Thursday 1 November 2018

For balabhaskar

അലസമേതോ ജനല്‍ക്കാഴ്ച നീട്ടിയ
വിരസരാഗത്തില്‍ കണ്‍മയങ്ങീടവേ
ജ്വലിതദണ്ഡൊന്ന് മിന്നലിന്‍ മൂര്‍ച്ചയാ -
ലരികെവന്നെന്നില്‍  കൗതുകം ചേര്‍ക്കുവാന്‍.

പതിയെയറ്റം പിടിച്ചതിന്നക്കരെ
ഇടറിയെത്തവേ,വിസ്മിതനേത്രയാ-
യരിയ തന്ത്രികളൊന്നിലായ് പഞ്ചമ-
മധുരമന്ത്രണം കേട്ടങ്ങുണര്‍ന്നുപോയ്!

മനമുലഞ്ഞുപോയാ മോഹധാരയില്‍ ,
ഉടലു പൂത്തുലഞ്ഞുത്തുംഗ'ബോ'യതാ-
വയലിനില്‍ കോറുമുന്മാദ വീചിയില്‍,
പ്രിയതരന്‍ കേമനിദ്ദേവവാദകന്‍!!

മൃദുലമാ വിരല്‍ ചുംബിച്ചു,ചുണ്ടിലെ
ഹൃദയരാഗത്തിലാഴ്ന്നൂ,സ്മിതം പൂണ്ട
ചെറിയ കണ്ണിലായഞ്ചിക്കളിക്കുമാ
വിമലസംഗീതഗംഗയില്‍ മുങ്ങി ഞാന്‍.

ഇനിയിതില്ലിനി!ഇല്ല നിന്‍ വാനവ-
മധുനിനാദമിക്കരളു വാടുന്നെടോ..
അനിതരന്‍ സ്വച്ഛവിണ്ണില്‍ നീ മേവുക,
ചെറിയോര്‍ ഞങ്ങളീ മണ്ണില്‍ മരിക്കട്ടെ.


No comments:

Post a Comment