Sunday 14 January 2018

Translation

''ഡാഡി''എന്ന മഹേഷ് ഭട്ട് സിനിമയിലെ ഒരു മനോഹരഗാനം,സൂരജ് സനിം എഴുതിയത്,അതിന്റെ ഒരു ട്രാന്‍സ്ലേഷന്‍ ശ്രമം.

മകളോട്..
========

കണ്ണാടിയിന്നെന്നോടു
വല്ലാതെ ചോദിക്കുന്നു,
''കൊണ്ടിങ്ങുവന്നോളൂ നിന്‍
നവ്യമന്നാളിന്‍   രൂപം.

കൊണ്ടുപോരുക കൂടെ,
അടയാളമൊന്നു നീ-
യന്നുണ്ടായിരുന്നയാ-
ളെന്നുകാണിക്കാൻകൈയിൽ..!!''

ഞാനലഞ്ഞിന്നോളവും
മാഴ്ച തന്‍ മരുഭൂവില്‍ ,
കാലമെന്‍ മുഖം കോറി
നഷ്ടക്കണക്കിന്‍ തുമ്പാല്‍.

കണ്ണങ്ങുതട്ടിപ്പോയെന്‍
പ്രൗഢിക്കും പ്രതിഭയ്ക്കും
സ്നേഹവിഭ്രമങ്ങള്‍ തന്‍
മായികോന്മാദങ്ങള്‍ക്കും.

'ബോട്ടിലി'ന്‍ കോര്‍ക്ക് നീട്ടും
മദിരാസവത്തിന്നൂറ്റം
ഏറ്റുവാങ്ങിച്ചെന്‍ പാട്ടു-
പുസ്തകം നനഞ്ഞുപോയ്.

ഇന്നിപ്പോള്‍ തിരിച്ചെത്തി-
യെന്നാലോ ചൊടിതീരെ
വിണ്ടുപോയ് ,ചിരിപോലു-
മില്ലാതെ ദരിദ്രനായ്.

ഇപ്പുരമെന്നെ വിട്ടു,
ഞാനുമങ്ങനെതന്നെ,
എങ്കിലും നിരന്തര-
മന്വേഷിച്ചെന്‍ സ്വത്വത്തെ,

വന്നു നിന്നിച്ചന്തയില്‍
കണ്ടു ഞെട്ടിപ്പോയങ്ങാ-
തെക്കുമൂലയിലെന്റെ
പ്രജ്ഞയെ വിറ്റീടുന്നു!

പ്രാണനെ,വിശ്വാസത്തെ
ഹൃദയത്തുടിപ്പിനെ,
അച്ഛനെ,സ്നേഹച്ചോപ്പിന്‍
ഗര്‍ഭപാത്രത്തെത്തന്നെ,

ഒക്കെയും വിറ്റീടുന്നു
ഞാനുരുക്കത്തോടെന്റെ
ഭിത്തിയില്‍ തൂക്കിച്ചേര്‍ത്ത
ചൈതന്യപ്രപഞ്ചത്തെ,
ഒത്തിരി നോക്കിയെന്നാല്‍
കണ്ടില്ല,ചിലരെങ്ങോ
കൊണ്ടുപോയത്രേ,തീരെ
കെട്ട കാശിനു വില്‍ക്കാന്‍.!

വാങ്ങുന്നു വിറ്റീടുന്നു
വില്‍ക്കുന്നു വാങ്ങീടുന്നു
എന്നിരിക്കിലും കീറ -
ഭാണ്ഡങ്ങള്‍ പേറീടുന്നോര്‍,

''നിസ്തേജന്‍ ,അന്തഃസാര-
ശൂന്യനും;കരള്‍പൂക്ക-
ളൊക്കെയും കൊഴിഞ്ഞു പോം
ഒറ്റയീയച്ഛന്‍, കുഞ്ഞേ,''

പറ്റുകില്‍ കയ്യേല്‍ക്കുക,
നിശ്ചേഷ്ടമെല്ലും കൂടാ-
ണൊക്കുകിലിതിനുള്ളില്‍
പ്രാണനെ നിറയ്ക്കുക.

No comments:

Post a Comment