരു സിതാറിസ്റ്റ് ..
നീണ്ട വിരലുകളില്‍
മിര്‍സാബ് ഉരഞ്ഞുണരുന്നു,
താളം മുറുകിമുറുകി,
ഹൃദ്യവാദനം ..
ഇടയില്‍ തലപൊക്കി
അയാള്‍ അവളെ
തറഞ്ഞുനോക്കി,
പെട്ടെന്നാണ് ..
സിതാര്‍ താഴെ വച്ച്,
കൈനീട്ടിഎത്തിപ്പിടിച്ച്
അവളെ
അയാള്‍
കടത്തിക്കൊണ്ടുപോയത്!
എവിടേയ്ക്കോ ,
എങ്ങനെയോ..

..അവള്‍
അയാളെ
കടത്തിക്കൊണ്ടുപോകാന്‍
അനുവദിച്ചു.
അതെ,
അവള് അടിപ്പെട്ടുപോയിരുന്നു,
അവള്,
നീല കുര്‍ത്തി ഊരിമാറ്റി,
കൈലേസ് താഴെയിട്ടു,
മുടിയിഴച്ചുകൊണ്ട്
അയാളുടെ
വെള്ള പൈജാമയ്ക്കുള്ളിലൂടെ
മെല്ലെ നുഴഞ്ഞുകയറി.
എത്ര വിനാഴികകളാണോ
എത്രോളം
നാഴികകള് തന്നെയോ
അങ്ങനെ നിന്നത്
അറിയില്ല..
അങ്ങനെ തന്നെ നിന്നു.

ഓ,,ആര്‍ക്കറിയാം
എത്ര നാളുകളാണ്,
എത്ര രാവും പകലുമാണ്
ആ ഒരുത്തന്റെ കൂടെ,അവള്‍
ചെലവഴിച്ചതെന്ന്..
എത്ര മലകള്‍ക്കുമേലെ,
എത്ര കാടുകള്‍ക്കുമീതെ
അവരങ്ങനെ പറന്നുനടന്നുവെന്ന്..

ഇല്ല,ഒരാള്‍ക്കുമറിയില്ല..
വൈലറ്റ് ലിലാക് പൂക്കള്‍
അയാളവളുടെ
മുടിയില്‍ ചൂടിച്ചതും,
അവള്‍
ലാവണ്യവതിയായി
ഒരു കുന്നിമണി തേടി
നേര്‍ത്തതെങ്കിലും
ബലമുള്ള അയാളുടെ
തണ്ടുകളിലൂടെ
അകംപുറം
കയറിമറിഞ്ഞ്
അലഞ്ഞതും..
ഒരാള്‍ക്കുപോലുമറിയില്ലെന്നേ .
അവര് അന്യോന്യം വളരെ
അടിപ്പെട്ടുപോയിരുന്നു
സത്യം!

മലമുകളില്‍
അന്ന് മഴയായിരുന്നു..
അയാളൊരു സിതാറിസ്റ്റ്,
മഴത്തന്ത്രികളില്‍
അയാളുടെ മിര്‍സാബ്
ഉരഞ്ഞുണര്‍ന്നു..
താളം മുറുകിമുറുകി
ചടുലവാദനം..
അയാള്‍ അവളെ
തറഞ്ഞുനോക്കി,
അവള്‍ അയാളേയും..
അയാളൊരു
പുതിയ രാഗം,
അവള്‍
അതില്‍ നനയുന്നൊരു
മെര്‍മെയ്ഡ്..

പെട്ടെന്നാണത്..
ശക്തിയേറിയ ആ മഴ
അവളെ പൊക്കിയെടുത്തു ..!
തിരിച്ചിവിടെ
കൊണ്ടുവന്നാക്കി.
ഇവിടെ, ഈ മുറിയില്‍.

ഇവിടെ
ഈ മുറിയില്‍..
പ്രശസ്ത സിതാര്‍വാദകന്‍,
അയാളുടെ സുപ്രസിദ്ധചിത്രം!
ചിത്രത്തില്‍
അയാള്‍ സിതാര്‍
വായിച്ചുകൊണ്ടേയിരിക്കുന്നു
നീണ്ട വിരലുകളില്‍
ഏകാഗ്രതയുടെ
മിര്‍സാബ് ഉരഞ്ഞുണരുന്നു!!
കണ്ണുകള്‍ ശാന്തം,
ഉയര്‍ത്തുന്നേയില്ല!
വെള്ളപൈജാമയില്‍
സംഗീതത്തിന്റെ ശുഭ്രത..
ഒരു ഉടവ് പോലുമില്ല!
അവളുടെ നീല കുര്‍ത്തി..
ഒരു ചുളിവ് പോലുമില്ല!
വലതുകയ്യിലെ
കൈലേസ്
ഇടതുകയ്യിലേയ്ക്ക്
ഒന്നു മാറ്റിപ്പിടിച്ചെന്നുമാത്രം!
മുടിയിഴകള്
ശകലം പാറിയെന്നു മാത്രം!
ഒരു പല്ലി,ചുമരിലെ
രണ്ട് മൂല ,ഇഴഞ്ഞു
കടന്നുവെന്നു മാത്രം!
ചിത്രകാരന്‍
തന്റെ ഭാവനയുടെ
രണ്ടു സ്ട്രോക്കുകള്‍
വരഞ്ഞുതീര്‍ന്നെന്നു മാത്രം!

അവള്
പതിയെ മുറിവിട്ടു,
നിരത്തിലെത്തി.

കോണിയിറങ്ങും നേരം,
മുടിയില്‍ നിന്ന്
ഒരു ലിലാക് പൂവ്
ഊര്‍ന്ന്,പടിയില്‍ വീണു.

No comments:

Post a Comment